പശുവിന്റെ പേരിൽ മനുഷ്യക്കൊല വീണ്ടും! കശാപ്പ് ആരോപിച്ച് മുസ്ലീം യുവാവിനെ തല്ലിക്കൊന്നു
ഭോപ്പാൽ: ബീഫ് നിരോധനം എന്ന സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടിയാണ് കന്നുകാലി കശാപ്പ് നിരോധനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. അതിന് ശേഷം പശു സംരക്ഷണം എന്ന പേരില്‍ രാജ്യമെമ്പാടും ഗോസംരക്ഷക വേഷം കെട്ടിയ ഗുണ്ടകള്‍ ആക്രമണം അഴിച്ച് വിടുകയുണ്ടായി.
അക്രമങ്ങളില്‍ രാജ്യം വലിയ പ്രതിഷേധം ഉയര്‍ത്തിയതോടെ മിണ്ടാതിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്നെ പ്രതികരിക്കേണ്ടതായി വന്നു. അധികം വൈകാതെ കന്നുകാലി കശാപ്പ് നിരോധന നിയമം പിന്‍വലിക്കേണ്ടതായും വന്നു. എന്നാല്‍ രാജ്യത്ത് പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ അവസാനിക്കുന്നില്ല.
പശുവിന്റെ പേരിൽ കൊലപാതകം
മധ്യപ്രദേശിലെ സത്‌ന ജില്ലയിലാണ് പശുവിനെ കൊന്നെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മുസ്ലീം യുവാവിനെ ക്രൂരമായി തല്ലിക്കൊന്നിരിക്കുന്നത്. നാല്‍പ്പത്തിയഞ്ച് വയസ്സുകാരനായ റിയാസ് എന്നയാളാണ് ഇത്തവണ പശുസംരക്ഷകരുടെ കൊലക്കത്തിക്ക് ഇര. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. കശാപ്പ് നടത്തുന്നു എന്നാരോപിച്ചാണ് ഒരു സംഘം ആളുകള്‍ റിയാസിനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.
ആൾക്കൂട്ടം തല്ലിക്കൊന്നു
സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന റിയാസിന്റെ സുഹൃത്തായ ഷക്കീലിനേയും ആള്‍ക്കൂട്ടം ആക്രമിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ ഷക്കീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 485 കിലോമീറ്റര്‍ അകലത്താണ് കൊല നടന്ന സത്‌നയിലെ അമഗാര ഗ്രാമം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് സത്‌നയില്‍ സന്ദര്‍ശനം നടത്തുന്നതിന് തൊട്ട് മുന്‍പാണ് കൊലപാതകം നടന്നിരിക്കുന്നത്.
മന്ത്രി വരും മുൻപ്
രാജ്‌നാഥ് സിംഗ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് വേണ്ടിയാണ് മധ്യപ്രദേശില്‍ എത്തുന്നത്. പശുവിന്റെ പേരിലുള്ള കൊലപാതകത്തിന് പിന്നാലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിയാസിനെ കൊലപ്പെടുത്തിയ കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.
പ്രതികൾ അറസ്റ്റിലായി
പവന്‍ സിംഗ് ഗോണ്ട്, വിജയ് സിംഗ് ഗോണ്ട്, ഫൂല്‍ സിംഗ് ഗോണ്ട്, നാരായണ്‍ സിംഗ് ഗോണ്ട് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ ബുധനാഴ്ച രാത്രിയോടെ കല്ലും വടിയുമായി റിയാസിനെ അടക്കമുള്ളവരെ ആക്രമിക്കുകയായിരുന്നു. റിയാസിനും ഷക്കീലും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ഒരു കാളയുടെ ശരീരവും ഏതാനും മാംസപ്പൊതികളും പോലീസ് കണ്ടെടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ഗോവധത്തിന് കേസ്
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉള്ളവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ ജബല്‍പൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷക്കീല്‍ കോമയിലാണ്. ഷക്കീലിനെതിരെ ഗോവധത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഗോവധം നടത്തിയെന്ന ആരോപണം റിയാസിന്റെയും ഷക്കീലിന്റെ കുടുംബങ്ങള്‍ നിഷേധിക്കുന്നു. ഗോവധ നിരോധനം നിലവിലുള്ള സംസ്ഥാനമായ മധ്യപ്രദേശില്‍ പശുവിനെ കൊന്നാല്‍ 2 വര്‍ഷം വരെ തടവും 5000 രൂപ പിഴയുമാണ് ശിക്ഷ.