മഹായുതിയുടെ യോഗം റദ്ദാക്കി; ഏക്നാഥ് ഷിൻഡെ നാട്ടിലേക്ക് തിരിച്ചു,മഹാരാഷ്ട്രയിൽ സസ്പെൻസ് തുടരുന്നു
മുംബൈ; മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം നീളുന്നു. മന്ത്രിസഭ രൂപീകരണം ചർച്ച ചെയ്യാൻ ഇന്ന് മഹായുതി യോഗം വിളിച്ചുചേർത്തെങ്കിലും അവസാന നിമിഷം റദ്ദാക്കി. ഇതിനിടെ കാവൽ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ തന്റെ ജൻമനാടായ സതാരയിലേക്ക് തിരിച്ചു. അദ്ദേഹം മടങ്ങിയെത്തിയതിന് ശേഷമായിരിക്കും ഇനി യോഗം ചേരുക എന്നാണ് വിവരം. വകുപ്പ് വിഭജനത്തിലുള്ള അതൃപ്തിയാണ് ഷിൻഡെ പെട്ടെന്ന് നാട്ടിലേക്ക് തിരിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ.
മുഖ്യമന്ത്രി ആരാകണമെന്ന് ബി ജെ പിക്ക് തീരുമാനിക്കാമെന്ന് നേരത്തേ ഏക്നാഥ് ഷിൻഡെ വ്യക്തമാക്കിയിരുന്നു. ഡൽഹിയിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഉടൻ തന്നെ മഹായുതിയുടെ നിർണായക യോഗം മുംബൈയിൽ നടക്കുമെന്നും അതിന് ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നും ഷിൻഡെ അറിയിച്ചു. സർക്കാർ രൂപീകരണത്തിന് താനൊരു തടസവും നിൽക്കില്ലെന്നും പ്രധാനമന്ത്രിയുടേയും അമിത് ഷായുടേയും നിർദ്ദേശങ്ങൾ അനുസരിക്കുമന്നും ഷിൻഡെ യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മഹായുതി യോഗം ചേരാനിരുന്നത്. എന്നാൽ വകുപ്പ് വിഭജനം സഖ്യത്തിനുള്ളിൽ കല്ലുകടിയായെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായാൽ ഉപമുഖ്യമന്ത്രി സ്ഥാനത്ത് ഷിൻഡേയേയും അജിത് പവാറിനേയും നിയമിക്കാനാണ് ആലോചന. എന്നാൽ ഉപമുഖ്യമന്ത്രി പദത്തിൽ തുടരുന്നതിനോട് ഷിൻഡെയ്ക്ക് താത്പര്യമില്ല. മുഖ്യമന്ത്രിയായിരുന്നയാൾ ഉപമുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കേണ്ട കാര്യമില്ലെന്നാണ് ശിവസേനയുടെ നിലപാട്. അത് തെറ്റായ സന്ദേശം നൽകുമെന്ന് നേതാക്കൾ പറയുന്നു.
മുഖ്യമന്ത്രി സ്ഥാനത്തിന് പകരമായി പല സുപ്രധാന വകുപ്പുകളും ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തരം , ധനകാര്യം തുടങ്ങിയ വകുപ്പുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ആഭ്യന്തരം ബി ജെ പി വിട്ട് നൽകില്ല. ധനാകാര്യ വകുപ്പ് അജിത് പവാറും നിലനിർത്തും. ശിവസേനയ്ക്ക് നഗരവികസനം പോലുള്ള വകുപ്പുകളായിരിക്കും ലഭിച്ചേക്കുക. നിലനിലെ ധാരണ പ്രകാരം ബി ജെ പിക്ക് 22 ഉം ശിവസേനയ്ക്കും എൻ സി പിക്കും 12 വീതവും കാബിനറ്റ് പദവികളാണ് ലഭിച്ചേക്കുക. എത്രയും പെട്ടെന്ന് ചർച്ചകൾ പൂർത്തിയാക്കി ഡിസംബർ 2 ന് എങ്കിലും സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്താനാണ് ദേശീയ നേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത്.












Click it and Unblock the Notifications