കേണലിൻറെ വീട്ടിൽ റെയ്ഡ്: പിടിച്ചെടുത്തത് ആയുധങ്ങളും വന്യമൃഗങ്ങളെയും!! പിന്നിൽ വൻ റാക്കറ്റ്!!!
മീററ്റ്: മുൻ കേണലിന്‍റെ വീട്ടിൽ നടത്തിയ റെയ്ജില്‍ പിടിച്ചെടുത്തത് വന്യമൃഗങ്ങളുടെ മാംസവും വൻ ആയുധ ശേഖരവും. ഡയറക്ടറേറ്റ് ഓഫ് ഇൻറലിജൻസാണ് ശനിയാഴ്ച സൈന്യത്തിൽ നിന്നും വിരമിച്ച കേണല്‍ ദേവേന്ദ്ര സിംഗിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ശനിയാഴ്ച പുലർച്ചെ 3.30ഓടെയായിരുന്നു റെയ്ജ്. കേണലിന്റെ ഷൂട്ടിംഗ് ചാമ്പ്യനായ മകനും പോലീസ് നിരീക്ഷണത്തിലാണ്.
16 മണിക്കൂർ നീണ്ടുനിന്ന റെയ്ഡിനൊടുവിലാണ് ഡയറക്ടറേറ്റ് ഓഫ് ഇൻറലിജൻസ് ഉദ്യോഗസ്ഥർ ദേവേന്ദ്ര സിംഗിന്‍റ വീട്ടിൽ നിന്ന് ഇവ പിടിച്ചെടുത്തത്. അനധികൃത സ്വത്തുസമ്പാദനക്കേസിലായിരുന്നു ഉദ്യോഗസ്ഥർ കേണലിന്റെ വീട്ടിൽ റെയ്ജ് നടത്തിയത്.

വന്യ മൃഗങ്ങളുടെ അവയവങ്ങൾ
ഒരു കോടി രൂപ, മൃഗത്തോൽ, മൃഗങ്ങളുടെ അവയവങ്ങൾ, 40 ലധികം വരുന്ന തോക്കുകൾ, 117 കിലോ മാംസം എന്നിവയാണ് 16 മണിക്കൂർ നീണ്ടുനിന്ന ഡിആർഡിഐ സംഘം റെയ്ഡിൽ പിടിച്ചെടുത്തത്. 40 തോക്കുകൾ ഉൾപ്പെടെ 50,000 ഓളം തോക്കിന്റെ തിരകൾ കേണലിൻരെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. സ്റ്റഫ് ചെയ്ത സാമ്പാ മാനുകള്‍, ബ്ലാക് ബക് എന്നയിനത്തിൽപ്പെട്ട 45ഓളം മാനുകളെയും വീട്ടിൽ നിന്ന് കണ്ടെടുത്തു.

117 കിലോ മാംസം പിടിച്ചെടുത്തു
45 ലധികം പാക്കറ്റുകളിലാക്കി കണ്ടെയ്നറിൽ സൂക്ഷിച്ച നിലയിലായിരുന്നു മാംസം. റെയ്ഡില്‍ വന്യജീവികളുടെ തലയോട്ടികൾ, കൊമ്പുകള്‍, പുലിത്തോൽ എന്നിവയും റെയ്ഡിൽ പിടിച്ചെടുത്തു. ബ്ലൂ ബുള്‍ എന്ന വന്യമൃഗത്തിൻറെ മാംസമാണ് കണ്ടെടുത്തത്. ശേഖരിച്ച മാംസത്തിന്റെ സാമ്പിളുകള്‍ ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

തോക്കുകൾക്ക് ലൈസന്‍സില്ല
വിദേശ തോക്കുകളുൾപ്പെടെയുള്ളവ പിടിച്ചെടുത്തെങ്കിലും തോക്കുകളുടെ ലൈസന്‍സ് കണ്ടെടുക്കാൻ സംഘത്തിന് കഴിഞ്ഞിരുന്നില്ല. സംഭവത്തില്‍ കേണലിനെ ചോദ്യം ചെയ്ത സംഘം ഷൂട്ടിംഗില്‍ ദേശീയ താരമായ കേണലിന്റെ മകൻ പ്രശാന്ത് ബിഷ്ണോയിയെക്കുറിച്ചുള്ള വിവരങ്ങളും ആരാഞ്ഞിട്ടുണ്ട്, എന്നാല്‍ ഒളിച്ചോടിയ മകനെക്കുറിച്ചുള്ള ഒരു വിവരങ്ങളും കേണൽ വെളിപ്പെടുത്തിയിട്ടില്ല.

മകൻ പോലീസ് നിരീക്ഷണത്തില്‍
സംഭവത്തിൽ ഇതുവരെ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് പ്രശാന്ത് ബിഷ്ണോയിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വീടിന് ചുറ്റും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

ഷൂട്ടിംഗ് താരവും കുടുങ്ങും, നടപടി ഉടൻ
1972ലെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് അനുസരിച്ച് ദേവേന്ദ്രസിംഗ്, മകനും ഷൂട്ടിംഗ് താരവുമായ ബിഷ്ണോയി എന്നിവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് സൂചന. 60ാമത് ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ ഷിപ്പിലും കഴിഞ്ഞ നവംബറിൽ നടന്ന 65ാമത് ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിരുന്നു. നാഷണൽ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയപ്പെടുന്ന ഷൂട്ടർമാരുടെ കൂട്ടത്തില്‍ ഉൾപ്പെടുത്തിയ താരം കൂടിയാണ് ബിഷ്ണോയി.

ബീഹാറിൽ അനുകൂല നീക്കം
കാർഷിക വിളകൾ നശിപ്പിക്കുന്നുവെന്ന അവകാശവാദത്തെ തുടർന്ന് ബീഹാര്‍ സര്‍ക്കാർ ബ്ലൂ ബുള്ളിനെ വേട്ടയാടാന്‍ അനുവദിക്കാറുണ്ട്. എന്നാൽ ഈ റാക്കറ്റില്‍ ചില വിദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. ഡിആർഡിഐ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിവരുകയാണ്.












Click it and Unblock the Notifications