ജമ്മു കശ്മീർ വിഷയം; സാധാരണ നില പുനഃസ്ഥാപിക്കണം, ദേശീയ താൽപ്പര്യം സംരക്ഷിച്ചാവണം നീക്കമെന്ന് കോടതി!!
ദില്ലി: കശ്മീരിൽ സാധാരണ നില പുനഃസ്ഥാപിക്കണൻമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. ഇതിനുവേണ്ട എല്ലാ ശ്രമങ്ങളും നടത്തണമെന്നും, ദേശീയ താൽപ്പര്യം സംരക്ഷിച്ചാവണം ഇത്തരത്തിലുള്ള നീക്കങ്ങൾ നടത്തേണ്ടതെന്നും കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിർദേശം നൽകിയത്.
സംസ്ഥാനത്തെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കശ്മീര്‍ ഹൈക്കോടതി വഴി കൈകാര്യം ചെയ്യണമെന്നും കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് എസ്എ ബോബ്ഡെയും എസ്എ നസീറുമാണ് കേസ് പരിഗണിച്ച ബെഞ്ചംഗങ്ങൾ. കശ്മീരില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാഷിന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന അനുച്ഛേദം 370 റദ്ദു ചെയ്യുകയും സംസ്ഥാനം വിഭജിക്കുകയും ചെയ്ത നടപടിയെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും അതപമായി ബന്ധപ്പെട്ട് ഒരു മരണം പോലും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തിന് ദില്ലിയിലെ പാക് ഹൈകമ്മീഷന്‍ വഴി സഹായം കിട്ടുന്നുണ്ട്. 1990ന് ആഗസ്റ്റിന് ശേഷം 41866 പേരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 15292 പേര്‍ സൈനികരാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശത്ത് നിന്നും പാക് ഹൈക്കമ്മീഷന്‍ വഴിയും സഹായങ്ങള്‍ എത്തുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സുരക്ഷാനിയന്ത്രണങ്ങള്‍ തുടരേണ്ടിവരുമെന്നും എജി കോടതിയിൽ വാദിച്ചു.












Click it and Unblock the Notifications