ലോക്ക് ഡൗണിന്റെ ആദ്യ ദിനം പിന്നിട്ടു, പുതുക്കിയ നിർദേശങ്ങളുമായി കേന്ദ്രം, അവയേതെന്ന് അറിയാം!
ദില്ലി: കൊവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക് ഡൗണിന്റെ ആദ്യ ദിനം പിന്നിട്ടിരിക്കുകയാണ് രാജ്യം. 21 ദിവസത്തേക്കാണ് രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ 600ല്‍ അധികം കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിക്കുന്നത്. മരണസംഖ്യ പന്ത്രണ്ടായി. മറ്റൊരു ചൈനയോ ഇറ്റലിയോ ആകാതിരിക്കാനുളള പോരാട്ടമാണ് രാജ്യം നടത്തുന്നത്.
ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. നേരത്തെ ഉളളവ കൂടാതെ ചില കൂട്ടിച്ചേര്‍ക്കലുകള്‍ കൂടി ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവ പരിശോധിക്കാം.
എല്ലാ സംസ്ഥാന-കേന്ദ്ര സ്ഥാപനങ്ങളും അടച്ചിടണമെന്നും പ്രതിരോധം, സായുധ പോലീസ് സേന, ട്രഷറി അടക്കമുളളവയെ ഒഴിവാക്കുന്നു എന്നതായിരുന്നു ആദ്യത്തെ നിര്‍ദേശം. ഇക്കൂട്ടത്തിലേക്ക് റിസര്‍വ് ബാങ്ക്, ആര്‍ബിഐ നിയന്ത്രണത്തിലുളള ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റുകള്‍, സിഎജി ഓഫീസര്‍മാര്‍, പെട്രോളിയം ഉല്‍പ്പാദന-വിതരണക്കാര്‍, വനംവകുപ്പ് എന്നിവരേയും ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മൃഗാശുപത്രികള്‍, ജന ഔഷധി കേന്ദ്രങ്ങളടക്കമുളള ഫാര്‍മസികള്‍, ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് ലാബുകള്‍ എന്നിവയും ലോക്ക് ഡൗണിന്റെ പരിധിയില്‍ വരില്ല. മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, അതിനാവശ്യമായ അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ എന്നിവയെ അവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. അവശ്യ സാധനങ്ങളുടെ ഗതാഗതം, ക്രമസമാധാന പാലനം, അഗ്നിശമന സേന അടക്കമുളളവയെ യാത്രാ നിരോധനത്തില്‍ നിന്നൊഴിവാക്കിയിരുന്നു. ഇക്കൂട്ടത്തില്‍ വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലെ കാര്‍ഗോ സേവനങ്ങള്‍, ഖനന പ്രവര്‍ത്തനങ്ങള്‍, തുറമുഖങ്ങളിലെ കസ്റ്റംസ് ക്ലിയറന്‍സ് എന്നിവയേയും പുതുതായി ഒഴിവാക്കിയിട്ടുണ്ട്.
ലോക്ക് ഡൗണ്‍ കാലത്ത് ഏതൊക്കെ സേവനങ്ങള്‍ ലഭ്യമാകും എന്നതിന്റെ പട്ടിക കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടിരുന്നു. പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും നിശ്ചലമായിരിക്കുകയാണ്. ഓട്ടോ, ടാക്‌സി എന്നിവ നിയന്ത്രണങ്ങളോടെ മാത്രമേ അനുവദിക്കുകയുളളൂ. രാജ്യത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഈ കാലയളവില്‍ പ്രവര്‍ത്തിക്കില്ല. ബാങ്കുകള്‍, എടിഎമ്മുകള്‍, ഇന്‍ഷുറന്‍സ് ഓഫീസുകള്‍ എന്നിവ അടയ്ക്കില്ല.
Recommended Video
പാര്‍ക്കുകളും തിയറ്ററുകളും റെസ്റ്റോറന്റുകളും അടക്കമുളള പൊതുഇടങ്ങളെല്ലാം അടച്ചിട്ടിരിക്കുന്നു. പത്രം, ഇലക്ട്രോണിക് മാധ്യമങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും. ടെലികമ്മ്യൂണിക്കേഷന്‍, ബ്രോഡ്കാസ്റ്റ്, കേബിള്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കില്ല. ഓണ്‍ലൈന്‍ വഴിയുളള ഭക്ഷണം, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ വിതരണം മുടങ്ങില്ല. പെട്രോള്‍ പമ്പുകള്‍, പാചകവാതകം, പെട്രോളിയം, വില്‍പനയേയും ലോക്ക് ഡൗണ്‍ ബാധിക്കില്ല. വൈദ്യുതി നിലയങ്ങളും വിതരണ കേന്ദ്രങ്ങളും അടക്കില്ല.