മുഹ്റം ദിനത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചത് ആര്‍എസ്എസുകാര്‍ ! ആഞ്ഞടിച്ച് മമത
കൊൽക്കത്ത: മുഹറം ദിനത്തിൽ ബംഗാളിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്തത് മുഖം മറച്ചെത്തിയ ആർഎസ്എസുകാരാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. മുഹറം ദിനത്തിൽ കലാപം ഉണ്ടാക്കുവാനുള്ള ബിജെപിയുടെ ശ്രമമായിരുന്നു അതെന്നും മമത ആരോപിച്ചു. ഇറ്റലിയില്‍ നിന്നിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ആര്‍എസ്എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് മമത ആരോപിച്ചത്.
സ്കൂളിൽ ഉർദു ടീച്ചർ വരുന്നത് തടയാന്‍ അവർ വിദ്യാർഥികളെ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ച മമത സംസ്കൃതം ടീച്ചർമാർക്കെതിരെ അവർ പ്രതിഷേധിച്ചില്ലല്ലോ എന്നും ടീച്ചർമാർ ജോലിയിൽ പ്രവേശിക്കുന്നത് വിദ്യാർഥികളെങ്ങനെ അറിഞ്ഞുവെന്നും ചോദിച്ചു.മതത്തിന്റെ പേരിൽ വിദ്യാർഥികളെയും യുവാക്കളെയും തമ്മിലടിപ്പിക്കാനുള്ള ആർഎസ്എസിന്റെ വർഗ്ഗീയ കെണിയിൽ വീഴരുതെന്നും മമത വ്യക്തമാക്കി.
എന്നാൽ മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ തള്ളി ഉത്തർപ്രദേശിലെ ആർൺഎസ്എസ് നേതൃത്വം രംഗത്തു വന്നു. ആരോപണങ്ങൾക്ക് 24 മണിക്കൂറിനുള്ളിൽ തെളിവ് നല്കണമെന്നും അല്ലാത്തപക്ഷം നിരുപാധികം മാപ്പു പറയണമെന്നുമാണ് നേതൃത്വത്തിന്റെ ആവശ്യം.