വിവാഹമാേചനത്തില്‍ മലയാളികള്‍ സുപ്രീം കോടതിക്ക് കൊടുത്ത പണി!
ദില്ലി: ആളുകള്‍ക്ക് പണികൊടുക്കാന്‍ മലയാളികള്‍ മിടുക്കരാണെന്ന ചീത്തപ്പേര് പണ്ടേ ഉള്ളതാണ്. കോടതിക്കും മലയാളികള്‍ പണികൊടുത്താലെങ്ങനെയുണ്ടാകും. ഏതാണ്ടിങ്ങനെ ഒരു സംഭവമാണ് സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്.
മലയാളി ദമ്പതിമാരുടെ വിവാഹമോചനമായിരുന്നു വിഷയം. ഭര്‍ത്താവിന് കേരളത്തിലെ കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചു. എന്നാല്‍ ഭാര്യക്ക് മുംബൈയിലെ കോടതി ഭര്‍ത്താവിനൊപ്പം ജീവിക്കാനും അനുവാദം കൊടുത്തു. ഈ രണ്ട് വിധിക്കിടയില്‍ ശരിക്കും കുടുങ്ങിയത് സുപ്രീം കോടതിയായിരുന്നു.
2009 ല്‍ ആയിരുന്നു ഭാര്യക്ക് ബാന്ദ്രയിലെ കോടതി ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവാദം കൊടുത്തത്. എന്നാല്‍ 2013 ല്‍ ഇരിഞ്ഞാലക്കുടയിലെ കുടുംബക്കോടതി ഭര്‍ത്താവിന് വിവാഹ മോചനവും നല്‍കി. തന്റെ വാദം കേള്‍ക്കാതെയാണ് കേരളത്തിലെ കോടതി ഭര്‍ത്താവിന്റെ ഹര്‍ജി അനുവദിച്ചതെന്നാണ് ഭാര്യയുടെ ആക്ഷേപം. എന്നാല്‍ ഭാര്യ മുംബൈ കോടതിയില്‍ ഹര്‍ജി നല്‍കുന്നതിന് മുമ്പ് തന്നെ ഭര്‍ത്താവ് കേരളത്തിലെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു എന്നാണ് എതിര്‍ഭാഗത്തിന്റെ വാദം. അപ്പോള്‍ കേരളത്തിലെ കോടതി വിധിയാണ് നിലനില്‍ക്കുക എന്നും വാദിക്കുന്നു.
എന്തായാലും സുപ്രീം കോടതി ഈ നിയമപ്രശ്‌നത്തില്‍ ശരിക്കും കുഴങ്ങി. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മുതിര്‍ന്ന അഭിഭാഷകനായ വി ഗിരിയെ അമിക്കസ് ക്യൂറിയായി നിയമിച്ചു. രണ്ട് കൂട്ടരും അതാത് കോടതി വിധികളെ മേല്‍ക്കോടതികളില്‍ ചോദ്യം ചെയ്തിട്ടില്ലെന്ന് അമിക്കസ് ക്യൂറി കണ്ടെത്തി.
ഭര്‍ത്താവില്‍ നിന്ന് ജീവനാംശം തേടി 2012 ല്‍ ആണ് ഭാര്യ ആദ്യമായി സുപ്രീം കോടതിയെ സമീപിക്കുന്നത്. ഇവര്‍ക്ക് ഒരു കുട്ടിയും ഉണ്ട്. 2013 ല്‍ പുറപ്പെടുവിച്ച ഇടക്കാല വിധിയില്‍ മാസം നാല്‍പതിനായിരം രൂപ ജീവനാംശം നല്‍കാന്‍ കോടതി വിധിച്ചിരുന്നു. പണം നല്‍കുന്നുണ്ടെന്നാണ് ഭര്‍ത്താവ് പറയുന്നതെങ്കിലും കുടിശ്ശികയായി ഇനിയും ഏറെ കിട്ടാനുണ്ടെന്നാണ് ഭാര്യയുടെ വാദം.
കേരള ഹൈക്കോടതിയില്‍ കുടുംബക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അമിക്കസ് ക്യൂറി നിര്‍ദ്ദേശിച്ചെങ്കിലും യുവതി അതിന് തയ്യാറല്ല. എന്തായാലും വിഷയം വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ് ക്യൂറിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസുമാരായ രഞ്ജന പി ദേശായിയും എന്‍വി രമണയും ആണ് കേസ് പരിഗണിച്ചത്.