10 വയസ്സുകാരനെ എടുത്തെറിഞ്ഞു... നിലത്തിട്ട് ചവിട്ടി; പിതാവിന്റെ ക്രൂര മർദ്ദനം, കാരണം...?
ബെംഗളൂരു: പത്ത് വയസ്സുകാരന് പിതാവിന്റെ ക്രൂര മർദ്ദനം. കള്ളം പറഞ്ഞതിനാണ് ബെംഗളൂരുവിൽ പത്ത് വയസ്സുകാരനെ മൃഗീയമായി മർദ്ദിച്ചത്. മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കുട്ടിയുടെ പിതാവ് ബെംഗളൂരു കൊങ്കേരി സ്വദേശി മഹേന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു. കള്ളം പറഞ്ഞു എന്ന ചെറിയ കാരണത്തിനാണ് കുട്ടിയെ മർദ്ദിച്ച് അവശനാക്കിയതെന്നതാണ് എല്ലാവരെയും ഞെട്ടിക്കുന്നത്.
പിതാവ് കുട്ടിയെ കൈകള്‍ കൊണ്ടും മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ചും അതിക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് കുട്ടിയെ കഴുത്തിൽ പിടിച്ചുയർത്തി തറയിലേക്ക് വലിചെചറിയുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. രണ്ട് മിനുട്ടോളമാണ് കുട്ടിയെ മർദ്ദിച്ച് അവശനാക്കിയത്.
പരാതി നൽകിയത് ബോസ്കോ
സന്നദ്ധ സംഘടനയായ ബോസ്‌കോ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ബെംഗളൂരു കൊങ്കേരി സ്വദേശി മഹേന്ദ്ര അറസ്റ്റിലായത്. രണ്ടു മാസം മുന്‍പാണ് സംഭവം നടന്നത്. എന്നാൽ വീഡിയോ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ദൃശ്യങ്ങൾ പകർത്തിയത് കുട്ടിയുടെ അമ്മ
ദൃശ്യങ്ങള്‍ പകര്‍ത്തിയത് കുട്ടിയുടെ അമ്മയാണ്. പിതാവിന്റെ നിർദേശ പ്രകാരം തന്നെയാണ് അമ്മ സംഭവം ചിത്രീകരിച്ചത്. ഇത് വീഡിയോയിലെ സംഭാഷണങ്ങളിൽ നിന്ന് വ്യക്തമാണ്. ബാല നീതി നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഇനി കള്ളം പറയുമ്പോൾ...
ഇനി കള്ളം പറയുമ്പോള്‍ കുട്ടിയെ കാണിക്കുന്നതിനുവേണ്ടിയാണ് വീഡിയോ ചിത്രീകരിക്കുന്നതെന്ന് പിതാവ് മഹേന്ദ്ര പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. കൈകൾകൊണ്ടും മൊബൈൽ ചാർജർകൊണ്ടും കുട്ടിയെ മഹേന്ദ്ര മർദ്ദിക്കുന്നുണ്ട്.
മൊബൈൽ ഫോൺ കടക്കാരൻ
കുട്ടിയുടെ അമ്മ വീഡിയോ ചിത്രീകരിച്ച ഫോണ്‍ നന്നാക്കുന്നതിന് നല്‍കിയതിനെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പുറത്തായത്. മൊബൈല്‍ ഫോണ്‍ കടക്കാരനാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. തുടർന്ന് സംഭവം വിവാദമാകുകയായിരുന്നു.