പദ്മാവതിയെ സ്വീകരിക്കാനൊരുങ്ങി ബംഗാൾ; പ്രദർശനത്തിന് പ്രത്യേക സജ്ജീകരണം, ഇരുകൈയും നീട്ടി സ്വീകരിക്കും
കൊൽക്കത്ത: വിവാദങ്ങളിൽ വലയുന്ന സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവതി സിനിമയെ ഇരുകൊയും നീട്ടി സ്വീകരിക്കാനൊരുങ്ങി ബംഗാൾ. സിനിമ റിലീസ് ചെയ്യുമ്പോൾ പ്രദർശനത്തിന് പ്രത്യേക സംവിധാനം ഒ രുക്കുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. സഞ്ജയ് ലീല ബൻസാലിയെയും പദ്മാവതി എന്ന സിനിമയെയും ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നും മമത പറഞ്ഞു. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയുടെ കോൺക്ലേവിൽ സംസാരിക്കവേ ആയിരുന്നു മമതയുടെ പ്രസ്താവന. ബംഗാൾ അഭിമാനത്തോടെയും സന്തോഷത്തോടെയും ഇക്കാര്യം നിർവഹിക്കുമെന്നും അവർ പറഞ്ഞു.
പദ്മാവതി സിനിമയ്ക്കെതിരെ വൻ പ്രതിഷേധമാണ് രാജ്യ വ്യാപകമായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സിനിമയെ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന മമത ബാനർജിയുടെ പരാമർശം വന്നിരിക്കുന്നത്. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒരു തട്ട് കൊടുക്കാനും മമത ബാനർജി മറന്നില്ല. ബംഗാളിൽ നിക്ഷേപം നടത്താൻ കമ്പനികളെ മോദി സർക്കാർ അനുവദിക്കുന്നില്ലെന്നാണ് മമതയുടെ പരാതി. അതേസമയം പദ്മാവതിക്കെതിരായുള്ള തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തിപ്രാപിക്കുകയാണ്. രാജസ്ഥാനിൽ പദ്മാവതി സിനിമയ്ക്കെതിരായ പ്രക്ഷോഭം നടക്കുന്നതിനിടയിൽ യുവാവിന്റെ മൃതദേഹം തൂങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയിരുന്നു. മൃതദേഹത്തിനടുത്ത് 'പദ്മാവതി കാ വിരോത്' (പദ്മാവതിക്കെതിരെയുള്ള പ്രതിഷേധം) എന്ന് എഴുതി വച്ചിട്ടുള്ളതാണ് പദ്മാവതി സിനിമയുമായി മരണത്തെ കൂട്ടികെട്ടുന്നത്. ജയ്പ്പൂരിൽ നിന്നും 20 കിലോമീറ്റർ അകലെ നഹർഗഡ് കോട്ടയിലാണ് മൃതദേഹം കാണപ്പെട്ടത്.

സിനിമയ്ക്ക് പിന്നാലെ പാട്ടിനും നിരോധനം
അതേസമയം സിനിമയ്ക്ക് പിന്നാലെ പദ്മാവതിയിലെ പാട്ടുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പാണ് പദ്മാവതിയിലെ പാട്ടുകൾ സ്കൂളുകളിലെ വിനോദ, സാംസ്ക്കാരിക പരിപാടികലിൽ ഉപോയഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. നടപടി വിവാദമായതിനു പിന്നാലെ സർക്കുലർ പിൻവലിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 'ഘൂമർ' എന്ന പാട്ട് ഉപയോഗിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി സർക്കാർ, സ്വകാര്യ സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്കും പ്രധാനധ്യാപകർക്കുമാണ് സർക്കുലർ അയച്ചത്. ദേവാസ് ജില്ല വിദ്യാഭ്യാസ ഓഫിസർ (ഡിഇഒ) രാജീവ് സൂര്യവൻശിയാണു സർക്കുലർ ഇറക്കിയത്.

ഹിന്ദു സംഘടനകൾ മാത്രമല്ല മുസ്ലീങ്ങളും രംഗത്ത്
ഹിന്ദു സംഘടനകൾ മാത്രമല്ല മുസ്ലീങ്ങളും സിനിമയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ദ്മാവതി സിനിമയ്ക്കെതിരായ പ്രതിഷേധങ്ങൾ വേണ്ടതാണെന്ന് അജ്മീര്‍ ദര്‍ഗ ദീവാന്‍ സയിദ് സൈനുലാബ്ദീന്‍ അലി ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു. പദ്മാവതി സിനിമയുടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ അദ്ദേഹം സല്‍മാന്‍ റുഷ്ദിയോടും തസ്ലീമ നസ്‌റിനോടും ഉപമിക്കുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തുന്നതില്‍ മൂവരും ഒരേ സ്വഭാവക്കാരാണെന്നാണ് അദ്ദേഹം പറഞ്ഞത്. പദ്മാവതിയിലൂടെ ചരിത്രത്തെ വളച്ചൊടിക്കാനും മതവികാരം വ്രണപ്പെടുത്താനുമാണ് ബന്‍സാലി ശ്രമിക്കുന്നത്. രജപുത്ര സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുകയും വിഷമിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് പദ്മാവതി. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയും പദ്മാവതിയുമൊത്തുള്ള രംഗങ്ങള്‍ രജപുത്ര സമൂഹത്തെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം
അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞ് റുഷ്ദിയെപ്പോലെയുള്ളവര്‍ ഇതിനു മുമ്പ് ചെയ്തിട്ടുള്ളതും ഇതൊക്കെത്തന്നെയാണെന്നും അജ്മീര്‍ ദര്‍ഗ ദീവാന്‍ സയിദ് സൈനുലാബ്ദീന്‍ അലി ഖാന്‍ പറഞ്ഞു. ചരിത്രത്തെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പങ്കുവയ്ക്കുന്ന പദ്മാവതിയ്‌ക്കെതിരെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ എന്തുകൊണ്ട് മൗനം പാലിക്കുന്നെന്നും ദീവാന്‍ ചോദിച്ചു. ഇത്തരം ചിത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം സിനിമകള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് മുസ്ലിംകള്‍ പിന്തുണ നല്‍കണമെന്നും ദീവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

സിനിമ പ്രവർത്തകർക്കെതിരെയും വധ ഭീഷണി
ചിത്രത്തിൽ അഭിനയിച്ച നടി ദീപിക പദുകോണിനും സംവിധായകൻ സഞ്ജയ് ലീലാ ബെന്‍സാലിക്കെതിരെയും വധഭീഷണി പോലും വന്നിട്ടുണ്ട്. ദീപികയുടെ മൂക്ക് ചെത്തുമെന്ന് ശ്രീ രാജ്പുത് കർണി സേനയുടേതാണ്ഭീഷണി. ഛത്രിയ സമാജി ദീപിക പദുകോണിനും സംവിധായകനെതിരെയും രംഗത്തെത്തിയിരുന്നു. പത്മാവതി സനിമയുടെ സംവിധായകൻ സഞ്ജയി ലീല ബൻസാലിയെയും നടിയെയും ശിരച്ഛേദം ചെയ്യുന്നവർക്ക് അഞ്ച് ലക്ഷം പാരിതോഷികം നൽകുമെന്നാണ് ഛത്രിയ സമാജ് പ്രഖ്യാപിച്ചിരിക്കുന്നത്. ദീപിക പദുകോണിന് വൻ സുരക്ഷയാണ് ഇപ്പോൾ മുംബൈ പോലീസ് നൽകികൊണ്ടിരിക്കുന്നത്. ജയ്പൂരിൽ യുവവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതോടെ സിനിമ പ്രവർത്തകർക്കുള്ള സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

സംവിധായകനെ വധിക്കുന്നവർക്ക് അഞ്ച് ലക്ഷം
പദ്മാവതിക്കൊപ്പം 200 ശതമാനവും ഉറച്ച് നില്‍ക്കുമെന്നുള്ള നടന്റെ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നടന്റെ കാല് രണ്ടും തല്ലിയൊടിക്കുമെന്നും സൂരജി പാൽ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് മുമ്പ് ചിത്രത്തിലെ നായിക ദീപിക പദുകോണിന്റെ മൂക്ക് ചെത്തിക്കളയുമെന്ന് രജ്പുത് കർണി സേനയും ഭീഷണി മുഴക്കിയിരുന്നു. അതിനു ശേഷം ദീപികയ്ക്ക് മുംബൈ പോലീസ് വൻ സുരക്ഷയാണ് നൽകുന്നത്. രജ്പുത് കർണി സേനയുടെ ഭീഷണിക്ക് പിന്നാലെ ഛത്രിയ സമാജി ദീപിക പദുകോണിനും സംവിധായകനെതിരെയും രംഗത്തെത്തിയിരുന്നു. പത്മാവതി സനിമയുടെ സംവിധായകൻ സഞ്ജയി ലീല ബൻസാലിയെയും നടിയെയും ശിരച്ഛേദം ചെയ്യുന്നവർക്ക് അഞ്ച് ലക്ഷം പാരിതോഷികം നൽകുമെന്നാണ് ഛത്രിയ സമാജ് പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ പൂര്‍വ്വികര്‍ രക്തംകൊണ്ടെഴുതിയ ചരിത്രം നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുമെന്നും കര്‍ണി സേന വ്യക്തമാക്കിയിട്ടുണ്ട്.

വ്രണപ്പെടുത്തുന്ന രംഗങ്ങൾ
പദ്മാവതി സിനിമയില്‍ സമൂഹത്തിലെ ഏതെങ്കിലും വിഭാഗങ്ങളെ വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെങ്കില്‍ അത് പുനഃപരിശോധിക്കണമെന്ന് അഭിപ്രായപ്പെട്ട് കോൺഗ്രസും രംഗത്ത് എത്തിയിരുന്നു. ചിത്രത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇക്കാര്യം സെന്‍സര്‍ ബോര്‍ഡാണ് തീരുമാനിക്കേണ്ടതെന്നും താന്‍ ചിത്രം കണ്ടിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് ആർപിഎൻ സിങ് പറഞ്ഞിരുന്നു. പദ്മാവതി സിനിമയ്ക്ക് പിന്നിൽ അന്താരാഷ്ട്ര ഗൂഡാലോചനയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കിയിരുന്നു. മുസ്ലീം രാജാക്കന്മാരെ ഇന്ത്യൻ സിനിമകളിൽ വീരനായകന്മാരായി അവതരിപ്പിക്കാൻ ദുബായിലുള്ളവർ ആഗ്രഹിക്കുന്നു. ഹിന്ദു സ്ത്രീകൾ അവരുമായി പ്രണയത്തിലാകുന്നതായും ഇത്തരം സിനിമകൾ ചിത്രീകരിക്കുന്നു. ഇതിന് ദുബായിയിൽ നിന്ന് പണം നൽകുന്നുണ്ടെന്നും സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചിരുന്നു.












Click it and Unblock the Notifications