നാഗ്പൂരില്‍ 56 വർഷത്തിന് ശേഷം വിജയം പിടിച്ചെടുത്ത് കോണ്‍ഗ്രസ്; ബിജെപിക്ക് 4 ല്‍ 1 മാത്രം
മുംബൈ: 2019 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സഖ്യം ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തില്‍ ശിവസേന മുന്നണി വിട്ടതോടെ ബി ജെ പിക്ക് അധികാരം നഷ്ടമായ സംസ്ഥാനമാണ് മഹാരാഷ്ട്ര. കഴിഞ്ഞ വർഷം അതേ ശിവസേനയെ നെടുകെ പിളർത്തിക്കൊണ്ട് ഏക്നാഥ് ഷിന്‍ഡെയെന്ന പഴയ ഉദ്ധവ് അനുയായിക്ക് മുഖ്യമന്ത്രി പദവി നല്‍കി ബി ജെ പി അധികാരത്തിന്റെ ഭാഗമായി. എന്നാല്‍ ഈ സഖ്യത്തിന് അത്ര സന്തോഷം നല്കുന്ന വാർത്തയല്ല, ഇപ്പോള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം നടന്ന എം എല്‍ സി തിരഞ്ഞെടുപ്പില്‍ നാഗ്പൂരിലടക്കം ബി ജെ പിക്ക് പരാജയം നേരിടേണ്ടി വരികയായിരുന്നു.

മഹാരാഷ്ട്ര എം എല്‍ സി തിരഞ്ഞെടുപ്പ്
അഞ്ച് എം എല്‍ സി സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ ഞെട്ടിക്കുന്ന ഫലമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. പാർട്ടിയുടെ സ്വന്തം തട്ടകമായ നാഗ്പൂരിന് പുറമെ മറ്റ് മൂന്ന് സീറ്റുകളില്‍ കൂടി ബി ജെ പി നോമിനികള്‍ പരാജയപ്പെട്ടു. ആകെയുള്ള അഞ്ച് അധ്യാപക, ബിരുദ മണ്ഡലങ്ങളിൽ വ്യാഴാഴ്ച നടന്ന കൊങ്കൺ റീജിയണിൽ ഒരു സീറ്റിൽ മാത്രമാണ് ബിജെപി വിജയിച്ചത്.

ആർ എസ് എസ് ആസ്ഥാനമുള്ള നാഗ്പൂർ
ആർ എസ് എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിൽ കഴിഞ്ഞ 56 വർഷത്തിനിടെ ഇതാദ്യമായാണ് കോണ്‍ഗ്രസ് പാർട്ടി എം എല്‍ സി തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്ര ബി ജെ പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ എന്നിവരുടെ സ്വന്തം തട്ടകം കൂടിയാണ് നാഗ്പൂർ. ഈ സാഹചര്യത്തില്‍ ബി ജെ പിക്കെതിരായ കോൺഗ്രസിന്റെ ഈ വിജയത്തിന് കൂടുതൽ അർത്ഥമുണ്ടെന്നാണ് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി ആശിഷ് ദുവ അവകാശപ്പെടുന്നത്.

നാഗ്പൂർ ടീച്ചർ മണ്ഡലത്തിൽ
നാഗ്പൂർ ടീച്ചർ മണ്ഡലത്തിൽ ബിജെപി പിന്തുണച്ച ആർ എസ് എസ് അദ്ധ്യാപക സംഘടനാ സ്ഥാനാർത്ഥി നാഗോ ഗനാറിനെ പരാജയപ്പെടുത്തി കോൺഗ്രസ് സ്ഥാനാർത്ഥി സുധാകർ അനബോലെയാണ് വിജയിച്ചത്. സുധാകർ അദ്ബലെ 16,000 വോട്ടുകൾ നേടിയപ്പോള്‍ ബിജെപിയുടെ സിറ്റിംഗ് എം എൽ സിയായ ഗനാറിന് 8000 വോട്ടുകൾ മാത്രമാണ് നേടാനായത്. ബി ജെ പിയുടെ പരാജയത്തിൽ പഴയ പെൻഷൻ പദ്ധതിക്ക് വലിയ പങ്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അധ്യാപകരും ബിരുദധാരികളും ബി ജെ പിയെ പാടെ തള്ളിക്കളഞ്ഞു.

ഇതൊരു തുടക്കം മാത്രമാണെന്ന് എന്‍ സി പി
ഇതൊരു തുടക്കം മാത്രമാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും മഹാ വികാസ് അഗാഡി സഖ്യം തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നാണ് എം എല്‍ സി തിരഞ്ഞെടുപ്പിലെ വിജയിത്തിന് പിന്നാലെ എന്‍ സി പി നേതാവ് അജിത് പവാർ അവകാശപ്പെട്ടത്. എല്ലാ വിഭാഗങ്ങളും സർക്കാറിന് എതിരാണ് എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശിവസേനാ ക്യാമ്പും എന്‍ സി പിയും
സംസ്ഥാന നിയമസഭയുടെ ഉപരിസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രധാനമായും ഷിൻഡെ വിഭാഗവും താക്കറെയുടെ ശിവസേനാ ക്യാമ്പും (എൻ സി പി) ശരദ് പവാറും ഉൾപ്പെടുന്ന എം വി എയുടെ പിന്തുണയുള്ള സ്ഥാനാർത്ഥികളും തമ്മിലായിരുന്നു. അഞ്ച് കൗൺസിൽ അംഗങ്ങളുടെ കാലാവധി മൂന്ന് വർഷമാണ്. മൂന്ന് പേരെ അധ്യാപകരില്‍ നിന്നും രണ്ട് പേരെ ബിരുദ ദാരികളില്‍ നിന്നുമാണ് തിരഞ്ഞെടുക്കുന്നത്.

5 മണ്ഡലത്തിലെ പോളിങ് ശതമാനം
മാനദണ്ഡങ്ങൾ പാലിച്ച അധ്യാപകരും ബിരുദ വിദ്യാർത്ഥികളും ചേർന്നതാണ് തെരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജ്. പ്രത്യക്ഷമായ പാർട്ടി അടിസ്ഥാനത്തിലാവില്ല തിരഞ്ഞെടുപ്പെങ്കിലും പാർട്ടി പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥികെ രാഷ്ട്രീയ പാർട്ടികള്‍ പ്രഖ്യാപിക്കുന്നതാണ് പതിവ്. വ്യാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് കൊങ്കൺ അധ്യാപക മണ്ഡലത്തിലാണ്. 91.02 ശതമാനമായിരുന്നു ഇവിടുത്തെ പോളിങ്. ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം 49.82 ശതമാനം നാസിക് ഡിവിഷനിലാണ്. ഔറംഗബാദ്, നാഗ്പൂർ, കൊങ്കൺ ഡിവിഷനുകളിൽ യഥാക്രമം 86 ശതമാനം, 86.23 ശതമാനം, 91.02 ശതമാനം എന്നിങ്ങനെയാണ് വോട്ടിംഗ് ശതമാനം.












Click it and Unblock the Notifications