മണിപ്പൂരില്‍ ജെഡിയു കറുത്ത കുതിരകളാവുമോ: നടക്കുന്നത് ഞെട്ടിക്കുന്ന നീക്കങ്ങള്‍, നേതാക്കളുടെ ഒഴുക്ക്
ഇംഫാല്‍: സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെ മണിപ്പൂർ ബി ജെ പിയില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. സ്ഥാനാർത്ഥിത്വം നഷ്ടമായ നേതാക്കളുടെ അനുയായികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ സംഘർഷഭരിതമായ സാഹചര്യമാണ് ഉണ്ടായത്. ചിലയിടത്ത് പ്രധാനമന്ത്രി നരേന്ദ്ര ഉള്‍പ്പടേയുള്ളവരുടെ കോലം വരെ നേതാക്കളുടെ അനുയായികള്‍ കത്തിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പിലേക്ക് പോവാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയുള്ള ഈ അതൃപ്തി മണിപ്പൂർ ബി ജെ പിയെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിട്ടുകൊണ്ടിരിക്കുന്നത്. ഇതോടൊപ്പം തന്നെ നിരവധി നേതാക്കള്‍ പാർട്ടി വിട്ട് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാർട്ടികളിലേക്ക് ചേക്കേറുകയും ചെയ്യുന്നുണ്ട്.

ഇതിനോടകം ഒരു ഡസനിലധികം വരുന്ന ബി ജെ പി നേതാക്കളാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് കൂറുമാറിയിട്ടുള്ളത്. ഫെബ്രുവരി 27നും മാർച്ച് 3നുമായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് 60 അംഗ നിയമസഭയിലേക്ക് മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. അധികാരത്തില്‍ തുടരാന്‍ കഴിയുമെന്ന് ബി ജെ പി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും എന്ത് സംഭവിച്ചാലും ഇത്തവണ ഭരണം പിടിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം.

അധികാരം നിലനിർത്താനുള്ള പോരട്ടത്തില്‍ ബി ജെ പിക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുന്നത് പാർട്ടിക്കുള്ളില്‍ നിന്ന് തന്നെയുണ്ടാവുന്ന അസംതൃപ്തിയാണ്. പ്രതിപക്ഷത്തിന്റെ പ്രതീക്ഷയേറുന്നതും ഇതില്‍ നിന്ന് തന്നെയാണ്. ടിക്കറ്റ് നിഷേധിച്ച ബി ജെ പി നേതാക്കളിൽ എട്ട് പേരാണ് ജനതാദളിൽ (യുണൈറ്റഡ്) ചേർന്നത്. എംഎൽഎ ക്ഷേത്രിയവും ബിരേൻ, മുൻ എംഎൽഎമാരായ സാമുവൽ ജെൻഡായി, ഖ്വൈരക്പാം ലോകെൻ, മുൻ ചീഫ് സെക്രട്ടറി ഒ. നബകിഷോർ, മുൻ പൊലീസ് ഡയറക്ടർ ജനറൽ എൽ എം ഖൗട്ടെ എന്നിവരാണ് ജെ ഡി യുവില്‍ ചേർന്ന് ബി ജെ പി നേതാക്കള്‍.

ബി ജെ പിയില്‍ നിന്നും കൂട്ടമായി നേതാക്കള്‍ എത്തിയതോടെ നേരത്തെ മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന 20 സീറ്റുകളില്‍ നിന്നും ഇരട്ടിയോളം സീറ്റുകളില്‍ സ്ഥാനാർത്ഥികളെ നിർത്താനും ജെ ഡി യു തീരുമാനിച്ചിട്ടുണ്ട്. ബി ജെ പി നേതാവ് തങ്കജം അരുൺകുമാർ, കോൺഗ്രസ് എം എൽ എ ഖുമുഖം ജോയ്കിസാൻ, സ്വതന്ത്ര എം എൽ എ അഷാബ് ഉദ്ദീൻ, മുൻ എം എൽ എമാരായ ഇ. ദ്വിജാമണി, അബ്ദുൾ നാസിർ എന്നിവരും നേരട്ടെ ജെ ഡി യുവില്‍ ചേർന്നിരുന്നു.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ജോലി ഉപേക്ഷിച്ച പോലീസ് ഓഫീസർ തൗണോജം ബൃന്ദയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയിൽ ചേർന്നിട്ടുണ്ട്. ജെ ഡി യു വലിയ സ്വാധീനം ചെലുത്തുമെന്ന പ്രതീതി ഉണ്ടായതോടെ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാർട്ടികള്‍ സഖ്യത്തിനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു സഖ്യത്തിനും ഞങ്ങൾ തയ്യാറല്ലെന്നാണ് ജെ ഡി യു സംസ്ഥാന പ്രസിഡൻറ് ഹാങ്ഖാൻപാവോ തൈതുൽ വ്യക്തമാക്കിയിട്ടുണ്ട്.

ബി ജെ പിയുടെ സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടിക്കും മുഖ്യധാരാ പാർട്ടികളിലെ നേതാക്കൾക്കിടയിലെ നീരസം നേട്ടമാക്കിയിട്ടുണ്ട്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്മയുടെ നേതൃത്വത്തിലുള്ള പാർട്ടിയിൽ നിങ്‌തൗജം മാംഗിയും എസ്. സോവചന്ദ്രയും ഉൾപ്പെടെ ആറോളം ബി ജെ പി നേതാക്കളാണ് ഇതിനോടം ചേർന്നത്. അതേസമയം, ടിക്കറ്റ് വിതരണ തർക്കം നാഗാ പീപ്പിൾസ് ഫ്രണ്ടിലും രൂക്ഷമാണ്. പാർട്ടിയുടെ മുൻ മന്ത്രി മൊറുങ് മൊകുംഗയ്ക്ക് തെങ്‌നൗപാൽ അസംബ്ലി മണ്ഡലത്തിൽ ടിക്കറ്റ് നിഷേധിച്ചതിനെ അനുയായികള്‍ പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും പാർട്ടി പതാകകൾ കത്തിക്കുകയും ചെയ്തു












Click it and Unblock the Notifications