'ഹൃദയഭേദകം, ഒരോ മുഖത്തും സഹായത്തിനായുള്ള നിലവിളികള്‍': മണിപ്പൂരിന് സമാധാനം വേണമെന്നും രാഹുല്‍
ഇംഫാല്‍: മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മൊയ്‌റാംഗ് മേഖലയിലാണ് അദ്ദേഹം ഇന്ന് സന്ദർശനം നടത്തുന്നത്. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദർശിച്ച അദ്ദേഹം കലാപബാധിതരായ കുടുംബങ്ങളെ ആശ്വസിപ്പിച്ചതായി വാർത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്യുന്നു. മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ കെയ്‌ഷാം മേഘചന്ദ്രയ്‌ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ ഇംഫാലില്‍ നിന്നും മൊയ്‌റാംഗിലേക്ക് എത്തിയത്.
മണിപ്പൂർ മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ്, പാർട്ടി ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) കെ സി വേണുഗോപാൽ, , മുൻ എംപി അജയ് കുമാർ എന്നിവരും രാഹുലിനോടൊപ്പം ഉണ്ടായിരുന്നു. ക്യാമ്പുകൾ സന്ദർശിച്ച ശേഷം, പാർട്ടി നേതാക്കൾ, യുണൈറ്റഡ് നാഗാ കൗൺസിൽ (യുഎൻസി) പ്രതിനിധികൾ, സിവിൽ സൊസൈറ്റി അംഗങ്ങൾ എന്നിവരുമായി രാഹുല്‍ ഗാന്ധി ഇംഫാലില്‍ വെച്ച് കൂടിക്കാഴ്ച നടത്തും.

അതേസമയം, റോഡ് മാർഗ്ഗം സഞ്ചരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമം രണ്ടാം ദിനവും പൊലീസ് അനുവദിച്ചില്ല. ഇതോടെ രാവിലെ 9.30 ഓടെ ഇംഫാലിൽ നിന്ന് ഹെലികോപ്റ്ററിൽ മൊയ്‌റാംഗിലെത്തിയ ഗാന്ധി, നിരവധി ദുരിതബാധിതരെ കാണുകയും അവരുടെ ദുരിതങ്ങൾ കേൾക്കുകയും ചെയ്തു. രണ്ട് ക്യാമ്പുകളിലും ഗാന്ധി 1000 ത്തോളം ആളുകളെ നേരില്‍ കണ്ടതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ഇന്നലയേയും രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹം പൊലീസ് തടഞ്ഞിരുന്നു. ഇംഫാലിലേക്കുള്ള യാത്രിക്കിടെയായിരുന്നു പൊലീസ് നടപടി. ഇംഫാലില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ബിഷ്ണുപൂരില്‍ വെച്ചായിരുന്നു രാഹുലിന്റെ വാഹനവ്യൂഹം തടഞ്ഞത്. വംശീയ അക്രമം ഏറ്റവും മോശമായി ബാധിച്ച ചുരാചന്ദ്പൂരിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം. തുടർന്ന് ഹെലികോപ്റ്ററിലായിരുന്നു രാഹുല്‍ ഗാന്ധി ചാന്ദ്പൂരിലേക്ക് പോയത്.
തന്നെ തടഞ്ഞത് ദൗർഭാഗ്യകരമാണെന്നും എത്രയും പെട്ടെന്ന് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും സന്ദർശനത്തിന് പിന്നാലെ രാഹുൽ ട്വീറ്റ് ചെയ്തു. 'എന്റെ സഹോദരി സഹോദരൻമാരെ കാണാനാണ് ഞാൻ മണിപ്പൂരിൽ എത്തിയത്. എല്ലാ സമുദായങ്ങളിലെയും ആളുകൾ തന്നെ വളരെ സ്നേഹത്തോടെയാണ് സ്വാഗതം ചെയ്തത്. സർക്കാർ തന്നെ തടഞ്ഞുവെന്നത് വളരെ ദൗർഭാഗ്യകരമാണ്. മണിപ്പൂരിന്റെ മുറിവ് ഉണങ്ങണം. സമാധാനത്തിന് മാത്രമായിരിക്കണം മുൻഗണന', രാഹുൽ ഗാന്ധി ട്വീറ്ററില്‍ കുറിച്ചു.
അതേസമയം, മണിപ്പൂരില്‍ സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം ബിരേന്‍ സിംഗ് രാജിവെച്ചേക്കുമെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം ബിരേന്‍ സിംഗ് ഗവര്‍ണറെ കാണുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് തന്നെ മുഖ്യമന്ത്രി രാജിവെക്കാനാണ് സാധ്യതയെന്ന് ബിരേന്‍ സിംഗുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഡെക്കാന്‍ ഹെറാള്‍ഡാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications