ബംഗാളിൽ താമസിക്കുന്നവര്‍ ബംഗാളി ഭാഷ അറിഞ്ഞിരിക്കേണ്ടത് നിര്‍ബന്ധം: പബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി
കാഞ്ച്രപാറ (പശ്ചിമ ബംഗാള്‍): അധികാരം പിടിച്ചെടുക്കാന്‍ ''ഗുജറാത്ത് മാതൃക'' ആവര്‍ത്തിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി ബംഗാളികളെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. അതിനാല്‍ പശ്ചിമ ബംഗാളില്‍ താമസിക്കുന്നവര്‍ ബംഗാളിയില്‍ സംസാരിക്കാന്‍ പഠിക്കേണ്ടതുണ്ടെന്ന് മമത നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി പ്രസിഡന്റ് അമിത് ഷായുടെയും ജന്മനാടായ ഗുജറാത്ത് പോലെ പശ്ചിമബംഗാളിനെ മാറ്റിയെടുക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. മാത്രമല്ല ബംഗാളികളെ ഭവനരഹിതരാക്കാന്‍ താന്‍ ഒരിക്കലും സമ്മതിക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാ ഭാഷയെ നമ്മള്‍ പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശിത വിമര്‍ശക കൂടിയായ മമത പറഞ്ഞു. നമ്മള്‍ ഡല്‍ഹില്‍ പോയാല്‍ ഹിന്ദിയില്‍ സംസാരിക്കും. പഞ്ചാബില്‍ പോകാതെ പഞ്ചാബിയില്‍ സംസാരിക്കും. ഞാന്‍ അത് ചെയ്യാറുണ്ട്. എന്നാല്‍ തമിഴ്‌നാട്ടിലേക്കു പോകുമ്പോള്‍ എനിക്ക് തമിഴ് ഭാഷ അറിയില്ല, പക്ഷേ കുറച്ച് വാക്കുകള്‍ അറിയാം. അതിനാല്‍ നിങ്ങള്‍ ബംഗാളിലേക്ക് വരികയാണെങ്കില്‍ ബംഗാളിയില്‍ സംസാരിക്കണം...പുറത്ത് നിന്നും ആളുകള്‍ വന്ന് ബംഗാളികളെ തല്ലാന്‍ ഞങ്ങള്‍ അനുവദിക്കില്ല. മമത പറഞ്ഞു.

നോര്‍ത്ത് 24 പരഗനാസ് ജില്ലയിലെ കാഞ്ച്രാപ്പാറയില്‍ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ മമത. മുന്‍ ടിഎംസി നേതാവായിരുന്ന ഇപ്പോള്‍ ബിജെപിയില്‍ ചേക്കേറിയ മുകുള്‍ റോയിയുടെ തട്ടകമാണ് ഈ പ്രദേശം. ബിജ്പൂര്‍ നിയോജകമണ്ഡലത്തിലെ എംഎല്‍എയായ റോയിയുടെ മകന്‍ സുബ്രാങ്ഷു അടുത്തിടെയാണ് ടിഎംസിയില്‍ നിന്ന് ബിജെപിയിലേക്ക് മാറിയത്.
ബരാക്പൂര്‍, നൈഹതി, കാക്കിനാര എന്നിവിടങ്ങളില്‍ ബംഗാളികളുടെ വീടുകള്‍ കൊള്ളയടിക്കപ്പെട്ടു. ഞങ്ങള്‍ ഇത് സഹിക്കില്ല. ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബംഗാളികളല്ലാത്തവരുടെ വീടുകള്‍ കൊള്ളയടിച്ചിട്ടില്ല. ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്ക് ഞങ്ങള്‍ എതിരാണ്. ഇവിഎമ്മുകള്‍ ഹാക്ക് ചെയ്ത് കുറച്ച് സീറ്റുകള്‍ നേടിയതുകൊണ്ട് സംസ്ഥാനത്തെ ബംഗാളികളെയും ന്യൂനപക്ഷങ്ങളെയും തോല്‍പ്പിക്കാന്‍ കഴിയുമെന്നല്ല അര്‍ത്ഥം. ഇത്തരം കൊള്ളക്കാര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കും. ആരെങ്കിലും ബംഗാളില്‍ താമസിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ബംഗാളി ഭാഷ സംസാരിക്കണം. ബാനര്‍ജി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടത്തില്‍ പശ്ചിമ ബംഗാളില്‍ 18 ലോക്‌സഭാ സീറ്റുകളില്‍ ബിജെപി വിജയിച്ചപ്പോള്‍ 22 സീറ്റുകള്‍ ടിഎംസിക്ക് ലഭിച്ചു.












Click it and Unblock the Notifications