ദൈവനിന്ദ; പഞ്ചാബിൽ കാളി ക്ഷേത്രത്തിൽ അതിക്രമിച്ച് കയറിയയാളെ അറസ്റ്റ് ചെയ്തു
പാട്യാല; കാളി മാതാ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി വിഗ്രഹത്തിൽ പിടിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. രാജ്ദീപ് സിംഗ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ നടന്ന സംഭവം സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്.
മുഖം മറച്ചൊരാൾ ക്ഷേത്തിന് മുന്നിൽ നിന്ന് പ്രാർത്ഥിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. പെട്ടെന്ന് ഇയാൾ ഗ്രില്ലിനു മുകളിലൂടെ ചാടി വിഗ്രഹത്തൽ പിടിക്കുകയായിരുന്നു. ഉടൻ തന്നെ പുരോഹിതൻ വിഗ്രഹത്തിൽ നിന്ന് ഇയാളെ തള്ളി മാറ്റി.തുടർന്ന് അവിടെ നിന്നിരുന്ന പണ്ഡിറ്റുകളും മറ്റ് ഭക്തരും ചേർന്ന് യുവാവിനെ പിടികൂടി മർദ്ദിച്ച് കോട്വാലി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സംഭവത്തെത്തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ ക്ഷേത്രത്തിലും പരിസരത്തും കൂടുതൽ സേനയെ വിന്യസിച്ചതായി പോലീസ് അറിയിച്ചു.അതേസമയം സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നി അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിന്റെ സമാധാനവും ഐക്യവും തകർത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമാധാനവും സാമുദായിക സൗഹാർദ്ദവും നിലനിർത്താൻ ജനങ്ങളോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള എല്ലാ മതകേന്ദ്രങ്ങളും സംരക്ഷിക്കുന്നതിൽ പഞ്ചാബികൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തെ അപലപിച്ച ബിജെപി വിഷയത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു. സംഭവത്തെ അപലപിച്ച് ശിരോമണി അകാലിദളും രംഗത്തെത്തി. പട്യാലയിലെ കാളി മാതാ മന്ദിറിൽ നടന്ന സംഭവത്തെ ശക്തമായി അപലപിക്കുന്നു. ഹിന്ദുക്കൾക്കും സിഖ് ആരാധനാലയങ്ങൾക്കുമിടയിൽ വർഗീയ വിദ്വേഷം പടർത്താൻ പഞ്ചാബിന് പുറത്ത് നിന്നുള്ള ശക്തികൾ ഗൂഢാലോചന നടത്തുണ്ടെന്ന് നേതൃത്വം എസ് എ ഡി അധ്യക്ഷൻ സുഖീർ സിംഗ് ബാദൽ പ്രതികരിച്ചു.
കോൺഗ്രസ് ഭരണത്തിൻ കീഴിലുള്ള പഞ്ചാബിൽ നടന്ന എണ്ണമറ്റ സംഭവങ്ങളിൽ ഒന്നുകൂടിയാണിത്. സംഭവം പരിശോധിച്ചുവരികയാണെന്നും പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്നും പട്യാല സിറ്റി എസ്പി ഹർപാൽ സിംഗ് പറഞ്ഞു.
Recommended Video
ഫെബ്രുവരി 20 നാണ് പഞ്ചാബിൽ നിയമസഭ തിര്ഞെടുപ്പ് . നേരത്തേ ഒറ്റഘട്ടമായി 14 ന് നടത്താനായിരുന്നു തീരുമാനം എങ്കിലും പിന്നീട് ഗുരു രവിദാസ് ജയന്തിയോട് അനുബന്ധിച്ച് തീയതി മാറ്റുകയായിരുന്നു. ഇത്തവണ ശക്തമായ മത്സരത്തിനാകും പഞ്ചാബ് വേദിയാകുക. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടിയായിരുന്നു കോൺഗ്രസ് സംസ്ഥാന ഭരണം പിടിച്ചത്.