ജാമിയ സര്‍വകലാശാലയില്‍ വീണ്ടും വെടിവയ്പ്; ആര്‍ക്കും പരിക്കില്ല, വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍!!
ദില്ലി: ദില്ലിയിൽ വീണ്ടും വെടിവെയ്പ്പ്. ഇത്തവണ ജാമിയ മിലിയ സർവകലാശാലയിലെ ഗെയ്റ്റിന് സമീപമാണ് വെടിവെപ്പുണ്ടായത്.സര്‍വകലാശാലയുടെ അഞ്ചാം ഗേറ്റില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.ബൈക്കിലെത്തിയ രണ്ട് പേരാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

ചുവന്ന ബൈക്കിലെത്തിയവരാണ് വെടിയുതിര്‍ത്തത്. അവരിലൊരാല്‍ ചുവന്ന ജാക്കറ്റ് ധരിച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ കഴിഞ്ഞ നാല് ദിവസത്തിനിടയില്‍ ഉണ്ടാകുന്ന മൂന്നാമത്തെ വെടിവെയ്പ്പാണിത്. കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. അക്രമികളെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടരുകയാണ്.
കഴിഞ്ഞ ദിവസവും ജാമിയ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് നേരെ വെടിവെയ്പ്പ് ഉണ്ടായിരുന്നു. സിഎഎ വിരുദ്ധ പ്രതിഷേധത്തിന് നേരെ 17 വയസുകാരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ഷഹീന്‍ബാഗിലും വെടിവെയ്പ്പ് ഉണ്ടായിരുന്നു.
അതിനിടെ ജാമിയ , ഷെഹീന്‍ബാഗ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദില്ലി തെക്ക് കിഴക്കന്‍ മേഖല ഡെപ്യൂട്ടി കമ്മീഷണറെ ഡി.സിപി സ്ഥാനത്തു നിന്നും മാറ്റി. ചിന്‍മയ് ബിശ്വാസിനെയാണ് സ്ഥാനത്ത് നിന്നും നീക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റേതാണ് നടപടി. അഡീഷ്ണല്‍ ഡിസിപിക്കാണ് പുതിയ ചുമതല.












Click it and Unblock the Notifications