മഹാരാഷ്ട്രയിൽ നില തെറ്റി ശിവസേന, പാർട്ടിക്കുളളിൽ പൊട്ടിത്തെറി! ഇനി മറ്റ് വഴികളില്ല, ചിരിയോടെ ബിജെപി!
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി മുന്നോട്ട് നീങ്ങവേ വെട്ടിലായിരിക്കുന്നത് ശിവസേനയാണ്. മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യം ബിജെപി ഇതുവരെ അംഗീകരിച്ചിട്ടില്ല. മാത്രമല്ല ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാനുളള നീക്കത്തിലുമാണ് ബിജെപി.
എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുളള നീക്കം പരാജയപ്പെട്ടതോടെ ശിവസേന ത്രിശങ്കുവിലായിരിക്കുകയാണ്. ബിജെപിക്ക് ഒപ്പം നില്‍ക്കുക എന്നതല്ലാതെ മറ്റൊരു വഴി നിലവില്‍ ശിവസേനയ്ക്ക് മുന്നിലില്ല. ബിജെപിക്ക് കൈ കൊടുക്കണമോ എന്ന വിഷയത്തില്‍ ശിവസേനയ്ക്കുളളില്‍ പൊട്ടിത്തെറി ഉടലെടുത്തിരിക്കുകയാണ്.
ബിജെപി വാക്ക് പാലിക്കണം
മുഖ്യമന്ത്രി സ്ഥാനം നല്‍കാം എന്ന ഉറപ്പിന്മേലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് എന്നാണ് ശിവസേന ആവര്‍ത്തിക്കുന്നത്. ഈ വാക്ക് ബിജെപി പാലിക്കാതെ ഒരു തരത്തിനുളള സമവായത്തിനും ഇല്ലെന്ന ഉറച്ച് നിലപാട് ശിവസേന ഈ അവസാന മണിക്കൂറിലും തുടരുകയാണ്. ബിജെപി സമ്മര്‍ദ്ദത്തിലാക്കാന്‍ എന്‍സിപിയുമായി ചര്‍ച്ച നടത്തിയത് അടക്കമുളള സേനയുടെ നീക്കങ്ങളാകട്ടെ പാളിപ്പോവുകയും ചെയ്തു.
കുതിരക്കച്ചവടം നടത്തുന്നു
അധികാരത്തില്‍ വരണമെങ്കില്‍ ബിജെപിക്കൊപ്പം നില്‍ക്കുക എന്നതല്ലാതെ ശിവസേനയ്ക്ക് മുന്നില്‍ മറ്റ് വഴികള്‍ അവശേഷിക്കുന്നില്ല. അതിനിടെ ശിവസേന എംഎല്‍എമാരെ ബിജെപി പണം നല്‍കി വശത്താക്കും എന്ന ആശങ്കയും പാര്‍ട്ടിയെ അലട്ടുന്നു. ശിവസേന മുഖപത്രമായ സാംമ്‌ന ബിജെപി കുതിരക്കച്ചവടം നടത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് രംഗത്ത് വന്നു കഴിഞ്ഞു.
ശിവസേനയിൽ പൊട്ടിത്തെറി
25 ശിവസേന എംഎല്‍എമാരുമായി ബിജെപി ചര്‍ച്ച നടത്തിയിട്ടുണ്ട് എന്ന് സ്വതന്ത്ര എംഎല്‍എ രവി റാണ അവകാശപ്പെട്ടതും താക്കറെയേയും കൂട്ടരേയും ആശങ്കയിലാഴ്ത്തുന്നുണ്ട്. അതിനിടെ ബിജെപി ബന്ധം സംബന്ധിച്ച് പാര്‍ട്ടിക്കുളളില്‍ തന്നെ പൊട്ടിത്തെറി ഉടലെടുത്തതും ശിവസേനയെ പ്രതിസന്ധിയിലാക്കുന്നു. ബിജെപിക്കൊപ്പം സര്‍ക്കാരുണ്ടാക്കണമെന്ന് ഒരു വിഭാഗവും അതല്ല 50:50 ഫോര്‍മുല തന്നെ വേണമെന്ന് മറുവിഭാഗവും വാദം ഉയര്‍ത്തുകയാണ്.
Recommended Video
മുഖ്യമന്ത്രിക്കസേര പങ്കുവെക്കണം
രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി പദവി പങ്ക് വെയ്ക്കണം എന്ന ശിവസേനയുടെ ആവശ്യത്തിന് ഇതുവരെ ബിജെപി വഴങ്ങിയിട്ടില്ല. വെള്ളിയാഴ്ച വരെയാണ് കാവല്‍ സര്‍ക്കാരിന്റെ കാലാവധി എന്നിരിക്കെ ശിവസേനയുടെ നിലപാട് ഏറെ നിര്‍ണായകമാണ്. കാലാവധി അവസാനിക്കും മുന്‍പ് സര്‍ക്കാര്‍ രൂപീകരിക്കുകയും പിന്നീട് ശിവസേനയുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്യാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.
ഫട്നാവിസ് തന്നെ മുഖ്യമന്ത്രിയാകും
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങള്‍ തന്നെ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുമെന്നും വരുന്ന 5 വര്‍ഷം ദേവേന്ദ്ര ഫട്‌നാവിസ് തന്നെ ആയിരിക്കും മുഖ്യമന്ത്രി എന്നുമാണ് ബിജെപിയുടെ ഉറച്ച നിലപാട്. ബിജെപിയെ കൂടെ കൂട്ടാതെ സര്‍ക്കാരുണ്ടാക്കാനുളള ശ്രമങ്ങള്‍ക്ക് ശിവസേനയ്ക്ക് ഉളളില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. ബിജെപി കൂടെ ഇല്ലാത്ത സര്‍ക്കാരിന് സ്ഥിരത ഉണ്ടാകില്ല എന്നാണ് ചില ശിവസേന നേതാക്കള്‍ വാദിക്കുന്നത്.
മറുപടി പറയേണ്ടി വരും
മാത്രമല്ല തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് മത്സരിച്ച് വോട്ട് നേടി വിജയിച്ച ശേഷം സര്‍ക്കാരുണ്ടാക്കാതെ വിട്ട് നിന്നാല്‍ അതിന് ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ബിജെപി-സേന സഖ്യത്തെയാണ് ജനം തിരഞ്ഞെടുത്തത് എന്നും അതിനാല്‍ സര്‍ക്കാരില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് പാര്‍ട്ടിയെ കുഴപ്പത്തിലാക്കുമെന്നും ശിവസേനയിലെ ഒരു വിഭാഗം കരുതുന്നു.
യോഗം വിളിച്ച് താക്കറെ
ബിജെപി നേതാക്കള്‍ ഗവര്‍ണറെ കാണാന്‍ ഒരുങ്ങുന്നതിനിടെ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം ഉദ്ധവ് താക്കറെ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. മണിക്കൂറുകള്‍ മാത്രമേ മുന്നിലുളളൂ എന്നതിനാല്‍ ബിജെപിക്കൊപ്പം ചേരണമോ എന്ന കാര്യത്തില്‍ ഈ യോഗത്തില്‍ തീരുമാനമായേക്കും. 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 105 സീറ്റുകളിലും ശിവസേന 56 സീറ്റുകളിലുമാണ് വിജയിച്ചത്.