മണിപ്പൂർ വീണ്ടും പുകയുന്നു; പ്രക്ഷോഭകാരികൾ വീടുകൾക്ക് തീയിട്ടു, നിരവധി പേർക്ക് പരിക്ക്
ഇംഫാൽ: മണിപ്പൂരിൽ പ്രക്ഷോഭകാരികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്ക്. ഇംഫാലിലെ ന്യൂ ചെക്കോൺ പരിസരത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
മേഖലയിൽ 7 വീടുകൾക്ക് അക്രമികൾ തീയിട്ടു. ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഖാമെൻലോക് മേഖലയിൽ ഉണ്ടായ വെടിവെപ്പിലും ബോംബ് ആക്രമണത്തിലും 13 പേർ കൊല്ലപ്പെട്ടിരുന്നു. 25 ഓളം പേർക്കാണ് പരിക്കേറ്റത്.കുക്കി ഗോത്രക്കാരിയായ മന്ത്രി നെംച കിപ്ഗെനിന്‍റെ വീടിനും ആൾക്കൂട്ടം കഴിഞ്ഞ ദിവസം തീയിട്ടിരുന്നു. ചൊവ്വാഴ്ച ബിഷ്ണുപൂർ ജില്ലയിലെ ഫൗഗക്ചാവോ ഇഖായിൽ സുരക്ഷാ സേനയും കുക്കി കലാപകാരികളും തമ്മിൽ വെടിവയ്പ്പ് നടന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിൽ ഏർപ്പെടുത്തിയ കർഫ്യൂ ഇളവുകൾ പിൻവലിച്ചിരുന്നു.

മണിപ്പൂരില്‍ മെയ്തെയ്, കുകി സമുദായാംഗങ്ങള്‍ തമ്മിൽ മെയ് 3 ലാണ് സംഘർഷം ആരംഭിച്ചത്. സംഘർഷത്തിൽ ഇതുവരെ 100 ഓളം പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. 310 പേർക്ക് പരിക്കേറ്റെന്നും ഔദ്യോഗിക കണക്കുകൾ പറയുന്നു. അതേസമയം സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിനിടെയാണ് വീണ്ടും സംഘർഷം രൂക്ഷമാകുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ എം എൽ എമാരും വിവിധ സംഘടന നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ഒരുങ്ങുകയാണ്. മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ നേതാക്കൾ ഉയർത്തുന്നുണ്ട്.
അതിനിടെ മണിപ്പൂർ സംഘർഷത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 'മണിപ്പൂരിലെ സ്ഥിതി വളരെ പരിതാപകരമാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കാത്തത് അങ്ങേയറ്റം നിരാശാജനകമാണ്', പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications