മണ്ഡല വിഭജനവുമായി മഹാസഖ്യം... മായാവതി അക്ബര്‍പൂരില്‍ മത്സരിക്കും, മുലായത്തിന് മെയിന്‍പുരി
ദില്ലി: ഉത്തര്‍പ്രദേശില്‍ മഹാസഖ്യം വന്നതിന് പിന്നാലെ എല്ലാവരും ഉറ്റുനോക്കുന്നത് മായാവതിയുടെ പിറന്നാളിന് വേണ്ടിയാണ്. ജനുവരി 15നാണ് പിറന്നാള്‍ ആഘോഷം ആംരഭിക്കുന്നത്. പാര്‍ട്ടിക്കും മഹാസഖ്യത്തിനെയും സംബന്ധിച്ചുള്ള നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടാവുമെന്ന് മായാവതിയുമായി അടുത്ത ബന്ധമുള്ളവരും സൂചിപ്പിക്കുന്നു. അതേസമയം സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായതോടെ മണ്ഡലം വിഭജിച്ച് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും തീരുമാനിച്ചിരിക്കുന്നത്.
മത്സരിക്കേണ്ട മണ്ഡങ്ങളുടെ കാര്യവും തീരുമാനമായിട്ടുണ്ട്. അതേസമയം ഇതിന്റെ പ്രഖ്യാപനമാണ് നാളെ ഉണ്ടാവുക എന്നാണ് ബിഎസ്പി നേതാക്കള്‍ പറയുന്നത്. മായാവതിയുടെ മനസ്സില്‍ വമ്പന്‍ നീക്കങ്ങളാണ് ഉള്ളത്. അഖിലേഷ് യാദവിന് പോലും ഇതിനെ കുറിച്ച് കാര്യമായി അറിയില്ലെന്നാണ് സൂചന. അതേസമയം മുലായം സിംഗ് യാദവ് അടക്കമുള്ളവരെ ഇറക്കിയുള്ള പുതിയൊരു ഗെയിം പ്ലാനും മായാവതി മനസ്സില്‍ കാണുന്നുണ്ട്.
മണ്ഡലങ്ങള്‍ വിഭജിക്കുന്നു
യുപിയില്‍ എസ്പിക്കും ബിഎസ്പിക്കും സ്വാധീനമുള്ള മണ്ഡലങ്ങള്‍ തമ്മിലുള്ള വിഭജനമാണ് നടക്കുന്നത്. ഇതില്‍ പശ്ചിമ യുപി മായാവതി ഏറ്റെടുത്തിരിക്കുകയാണ്. കിഴക്കന്‍ യുപിയില്‍ സമാജ് വാദി പാര്‍ട്ടിയും ശക്തമായി ഇടപെടല്‍ നടത്തും. അതേസമയം 38 സീറ്റുകള്‍ വീതമാണ് മത്സരിക്കുന്നത്. ഇതില്‍ ബിഎസ്പിയുടെ 17 സീറ്റുകള്‍ പശ്ചിമ യുപിയിലാണ് ഉള്ളത്. ഈ സീറ്റുകള്‍ മായാവതി അഖിലേഷില്‍ നിന്ന് ചോദിച്ച് വാങ്ങിയതാണ്. പക്ഷേ ഇത് രഹസ്യമാക്കി വെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
എന്തുകൊണ്ട് 17 സീറ്റുകള്‍
17 സീറ്റുകള്‍ എല്ലാം സംവരണ മണ്ഡലങ്ങളാണ്. ഇവിടെ വന്‍ നേട്ടമുണ്ടാക്കാനാവുമെന്ന് മായാവതി തിരിച്ചറിഞ്ഞിരുന്നു. മുമ്പ് സമാജ് വാദി പാര്‍ട്ടിയോട് മത്സരിച്ച് തോല്‍ക്കുന്നതായിരുന്നു ബിഎസ്പിയുടെ പതിവ്. എന്നാല്‍ ഇവിടെ എസ്പിയുടെ പിന്തുണ ലഭിക്കുന്നതോടെ വമ്പിച്ച ഭൂരിപക്ഷത്തില്‍ ബിഎസ്പിക്ക് ജയിക്കാം. അതോടെ പഴയ ശക്തി വീണ്ടെടുക്കാനും സാധിക്കും. ബാക്കിയുള്ള 21 സീറ്റുകളെല്ലാം പശ്ചിമ യുപിയില്‍ തന്നെയാണ് മായാവതി ചോദിച്ചത്. ഇതോടെ ഒരു മേഖലയിലേക്ക് മാത്രമായി അവര്‍ മാറിയിരിക്കുകയാണ്.
ആരൊക്കെ മത്സരിക്കും
എസ്പിയുടെയും ബിഎസ്പിയുടെയും ശക്തി വര്‍ധിപ്പിക്കാന്‍ ഇത്തവണ എല്ലാ നേതാക്കളും മത്സരിക്കുമെന്നാണ് മായാവതി വ്യക്തമാകുന്നത്. മായാവതി, അഖിലേഷ് യാദവ്, മുലായം സിംഗ് യാദവ് എന്നിവര്‍ മത്സരിക്കുന്ന സീറ്റുകള്‍ ഉറപ്പിച്ചിട്ടുണ്ട്. അഖിലേഷ് കനൗജിലാണ് മത്സരിക്കുന്നത്. മുലായം സിംഗിന് മെയിന്‍പുരിയാണ് നല്‍കിയിരിക്കുന്നത്. അതേസമയം മായാവതിയുടെ കാര്യത്തിലാണ് ചെറിയൊരു ആശയക്കുഴപ്പമുണ്ടായിരുന്നത്. ഇവര്‍ അക്ബര്‍പൂരില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
15 വര്‍ഷങ്ങള്‍ക്ക് ശേഷം
മായാവതി മത്സരിക്കുന്നത് എല്ലാ പാര്‍ട്ടികളെയും ഒരുപോലെ ഞെട്ടിക്കുന്നതാണ്. 15 വര്‍ഷത്തിന് ശേഷമാണ് അവര്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. ഇത്തവണ പ്രധാനമന്ത്രി പദം ലക്ഷ്യമിട്ടാണ് അവര്‍ മത്സരിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്. അതേസമയം അക്ബര്‍പൂര്‍ കിഴക്കന്‍ യുപിയുടെ ഭാഗമാണ്. ഇത് എസ്പിയുടെ കോട്ടയാണ്. നേരത്തെ 2004ല്‍ ഇതേ മണ്ഡലത്തില്‍ നിന്നാണ മായാവതി ലോക്‌സഭയിലേക്ക് വിജയിച്ചത്. ഇത്തവണ മായാവതി മത്സരിക്കുന്നത് ബിഎസ്പി പ്രവര്‍ത്തകരെ കൂടുതലായി വോട്ടിംഗ് കേന്ദ്രത്തിലെത്തിക്കുമെന്ന് വ്യക്തമാണ്.
മായാവതിയുടെ പിറന്നാള്‍
മായാവതിയുടെ 63ാം പിറന്നാളാണ് ജനുവരി 15ന്. ജന്‍ കല്യാണ്‍കാരി ദിവസായിട്ടാണ് ബിഎസ്പി ആഘോഷിക്കുന്നത്. എന്നാല്‍ മായാവതി ഈ ദിനത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് അണിയറയില്‍ തയ്യാറാക്കുന്നത്. ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക മായാവതി അന്ന് പുറത്തിറക്കുമെന്നാണ് സൂചന. എന്നാല്‍ ജനുവരി 16നാണ് ഇത് പ്രഖ്യാപിക്കുകയെന്ന് മായാവതിയുമായി കൂടിക്കാഴ്ച്ച നടത്തിയ ബിഎസ്പി നേതാക്കള്‍ പറഞ്ഞു. അതേസമയം അക്ബര്‍പൂരിന് പകരം ബിജ്‌നോറില്‍ നിന്നോ നാഗിനയില്‍ നിന്നോ മത്സരിക്കാനാണ് മായാവതിക്ക് താല്‍പര്യമെന്ന് ഇവരെ അറിയിച്ചിട്ടുണ്ട്. ഇത് പശ്ചിമ യുപിയിലെ മണ്ഡലങ്ങളാണ്. ഇത് രണ്ടും ലഭിച്ചില്ലെങ്കില്‍ അംബേദ്കര്‍ നഗറാണ് പിന്നീട് അവര്‍ ലക്ഷ്യമിടുന്നത്. ഇത് കിഴക്കന്‍ യുപിയാണ്.
മത്സരം ഇങ്ങനെ
നിര്‍ണായക സീറ്റുകളായ ബുലന്ധ്‌ഷെഹര്‍, ആഗ്ര, ബിജ്‌നോര്‍, മീറത്ത്, സഹാരണ്‍പൂര്‍, നാഗിന, അലിഖഡ്, എന്നിവയില്‍ ബിഎസ്പിയാണ് മത്സരിക്കുന്നത്. ഇറ്റാവ, ലഖ്‌നൗ, മൊറാദാബാദ്, ഗൊരഖ്പൂര്‍, അലഹബാദ്, കാണ്‍പൂര്‍, അസംഗഡ്, എന്നിവ സമാജ് വാദി പാര്‍ട്ടി മത്സരിക്കുന്ന മണ്ഡലങ്ങലാണ്. ബാഗ്പഥും മഥുരയുമാണ് ആര്‍എല്‍ഡിക്കായി നല്‍കുന്ന സീറ്റുകള്‍. അതേസമയം ജയന്ത് ചൗധരി കോണ്‍ഗ്രസിനൊപ്പം പോയാല്‍ ഈ സീറ്റില്‍ എസ്പിയും ബിഎസ്പിയും തന്നെ മത്സരിക്കും.
പിറന്നാളിന് ശേഷമുള്ള നീക്കം
ലഖ്‌നൗവിലാണ് മായാവതി പിറന്നാള്‍ ദിനം ആഘോഷിക്കുന്നത്. ഇതിന് ദില്ലിയില്‍ സഖ്യകക്ഷികള്‍ക്കൊപ്പം മറ്റൊരു ആഘോഷവും ഉണ്ടാവും. ഐഎന്‍എല്‍ഡി, ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ് എന്നീ പാര്‍ട്ടികളും ഇവിടെ എത്തും. ഹരിയാനയിലും ഛത്തീസ്ഗഡിലും നേട്ടമുണ്ടാക്കാനാണ് മായാവതിയുടെ നേട്ടം. മറ്റ് കക്ഷികളുമായി പ്രത്യേക ചര്‍ച്ചയും മായാവതി നടത്തുന്നുണ്ട്. അതേസമയം ഫെബ്രുവരി ആദ്യവാരം എസ്പിയും ബിഎസ്പിയും ചേര്‍ന്ന് റാലികള്‍ ആരംഭിക്കും. മായാവതിയും അഖിലേഷും ചേര്‍ന്ന് 20 റാലികളില്‍ അധികം പങ്കെടുക്കും.
സീറ്റ് നല്‍കിയത് എങ്ങനെ
ഓരോ മണ്ഡലത്തിലും കഴിഞ്ഞ തവണ ഏത് പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്തെത്തിയത് എന്നാണ് സീറ്റ് നല്‍കുന്നതിന് മാനദണ്ഡമാക്കുന്നത്. മുസ്ലീം ദളിത് വോട്ടുകള്‍ കൂടുതലുള്ള മണ്ഡലങ്ങളാണ് മായാവതി ബിഎസ്പിക്കായി ആവശ്യപ്പെട്ടത്. ഇവിടെ യാദവരുടെ വോട്ടും ബിഎസ്പിക്ക് ലഭിക്കും. 2009ലെ കണക്കുകളും എസ്്പിയും ബിഎസ്പിയും കാര്യമായി പരിഗണിക്കുന്നുണ്ട്. 2014ല്‍ എസ്പി 31 സീറ്റില്‍ രണ്ടാമതെത്തിയപ്പോള്‍ ബിഎസ്പി 33 സീറ്റില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. പക്ഷേ എസ്പിക്ക് കഴിഞ്ഞ തവണ അഞ്ച് സീറ്റ് നേടിയിരുന്നു.
ബിജെപിയുടെ ദേശീയ സമിതിയിലും ചര്‍ച്ചയായി രാഹുല്‍ ഗാന്ധി, നേരിടാന്‍ പുതിയ രീതി!!
ബിജെപി സർക്കാരിനെ വിലയിരുത്താൻ ജനങ്ങൾക്ക് അവസരം; ഒരു പിടി ചോദ്യങ്ങളുമായി നമോ ആപ്പ് സർവ്വേ