മണിപ്പൂരില്‍ കൂട്ടബലാത്സംഗ കൊലയും; ഇരയായത് കുക്കി സഹോദരങ്ങള്‍, പൊലീസ് നടപടിയില്ല
ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ജനക്കൂട്ടം വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മേയ് നാലിന് ബി ഫൈനോം ഗ്രാമത്തില്‍ ആള്‍ക്കൂട്ടം മൂന്ന് സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്ത സംഭവത്തിന് ഒരു മണിക്കൂറിന് ശേഷമാണ് ജനക്കൂട്ടം രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
രണ്ട് സംഭവങ്ങളും ഒരേ ദിവസം ഒരു മണിക്കൂറിനുള്ളില്‍ സംഭവിച്ചതാണ്. കൂടാതെ ഇരകള്‍ രണ്ട് പേരും കുകി സമുദായത്തില്‍ നിന്നുള്ളവരാണ്. യുവതികളെ നഗ്നരാക്കി നടത്തിയ സ്ഥലത്ത് നിന്ന് 40 കിലോ മീറ്റര്‍ അകലെയാണ് ഈ സംഭവവും നടന്നത്. സംഭവത്തില്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ വീഡിയോ പുറത്തായതിന് ശേഷം മാത്രമാണ് പൊലീസ് നടപടി സ്വീകരിച്ചത്. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും ഒരു കാര്‍ വാഷ് സെന്ററില്‍ കെയര്‍ടേക്കര്‍മാരായി ജോലി ചെയ്തിരുന്ന സഹോദരങ്ങളാണ്. 21ഉം 24-ഉം വയസ്സുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ജനക്കൂട്ടം അവരുടെ വീട്ടിലെ മുറിയില്‍ കയറി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ പെണ്‍കുട്ടികളുടെ പിതാവ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചിരുന്നു. 'എന്റെ മൂത്ത മകളുടെ സുഹൃത്ത് ഒരു മെയ്‌തേയ് വിഭാക്കാരനാണ്. ഞങ്ങള്‍ കുക്കികളാണ്. ഒരു ജനക്കൂട്ടം ഞങ്ങളുടെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് മൂത്തമകളുടെ സുഹൃത്ത് ഞങ്ങളോട് പറഞ്ഞു. ഒരു പൊലീസുകാരനൊപ്പമാണ് ഞാന്‍ മോര്‍ച്ചറിയില്‍ പോയി മൃതദേഹം കണ്ടത്'.
'എന്റെ മക്കളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് പൊലീസ് എന്നെ അറിയിച്ചിട്ടില്ല. മൃതദേഹങ്ങള്‍ അന്വേഷണത്തിന് വേണ്ടി സൂക്ഷിച്ചിട്ടുണ്ടെന്നാണ് അവര്‍ പറഞ്ഞത്'- പിതാവ് പറഞ്ഞു.
200 ഓളം വരുന്ന ആള്‍ക്കൂട്ടമാണ് രണ്ട് സ്ത്രീകളെ വലിച്ചിറക്കി കൊണ്ടുപോയത്. ഇവര്‍ മെയ്‌തേയ് യുവജന സംഘടനകളായ മീതേയ് ലീപുണ്‍, കംഗ്ലെയ്പക് കന്‍ബ ലുപ്പ് (കെ കെ എല്‍), അറംബൈ ടെങ്കോള്‍, വേള്‍ഡ് മെയ്‌തേയ് കൗണ്‍സില്‍ എന്നിവയിലെ അംഗങ്ങളാണെന്ന് സംശയിക്കുന്നതായി പിതാവ് പൊലീസിനോട് പറഞ്ഞു. ഈ സംഘടയിലെ അംഗങ്ങള്‍ക്കെതിരെ നിരവധി പരാതി ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications