മനോഹര്‍ പരീക്കറിന് കാന്‍സര്‍ അല്ല... വാര്‍ത്തകള്‍ വ്യാജം
മുംബൈ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സറാണെന്ന് ഇന്നലെ വൈകീട്ടായിരുന്നു റിപ്പോര്‍ട്ട് പുറത്തു വന്നത്. രോഗം മൂര്‍ച്ഛിച്ചെന്നും നാലാം ഘട്ട ട്രീറ്റ്മെന്‍റിനായി മുംബൈ ലീലാവതി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും വാര്‍ത്ത എത്തി. ഇതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം പരീക്കര്‍ ഗുരുതരാവസ്ഥയിലാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നു. എന്നാല്‍ മുന്‍ പ്രതിരോധ മന്ത്രി കൂടിയായ മനോഹര്‍ പരീക്കറിന് യാതൊരും പ്രശ്നവും ഇല്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്.

വയറു വേദന
വയറു വേദനയെ തുടര്‍ന്നായിരുന്നു ബുധനാഴ്ച വൈകീട്ടോടെ മനോഹര്‍ പരീക്കറിനെ ഗോവ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീട് മുംബൈ ലീലാവതി ആസ്പത്രിയിലേക്ക് തുടര്‍ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

പാന്‍ക്രിയാറ്റിക് കാന്‍സര്‍
മുംബൈ ആസ്പത്രിയിലേക്ക് കൊണ്ടു പോയതോടെയാണ് അദ്ദേഹത്തിന് പാന്‍ക്രിയാറ്റിക് കാന്‍സര്‍ ആണെന്ന് വാര്‍ത്ത വരാന്‍ തുടങ്ങിയത്. നാലാംഘട്ട ട്രീറ്റ്മെന്‍റിലാണെന്നും അത്യന്തം ഗുരുതരമാണെന്നുമുള്ള സ്ഥിരീകരിക്കാതെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തി.

ഇത് അതല്ല
എന്നാല്‍ പനീക്കറിന് കാന്‍സര്‍ ഉണ്ടെന്ന വാര്‍ത്ത പാടെ തള്ളി മുംബൈ ലീലാവതി ആസ്പത്രി തന്നെ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി.ഭക്ഷ്യവിഷബാധയായിരുന്നു അദ്ദേഹത്തിന് എന്നായിരുന്നു ആസ്പത്രി പുറത്തുവിട്ട സ്റ്റേറ്റ്മെന്‍റില്‍ പറഞ്ഞത്.

ആദ്യം മെഡിക്കല്‍ കോളേജില്‍
വയറുവേദനയെ തുടര്‍ന്ന് പരീക്കറിനെ ആദ്യം ഗോവ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ഭക്ഷ്യ വിഷബാധയാണ് അദ്ദേഹത്തിന് എന്ന് കണ്ടെത്തിയിരുന്നു. പിന്നീട് സ്ഥിരം ചെക്കപ്പിനായി ഇങ്ങോട്ട് കൊണ്ടുവന്നതാണെന്നും രണ്ട് ദിവസം അദ്ദേഹം ഇവിടുത്തന്നെ കാണുമെന്നും ലീലാവതി ആസ്പത്രി പുറത്തുവിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിരോധം ഒഴിഞ്ഞ് മുഖ്യമന്ത്രി
കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ചാണ് ഗോവയുടെ മുഖ്യമന്ത്രിയായി മനോഹര്‍ ചുമതലയേറ്റത്. മാർച്ചിലാണ് പരീക്കർ ഗോവ മുഖ്യമന്ത്രി പദം ഏറ്റെടുത്തത്. 40 മണ്ഡലങ്ങളിൽ 17 സീറ്റുകൾ നേടി വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന്‍റ സർക്കാർ രൂപവത്കരണ സാധ്യത തകർക്കാൻ പരീക്കറെ ബിജെപി ദേശീയ നേതൃത്വം കളത്തിലിറക്കുകയായിരുന്നു.

ഗോവയുടെ 13ാമത്തെ മുഖ്യമന്ത്രി
പരീക്കര്‍ മൂന്നാം തവണയാണ് ഗോവയുടെ മുഖ്യമന്ത്രി ആകുന്നത്. നേരത്തെ 2014ല്‍ നരേന്ദ്രമോദിയുടെ ക്യാബിനറ്റില്‍ പ്രതിരോധമന്ത്രിയായി അധികാരമേല്‍ക്കുന്നതിന് വേണ്ടിയായിരുന്നു മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അദ്ദേഹം കേന്ദ്രത്തിലേക്ക് പോയത്. ചെറുപ്പത്തിലേ ആര്‍എസ്എസ് പ്രവര്‍ത്തനായിരുന്ന പരീക്കര്‍ ബോംബെ ഐഐടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. 2000ല്‍ ഗോവ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട പരീക്കര്‍ 2012ല്‍ രണ്ടാം തവണയും ഗോവാ മുഖ്യമന്ത്രി പദം അലങ്കരിക്കുകയായിരുന്നു.












Click it and Unblock the Notifications