വിശ്വാസ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു; കർണാടകയിലെ ബിഎസ്പി എംഎൽഎയെ മായാവതി സസ്പെൻഡ് ചെയ്തു
ബെംഗളൂരു: കർണാടകയിലെ വിശ്വാസ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നതിന് ബിഎസ്പി എംഎൽഎയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ബിഎസ്പി അധ്യക്ഷ മായാവതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുമാരസ്വാമി സർക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്യണമെന്ന പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശം ലംഘിച്ചതിനാൽ ബിഎസ്പി എംഎൽഎ എൻ മഹേഷിനെ സസ്പെൻഡ് ചെയ്യുന്നതായി മായാവതി അറിയിച്ചു. മഹേഷിന്റേത് ഗുരുതരമായ വീഴ്ചയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മായാവതി ട്വീറ്റ് ചെയ്തു.
99 അംഗങ്ങൾ വിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോൾ 105 പേരാണ് എതിർത്ത് വോട്ട് ചെയ്തത്. ഇതോടെ 14 മാസം നീണ്ട കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് ഭരണം നിലം പതിക്കുകയായിരുന്നു. ബിഎസ്പി അംഗത്തെ കൂടാതെ വിമത എംഎൽഎമാരും സ്വതന്ത്രന്മാരും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.

മുഖ്യമന്ത്രി കുമാരസ്വാമി ഗവർണർക്ക് രാജിക്കത്ത് കൈമാറി. സർക്കാർ രൂപികരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച ബിജെപി നേതാക്കൾ ഗവർണറെ കാണും. 16 എംഎൽഎമാർ രാജി സമർപ്പിക്കുകയും 2 സ്വതന്ത്ര എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ ഉടലെടുത്ത പ്രതിസന്ധിയാണ് കർണാടകത്തിൽ വിശ്വാസ വോട്ടെടുപ്പിൽ എത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ച പൂർത്തിയായത്. വോട്ടെടുപ്പിന് മുമ്പ് തന്നെ നിലവിലെ സംഭവവികാസങ്ങളിൽ മനം മടുത്തുവെന്നും രാജി വയ്ക്കാൻ തയാറാണെന്നും കുമാരസ്വാമി വ്യക്തമാക്കുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിക്കാൻ സഖ്യ സർക്കാർ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്ത് എത്തിയിരുന്നു.












Click it and Unblock the Notifications