"രാഹുൽ ഗാന്ധിയുടെ കുടുംബം മണിപ്പൂരിനെ എടിഎം ആക്കി"; പ്രധാനമന്ത്രിയെ പൊക്കിയടിച്ച് സ്മൃതി ഇറാനി
ഡൽഹി: മണിപ്പൂരിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയാൽ സ്റ്റാർട്ടപ്പുകൾക്കായി 100 കോടി രൂപ അനുവദിക്കുമെന്ന് സ്മൃതി ഇറാനി. ബിജെപി സർക്കാർ ഇന്ത്യയിൽ 60,000 സ്റ്റാർട്ടപ്പുകൾ സൃഷ്ടിക്കാൻ പ്രോത്സാഹിപ്പിച്ചു. മണിപ്പൂരിലെ ബിജെപി സ്ഥാനാർത്ഥി ഒക്രം ഹെൻറി സിങ്ങിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് സ്മൃതി ഇറാനിയുടെ പ്രതികരണം.
"കഴിഞ്ഞ ഏഴ് വർഷത്തിനിടെ ബിജെപി സർക്കാർ രാജ്യത്ത് 60,000 സ്റ്റാർട്ടപ്പുകൾ സൃഷ്ടിക്കാൻ പ്രോത്സാഹിപ്പിച്ചു. സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരത്തിൽ എത്തിയാൽ പുതിയ സ്റ്റാർട്ടപ്പുകൾക്കായി ഫണ്ട് അനുവദിക്കും. മണിപ്പൂരിൽ മാത്രം 100 കോടി രൂപ അനുവദിക്കുമെന്നും സ്മൃതി ഇറാനി വ്യക്താമാക്കി.
അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് സ്മൃതി ഇറാനി പ്രതികരിച്ചു. രാജ്യത്ത് കുറഞ്ഞത് 60 സ്റ്റാർട്ടപ്പുകൾ എങ്കിലും സൃഷ്ടിക്കാൻ രാഹുൽ ഗാന്ധിക്കോ കോൺഗ്രസ് പാർട്ടിക്കോ കഴിഞ്ഞോ എന്നാണ് സ്മൃതി ഇറാനി ചോദിച്ചത്.
"രാഹുൽ ഗാന്ധിയുടെ കുടുംബം മണിപ്പൂരിനെ എടിഎം ആയി ഉപയോഗിച്ചു. എന്നാൽ, പ്രധാനമന്ത്രി നരോന്ദ്ര മോദി കിസാൻ സമ്മാൻ നിധി പദ്ധതി ആരംഭിച്ചു. 11 കോടി കർഷകർക്ക് പ്രതിവർഷം 6,000 രൂപ ഇതിലൂടെ നൽകുന്നു. എന്നാൽ, ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ മണിപ്പൂരിലെ കർഷകർക്ക് 2000 രൂപ കൂടുതൽ നൽകുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
അതേസമയം, 18 വയസ്സ് തികയുന്നവർക്ക് സൗജന്യ ലാപ്‌ടോപ്പും നൽകും. കോളേജിൽ പോകാൻ ആഗ്രഹിക്കുന്ന കൗമാര പ്രായക്കാർക്കും തുടർ പഠനത്തിന് ആഗ്രഹിക്കുന്ന പെൺകുട്ടികൾക്കും സൗജന്യ സ്‌കൂട്ടി ലഭിക്കുമെന്നും പറഞ്ഞു.
അതേസമയം, 2022 - ലെ മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ മത്സരിക്കുന്ന ഏറ്റവും ധനികനായ സ്ഥാനാർത്ഥി സപം നിഷികാന്ത് സിംഗ് ആണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ഫെബ്രുവരി 18ന് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരമാണിത്.
സിംഗ് തന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 29 കോടിയിലധികം രൂപയുടെ ആസ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇംഫാൽ വെസ്റ്റ് ജില്ലയിലെ കെയ്സംതോങ് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. എന്നാൽ, മണിപ്പൂർ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ജനതാദൾ സ്ഥാനാർത്ഥിയായ ഖോംബോങ്മയൂം സുരേഷ് സിംഗ് ആണ് ഏറ്റവും സമ്പന്നനായ രണ്ടാമത്തെ സ്ഥാനാർത്ഥി. ഇംഫാൽ വെസ്റ്റിലെ ഉറിപോക്ക് മണ്ഡലത്തിലെ സ്ഥാനാർത്ഥിക്ക് 18.95 കോടി രൂപയുടെ ആസ്തിയുണ്ട്.
'എച്ച്ആർഡിഎസുമായി ബിജെപിയിക്ക് ബന്ധമില്ല'; സ്വപ്നയുടെ നിയമനത്തിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ രംഗത്ത്
സമ്പന്നരായ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ പട്ടികയിൽ മൂന്നാമൻ മറ്റൊരു സ്വതന്ത്ര സ്ഥാനാർത്ഥിയായ സെഹ്പു ഹാക്കിപ്പാണ്. 18.65 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ചുരാചന്ദ്പൂർ ജില്ലയിലെ ഹെങ്‌ലെപ് മണ്ഡലത്തിൽ നിന്നാണ് ഹാക്കിപ്പ് മത്സരിക്കുന്നത്. അതേസമയം, മണിപ്പൂരിലെ തിരഞ്ഞെടുപ്പ് ഫെബ്രുവരി 28, മാർച്ച് 5 തീയതികളിൽ നടക്കും. വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും.
Recommended Video