ഷോക്കിങ്!! ഹൈവേയില്‍ കൂട്ട ബലാല്‍സംഗം; നാല് യുവതികളെ, തടഞ്ഞ യുവാവിനെ വെടിവച്ചു കൊന്നു
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ നിന്നു ഞെട്ടിക്കുന്ന വാര്‍ത്തയാണിപ്പോള്‍ വന്നിരിക്കുന്നത്. ഹൈവേയിലൂടെ യാത്ര ചെയ്യുകയായിരുന്ന സംഘത്തിന്റെ വാഹനം തടഞ്ഞുനിര്‍ത്തി നാല് സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്തു. തടയാന്‍ ശ്രമിച്ച യുവാവിനെ വെടിവച്ചു കൊന്നു.
യമുന എക്‌സ്പ്രസ്‌വേയില്‍ ഗൗതം ബുദ്ധ് നഗറിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവം. കവര്‍ച്ചാ സംഘമാണ് വാഹനം തടഞ്ഞതെന്ന് പോലീസ് പറഞ്ഞു. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല.

ഗ്രേറ്റര്‍ നോയിഡയില്‍ നിന്നു ബുലന്ത്‌ഷെഹറിലേക്ക് പോകുകയായിരുന്ന കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. എട്ടംഗ കുടുംബമാണ് യാത്ര ചെയ്തിരുന്നത്.
ഇവരുടെ വാഹനം തടഞ്ഞുനിര്‍ത്തിയ സംഘം കൈയിലുള്ള പണവും ആഭരണങ്ങളും അപഹരിച്ചു. ആറ് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. കവര്‍ച്ചയ്ക്ക് ശേഷമാണ് ബലാല്‍സംഗം ചെയ്തത്.
നാല് സ്ത്രീകളെ വാഹനത്തില്‍ നിന്നു വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. ശേഷം ബലാല്‍സംഗം തടയാന്‍ ശ്രമിച്ച കുടുംബത്തിലെ യുവാവിനെ അക്രമികള്‍ വെടിവച്ചു കൊന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അക്രമികളെ പിടികൂടാന്‍ ശ്രമം ആരംഭിച്ചെന്ന് ഗൗതം ബുദ്ധ് നഗര്‍ പോലീസ് സൂപ്രണ്ട് ലവ് കുമാര്‍ പറഞ്ഞു. ബലാല്‍സംഗത്തിന് ഇരകളായ സ്ത്രീകളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.
സ്ത്രീകളെ വാഹനത്തില്‍ നിന്നു വലിച്ചിഴച്ചുകൊണ്ടുപോയി വയലിലില്‍ വച്ചാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. മണിക്കൂറുകളോളം അക്രമം അരങ്ങേറിയെന്നും അവര്‍ അറിയിച്ചു. കവര്‍ച്ചാ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞെങ്കിലും കൂടുതല്‍ വിശദീകരണം നല്‍കിയില്ല.
കുടുബം സഞ്ചരിച്ച കാറിന് നേര്‍ക്ക് അക്രമികള്‍ ആക്രമണം നടത്തുകയായിരുന്നു. ഇരുമ്പ് കഷ്ണങ്ങള്‍ കാറിന് നേരെ എറിഞ്ഞു. തുടര്‍ന്ന് ടയര്‍ പഞ്ചറായി. എങ്കിലും ഡ്രൈവര്‍ നിര്‍ത്താന്‍ തയ്യാറായില്ല. പക്ഷേ അല്‍പ്പ ദൂരം പോയ ശേഷം കാര്‍ നിന്നു. ഈ സമയമാണ് അക്രമികള്‍ കവര്‍ച്ച നടത്തിയതും ബലാല്‍സംഗം ചെയ്തതും-എംഎല്‍എ താക്കൂര്‍ ധീരേന്ദ്ര സിങ് പറഞ്ഞു.
കഴിഞ്ഞ ജൂലൈയിലും സമാനമായ സംഭവം ബുലന്ത്‌ഷെഹറില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമ്മയെയും 13കാരിയായ മകളെയുമാണ് അന്ന് അക്രമികള്‍ വാഹനം തടഞ്ഞ് വലിച്ചിഴച്ചുകൊണ്ടു പോയി ബലാല്‍സംഗം ചെയ്തത്. കോളിളക്കം സൃഷ്ടിച്ച സംഭവത്തില്‍ കാര്യമായ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
നോയിഡയില്‍ നിന്നു ഷാജഹാന്‍പൂരിലേക്ക് പോകുമ്പാഴാണ് അഞ്ചംഗ കുടുബത്തിലെ അമ്മയും മകളും ബലാല്‍സംഗത്തിന് ഇരകളായത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന സംഭവം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാന വിഷയമായിരുന്നു.
ഉത്തര്‍ പ്രദേശ് സ്ത്രീ സുരക്ഷയില്ലാത്ത സംസ്ഥാനമായി മാറിയെന്ന ആരോപണമായിരുന്നു അന്ന് ഉയര്‍ന്നത്. അഖിലേഷ് യാദവ് സര്‍ക്കാരിനെതിരേ ജനവികാരം ഉയരാനും സംഭവം വഴിവെച്ചു. പക്ഷേ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും സ്ഥിതിഗതികള്‍ മാറിയിട്ടില്ലെന്നാണ് ഇപ്പോള്‍ മനസിലാകുന്നത്.
രാജ്യത്ത് ഏറ്റവും വലിയ ഹൈവേ പാതയുള്ളത് ഉത്തര്‍ പ്രദേശിലാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം ഹൈവേയില്‍ ആക്രമണത്തിന് ഇരകളാവുന്ന സംഭവം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതും യുപിയില്‍ നിന്നു തന്നെ. ഹൈവേയില്‍ റിപ്പോര്‍ട്ട് ചെയ്ത 84000 കേസില്‍ 80 ശതമാനവും നടന്നത് ഉത്തര്‍ പ്രദേശിലാണ്.












Click it and Unblock the Notifications