മനോഹര്‍ പരീക്കര്‍ രഹസ്യങ്ങളുടെ കലവറ!!! റഫേലില്‍ അമിത് ഷായ്ക്കും മോദിക്കും പരീക്കര്‍പ്പേടി
പനാജി: ഗോവയിലെ രാഷ്ട്രീയ നാടകങ്ങളും അപ്രതീക്ഷിത വഴിത്തിരിവുകളും തീരുന്നില്ല. മുഖ്യമന്ത്രി മനോഹർ പരീക്കർ അസുഖ ബാധിതനായി ചികിത്സയിലായതിനെ തുടർന്ന് മുഖ്യമന്ത്രി പദത്തിൽ നിന്നും മാറിനിൽക്കുമെന്ന ആഭ്യൂഹങ്ങൾ ശക്തമായിരുന്നു.
എന്നാൽ കോൺഗ്രസിന്റെയും എൻഡിഎ കക്ഷികളുടെ പ്രതീക്ഷകളെ തകിടം മറിച്ച് മനോഹർ പരീക്കർ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ഞായറാഴ്ച അമിത് ഷാ വ്യക്തമാക്കിയിരുന്നു. പരീക്കറിനോടുള്ള ഭയം മൂലമാണ് അമിത് ഷായും മോദിയും അദ്ദേഹത്തെ മുഖ്യമന്ത്രി പദത്തിൽ തുടരാൻ അനുവദിക്കുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
റാഫേൽ വിവാദം
റാഫേൽ ഇടപാടിനെ ചൊല്ലി പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാക്പോരിലാണ്. മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസോ ഒലാന്തയുടെ വെളിപ്പെടുത്തലോടെയാണ് മോദി സർക്കാർ വീണ്ടും പ്രതിരോധത്തിൽ ആയിരിക്കുന്നത്. റാഫേൽ കരാറിൽ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനെ പങ്കാളികളാക്കാൻ നിർബന്ധിച്ചത് നരേന്ദ്രമോദി സർക്കാരാണെന്ന വെളിപ്പെടുത്തൽ വന്നതോടെ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ കൂടുതൽ ബലം വയ്ക്കുകയായിരുന്നു.
ഭയം
മനോഹർ പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാൽ റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ പുറത്തുവന്നേക്കാമെന്ന ഭയമാണ് അമിത് ഷായ്ക്കും മോദിക്കുമെന്ന് ഗോവൻ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദാൻകർ ആരോപിക്കുന്നു. പരീക്കർ ബ്ലാക്ക് മെയിൽ ചെയ്യുമെന്ന ഭയത്താലാണ് മുഖ്യമന്ത്രി സ്ഥാനം മറ്റാർക്കും നൽകാത്തതെന്നും ഗിരീഷ് ആരോപിക്കുന്നു.
നിർണായക വിവരങ്ങൾ
പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കറിന് റഫേൽ കരാറുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അറിയാമെന്ന് വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ട രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് റാഫേൽ ഇടപാട്. അനാരോഗ്യത്തിന്റെ പേരിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാൽ കടുത്ത തീരുമാനങ്ങളിലേക്ക് പരീക്കറും പോകുമെന്ന് നേതൃത്വത്തിന് ഭയമുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു.
ഭരണസ്തംഭനം
7 മാസമായി മനോഹർ പരീക്കർ ആശുപത്രിയിലാണ്. ഈ സ്ഥിതി തുടർന്നാൽ സംസ്ഥാനത്തേയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടി വരും. പരീക്കർക്ക് പുറമെ മറ്റ് രണ്ട് മന്ത്രിമാർ കൂടി ആശുപത്രിയിലാണ്. പരീക്കറുടെ അഭാവത്തിൽ സർക്കാർ രൂപികരിക്കാൻ അനുമതി തേടി കോൺഗ്രസ് ഗവർണറെ കണ്ടിരുന്നു. 40 അംഗ സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസാണ്.
അഴിച്ചുപണി
മുഖ്യമന്ത്രിയെ മാറ്റാതെ മന്ത്രിസഭയിൽ വൻ അഴിച്ചുപണി നടത്തിയിരിക്കുകയാണ് ബിജെപി. ഉപമുഖ്യമന്ത്രി ഫ്രാൻസിസ് ഡിസൂസ, ഊർജ്ജമന്ത്രി പാണ്ടുരംഗ് മഡ്കൈക്കർ എന്നിവരെയാണ് മാറ്റിയത്. ആരോഗ്യകാരണങ്ങളാലെന്നാണ് വിശദീകരണം. പരീക്കർ ഒഴിയേണ്ടി വന്നാൽ മുഖ്യമന്ത്രി പദത്തിലെത്താൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിച്ചിരുന്ന നേതാവാണ് ഫ്രാൻസിസ് ഡിസൂസ.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു; പാലാ സബ് ജയിലിലേക്ക് മാറ്റും
മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് സംശയം; തമിഴ്നാട്ടിൽ 15കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു