മഹാരാഷ്ട്ര; മുകുൾ റോത്തകി, അഭിഷേക് മനു സിങ്വി, കോടതിയിൽ ഹാജരാകുന്നത് പ്രമുഖ അഭിഭാഷകർ!
ദില്ലി: മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ഹർജി കോടതി രാവിലെ 11. 30 പരിഗണിക്കും. മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം തെളിയിക്കാതെ സര്‍ക്കാരുണ്ടാക്കാനുള്ള ബിജെപി നീക്കത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയത് ചോദ്യം ചെയ്തുകൊണ്ട് എന്‍സിപിയും ശിവസേനയും കോൺഗ്രസും അടങ്ങുന്ന പ്രതിപക്ഷ കക്ഷികളാണ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ബിജെപിക്കും പ്രതിപക്ഷ കക്ഷികള്‍ക്കും വേണ്ടി ഹാജരാകുന്നത് രാജ്യത്തെ പ്രമുഖരായ അഭിഭാഷകരാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ബിജെപിയുടെ മഹാരാഷ്ട്ര ഘടകത്തിനു വേണ്ടി ഹാജരാകുന്നത്. അതേസമയം ശിവസേനയ്ക്കു വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഹാജരാകും. കോണ്‍ഗ്രസ് നേതാവ് കൂടിയായ അഭിഷേക് മനു സിങ്‌വിയാണ് എന്‍സിപിക്കു വേണ്ടി ഹാജരാകുന്നത്. കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരാകുന്നത് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലാണ്.

കർണാടക സർക്കാർ രൂപീകരണം
2018ല്‍ കര്‍ണാടക സര്‍ക്കാര്‍ രൂപവത്കരണം കോടതിയിലെത്തിയപ്പോഴും കേന്ദ്ര സര്‍ക്കാരിനുവേണ്ടി കെകെ വേണുഗോപാലാണ് ഹാജരായത്. മഹാരാഷ്ട്ര ഗര്‍ണറുടെ ഓഫീസിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയില്‍ ഹാജരാകുക. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനുവേണ്ടി മുകുള്‍ റോത്തകി ഹാജരാകുമെന്നാണ് റിപ്പോർട്ടുകൾ.

പ്രതീക്ഷയോടെ ത്രികക്ഷി സഖ്യം
അവധി ദിവസമായ ഞായറാഴ്ച ചേരുന്ന അടിയന്തര സുപ്രീംകോടതി നടപടി ക്രമങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ത്രികക്ഷി സഖ്യം. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവസിന് ഈ മാസം മുപ്പത് വരെയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ സമയം നല്‍കിയിരുന്നത്. ഇത് ചോദ്യം ചെയ്താണ് ത്രികക്ഷി സഖ്യം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

സമയപരിധി വെട്ടിക്കുറയ്ക്കും
കര്‍ണാടകയില്‍ കഴിഞ്ഞവര്‍ഷം സുപ്രീംകോടതി ഇടപെട്ടത് പോലെ മഹാരാഷ്ട്രയിലും ഇടപെടുമെന്നാണ് ഹര്‍ജിക്കാര്‍ പ്രതീക്ഷിക്കുന്നത്. അന്ന് ഭൂരിപക്ഷം തെളിയിക്കാനുള്ള സമയപരിധി വെട്ടിക്കുറച്ച്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിധി ഉണ്ടായിരുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഫഡ്‌നവിസ്-അജിത് പവാര്‍ സഖ്യത്തിന് കഴിയില്ലെന്നാണ് ത്രികക്ഷി സഖ്യം പ്രതീക്ഷിക്കുന്നത്.

ഭൂരിപക്ഷം തെളിയിക്കാനാകില്ല
നിലവില്‍ 54 എന്‍സിപി എംഎല്‍എമാരില്‍ ആറ് പേരുടെ പിന്തുണ മാത്രമാണ് ദേവേന്ദ്ര ഫഡ്‌നാവിസിനുള്ളതെന്നാണ് ഹര്‍ജിയില്‍ എന്‍സിപി ചൂണ്ടിക്കാട്ടുന്നത്. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത്‌സിങ് ഘോഷിയാരിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് റിട്ട് ഹര്‍ജിയില്‍ ത്രികക്ഷി സഖ്യം ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അതിൽ കോടതി ഇടപെടാൻ സാധ്യതയില്ല. അതുകൊണ്ട് തന്നെ വിശ്വാസ വോട്ട് തേടാനുള്ള സമയപരിധി കുറച്ച് നടപടിയായിരിക്കും ഉണ്ടാകുക എന്ന് തന്നെയാണ് ത്രികക്ഷി സഖ്യം പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications