സോണിയയും രാഹുലും ഔട്ട്!! നരേന്ദ്ര മോദിയെ നേരിടാന്‍ മമത ബാനര്‍ജി; കോണ്‍ഗ്രസ് നേതാക്കളും ശരിവച്ചു
ദില്ലി: സര്‍വ ശക്തിയും ഉപയോഗിച്ചാണ് ബിജെപി ഇത്തവണ ബംഗാള്‍ തിരഞ്ഞെടുപ്പ് നേരിട്ടത്. മമത ബാനര്‍ജിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് രണ്ട് വര്‍ഷം മുമ്പ് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. പിന്നീട് അദ്ദേഹം ഇടയ്ക്കിടെ ഇതാവര്‍ത്തിക്കുകയും ചെയ്തു. മൂന്ന് മാസത്തിലൊരിക്കല്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള ബിജെപി ദേശീയ നേതാക്കള്‍ ബംഗാളിലെത്തി പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ബിജെപി ഒരു വര്‍ഷം മുമ്പേ ആരംഭിക്കുകയും ചെയ്തു. എന്നിട്ടും മമതയെ തോല്‍പ്പിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. ഇപ്പോള്‍ മമതയ്ക്ക് ദേശീയതലത്തില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കാന്‍ പോകുന്നു...

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ മുന്നേറ്റമാണ് ബംഗാളില്‍ നടത്തിയത്. 18 സീറ്റ് അവര്‍ പിടിച്ചെടുത്തു. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് അല്‍പ്പം ക്ഷീണം സംഭവിച്ച് 22 സീറ്റിലേക്കെത്തി. ഇനി ബിജെപി യുഗമാണ് ബംഗാളില്‍ എന്ന് കരുതി ഒട്ടേറെ സിപിഎം, കോണ്‍ഗ്രസ്, തൃണമൂല്‍ നേതാക്കള്‍ ബിജെപിയിലേക്ക് മാറി.

പ്രമുഖരെ നഷ്ടമായി
മമത ബാനര്‍ജിയുടെ വലംകൈ ആയിരുന്ന മുകുള്‍ റോയ്, സുവേന്ദു അധികാരി എന്നിവരെല്ലാം ബിജെപിയിലെത്തി. സുവേന്ദു അധികാരി നന്ദിഗ്രാം മണ്ഡലത്തില്‍ മല്‍സരിച്ചു. എതിരിടാന്‍ തയ്യാറുണ്ടോ എന്ന സുവേന്ദുവിന്റെ വെല്ലുവിളി ഏറ്റെടുത്ത് മമതയും നന്ദിഗ്രാമിലെത്തി. ഇവിടെ തോറ്റെങ്കിലും ഈ ധീരത ബംഗാളില്‍ അവര്‍ക്ക് തുണയായി.

സീറ്റുകള്‍ കൂടി
292 സീറ്റില്‍ 213 സീറ്റ് നേടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളിന്റെ അധികാരം പിടിച്ചിരിക്കുന്നത്. 2016നേക്കാള്‍ രണ്ട് സീറ്റ് അധികം കിട്ടി. പലയിടത്തും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ തോറ്റത് ഏതാനും വോട്ടുകള്‍ക്ക് മാത്രം. എന്നാല്‍ ബിജെപി 3ല്‍ നിന്ന് ഇത്തവണ 77 സീറ്റുകളിലേക്ക് എത്തുകയും ചെയ്തു.

കോണ്‍ഗ്രസും ഇടതുപക്ഷവും ഇല്ല
ബംഗാള്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ചിത്രത്തിലില്ലാതായി. ഒരു സീറ്റില്‍ പോലും ജയിക്കാന്‍ ഈ സഖ്യത്തിന് സാധിച്ചില്ല. ഒരു സീറ്റില്‍ സ്വതന്ത്രനും ഐഎസ്എഫിന്റെ സ്ഥാനാര്‍ഥിയും ജയിച്ചു. സിപിഎം പ്രതിപക്ഷത്തില്ലാതായ സാഹചര്യത്തില്‍ മമതയും ദുഃഖം രേഖപ്പെടുത്തി.

രാഷ്ട്രീയം മാത്രമല്ല
വെറും രാഷ്ട്രീയമായ തിരഞ്ഞെടുപ്പ് മാത്രമായിരുന്നില്ല ബംഗാളില്‍ നടന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെ ഒതുക്കാന്‍ ബിജെപി എല്ലാ ശ്രമവും നടത്തിയിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടര്‍ച്ചയായി ബംഗാളില്‍ ഇടപെട്ടുകൊണ്ടിരുന്നു. എന്നിട്ടും മമത ജയിച്ചതാണ് കോണ്‍ഗ്രസ് നേതാക്കള്‍ എടുത്തുപറയുന്നത്.

മമത രാജ്യത്തിന്റെ നേതാവ്
മമത രാജ്യത്തിന്റെ നേതാവാണ് എന്നാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ കമല്‍നാഥ് അഭിപ്രായപ്പെട്ടത്. മോദിയെയും കേന്ദ്ര അന്വേഷണ ഏജന്‍സികളെയുമെല്ലാം ഒരുമിച്ചാണ് മമത പരാജയപ്പെടുത്തിയത്. എല്ലാ എതിരാളികളെയും നിലംപരിശാക്കിയാണ് മമതയുടെ വിജയമെന്നും കമല്‍നാഥ് പറഞ്ഞു.

മോദിക്കെതിരെ മമതയോ
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിക്കെതിരെ മമതയെ ഉയര്‍ത്തിക്കാട്ടുമോ എന്ന ചോദ്യത്തിന് അക്കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും യുപിഎ അനിയോജ്യമായ തീരുമാനം എടുക്കുമെന്നും കമല്‍നാഥ് പറഞ്ഞു. മമതയെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും സോണിയക്കും ശക്തിയില്ല എന്ന അഭിപ്രായം ഉയരുമ്പോഴാണ് കമല്‍നാഥിനെ പോലുള്ളവര്‍ മമതയെ പുകഴ്ത്തുന്നത്.
Recommended Video













Click it and Unblock the Notifications