കേന്ദ്രത്തോട് പോര് തുടർന്ന് മമത ബാനർജി, നീതി ആയോഗ് യോഗം ബഹിഷ്ക്കരിച്ചു, കെസിആറും ഇല്ല!
ദില്ലി: ബിജെപിയുമായും കേന്ദ്ര സര്‍ക്കാരുമായും തുറന്ന പോര് നടത്തുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നീതി ആയോഗ് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് ഇന്ന് ദില്ലിയില്‍ നീതി ആയോഗ് യോഗം നടക്കുക. തിരഞ്ഞെടുപ്പ് സംഘര്‍ഷങ്ങള്‍ മുതല്‍ ഡോക്ടര്‍മാരുടെ സമരം വരെയുളള വിഷയത്തില്‍ കേന്ദ്രവുമായി ഉടക്കി നില്‍ക്കുകയാണ് മമത ബാനര്‍ജി. യോഗം ബഹിഷ്‌ക്കരിക്കുകയാണ് എന്ന് അറിയിച്ച് മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
സംസ്ഥാനങ്ങളുടെ പദ്ധതികളെ പിന്തുണയ്ക്കാനുളള ശേഷിയോ പ്രത്യേക സാമ്പത്തിക അധികാരങ്ങളൊ ഇല്ലാത്ത നീതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കേണ്ട കാര്യമില്ല എന്നാണ് കത്തില്‍ മമത ബാനര്‍ജി വ്യക്തമാക്കിയിരിക്കുന്നത്. മമതയ്‌ക്കൊപ്പം തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും നീതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കും.

തെലങ്കാനയിലെ ജലസേചന പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട തിരക്കുകളില്‍ ആയത് കൊണ്ട് യോഗത്തില്‍ സംബന്ധിക്കാനാവില്ല എന്നാണ് കെസിആറിന്റെ വിശദീകരണം. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാന്‍ ഈ ആഴ്ച കൂടിക്കാഴ്ചയ്ക്ക് കെസിആര്‍ ശ്രമം നടത്തിയിരുന്നു. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കെസിആര്‍ പ്രധാനമന്ത്രിയെ കണ്ടിട്ടില്ല. മാത്രമല്ല സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും കെസിആര്‍ വിട്ട് നിന്നിരുന്നു.
രാഷ്ട്രപതി ഭവനില്‍ നടക്കുന്ന യോഗത്തില്‍ മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ എല്ലാവരും പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരും യോഗത്തിലുണ്ടാകും. യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയില്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തും. വിമാനത്താവളം അദാനിക്ക് വിട്ട് നല്‍കുന്നതിലെ സര്‍ക്കാരിന്റെ എതിര്‍പ്പ് പിണറായി വിജയന്‍ പ്രധാനമന്ത്രിയെ അറിയിക്കും. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും.












Click it and Unblock the Notifications