Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടില്‍ അടി തുടങ്ങി, പനീര്‍ശെല്‍വത്തെ മടുത്തു, ശശികല മതിയെന്ന് മന്ത്രിമാര്‍

തമിഴ്‌നാട്‌ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനെതിരേ ചില മന്ത്രിമാര്‍ രംഗത്ത്. അണ്ണാഡിഎംകെ സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍ പനീര്‍ശെല്‍വത്തേക്കാള്‍ നല്ലത് ശശികലയാണെന്നാണ് ഇവരുടെ വാദം.

ചെന്നൈ: ജയലളിതയുടെ വിയോഗ ശേഷം തോഴി ശശികല നടരാജന്‍ അണ്ണാഡിഎംകെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെതിന് പിന്നാലെ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനെതിരേ ചില മന്ത്രിമാര്‍ രംഗത്ത്. അണ്ണാഡിഎംകെ സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍ പനീര്‍ശെല്‍വത്തേക്കാള്‍ നല്ലത് ശശികലയാണെന്നാണ് ഇവരുടെ വാദം. പാര്‍ട്ടിക്കുള്ളിലെ കലാപമാണ് പനീര്‍ശെല്‍വത്തിന് ഏറെ പ്രതിസന്ധി സൃഷ്ടിക്കുകയെന്ന് നേരത്തെ നിരീക്ഷണമുണ്ടായിരുന്നു.

റവന്യു മന്ത്രി ആര്‍ബി ഉദയകുമാറാണ് ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടത്. ഇദ്ദേഹം ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞിദവസം രണ്ടു മന്ത്രിമാര്‍ കൂടി ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. വാര്‍ത്താ വിതരണ മന്ത്രി കടമ്പൂര്‍ രാജു, ഹിന്ദു മ, ധര്‍മ സ്ഥാപനങ്ങളുടെ വകുപ്പ് കൈകാര്യം ചെയ്യുന്ന ശെവ്വൂര്‍ എസ് രാമചന്ദ്രന്‍ എന്നിവരാണ് പാര്‍ട്ടി അധ്യക്ഷയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടത്.

പാര്‍ട്ടി കീഴ്‌വഴക്കം പാലിക്കണം

ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവര്‍ തന്നെയാണ് പാര്‍ട്ടി അധ്യക്ഷ പദവിയും കൈകാര്യം ചെയ്തിരുന്നത്. എംജിആറിന്റെ പാത പിന്തുടര്‍ന്നായിരുന്നു ജയലളിതയുടെയും നീക്കം. അതു തുടരണമെന്നാണ് ഇപ്പോള്‍ പനീര്‍ശെല്‍വത്തിനെതിരേ രംഗത്ത് വന്നവരുടെയും ആവശ്യം.

അച്ചടക്കമാണ് പ്രധാനമെന്ന് ശശികല

ശശികല ഉടന്‍ മുഖ്യമന്ത്രിയാവുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് മൂന്ന് മന്ത്രിമാരും പറഞ്ഞു. ശശികല മുഖ്യമന്ത്രിയാവണമെന്ന് ആവശ്യം ഉന്നയിക്കുന്ന മന്ത്രിമാരുടെ എണ്ണം കൂടി വരുന്ന പശ്ചാത്തലത്തില്‍ പനീര്‍ശെല്‍വം ഒഴിയാനാണ് സാധ്യത. ജയലളിതയെ പോലെ പാര്‍ട്ടിയെ അച്ചടക്കത്തില്‍ നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നായിരുന്നു ശശികല കഴിഞ്ഞാഴ്ച പാര്‍ട്ടി അധ്യക്ഷയായ ശേഷം ആദ്യം പറഞ്ഞത്.

പനീര്‍ശെല്‍വം നിസാരനല്ല

മറീന ബീച്ചില്‍ ജയലളിതയുടെ സമാധി സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് മൂന്ന് മന്ത്രിമാരും പനീര്‍ശെല്‍വത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ഒന്നര കോടി അണ്ണാഡിഎംകെ പ്രവര്‍ത്തകരുടെ ആവശ്യമാണ് തങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു അവരുടെ പ്രതികരണം. ജയലളിത മരിക്കുന്നതിന് മുമ്പ് തന്നെ പനീര്‍ശെല്‍വത്തിന് മുഖ്യമന്ത്രിയുടെ പദവികള്‍ കൈമാറിയിരുന്നു. മരിച്ച ശേഷം അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ജയലളിതയുടെ ഏറ്റവും അടുത്ത വിശ്വസ്തന്‍ കൂടിയാണ് പനീര്‍ശെല്‍വം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ടപ്പോഴും ജയലളിത തനിക്ക് പകരം മുഖ്യമന്ത്രിയായി നിര്‍ദേശിച്ചത് പനീര്‍ശെല്‍വത്തെ ആയിരുന്നു.

ചിന്നമ്മക്ക് മാത്രമേ നയിക്കാന്‍ കഴിയൂ

എംജിആറിന്റെ കാലം മുതല്‍ തുടരുന്ന കീഴ്‌വഴക്കം എന്തിനാണ് തെറ്റിച്ചതെന്ന് മന്ത്രി രാജു ചോദിച്ചു. അതു തുടരുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷ പദവിയും ഒരാള്‍ തന്നെ വഹിക്കണമെന്നാണ് തങ്ങളുടെ ആവശ്യം. ഈ സാഹചര്യത്തില്‍ ചിന്നമ്മക്ക് മാത്രമേ ഈ രണ്ട് പദവികളും ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കുവെന്നും രാജു പറഞ്ഞു.

പനീര്‍ശെല്‍വം സ്വയം മാറേണ്ടിവരും

ഡിസംബര്‍ 29ന് പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ പാസാക്കിയ പ്രമേയം പ്രകാരം ശശികലയാണ് പാര്‍ട്ടിയെ നയിക്കേണ്ടത്. ശശികലയുടെ നേതൃത്വം അംഗീകരിക്കുമെന്നാണ് പ്രമേയത്തില്‍ വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ ശശികല രണ്ട് പദവികളും ഏറ്റെടുക്കണമെന്ന് മന്ത്രി രാമചന്ദ്രന്‍ പറഞ്ഞു. പനീര്‍ശെല്‍വം സ്വയം ഒഴിഞ്ഞ് ശശികലക്ക് വഴി മാറി കൊടുക്കുകയാണ് വേണ്ടതെന്ന് സഹകരണ മന്ത്രി സെല്ലൂര്‍ കെ രാജു കഴിഞ്ഞാഴ്ച അഭിപ്രായപ്പെട്ടിരുന്നു.

മുഖ്യമന്ത്രി മാറണമെന്ന് പാര്‍ട്ടി വക്താവും

ജയലളിത എങ്ങനെയാണ് ഈ രണ്ട് പദവികളും കൈകാര്യം ചെയ്തിരുന്നതെന്ന് ഏറ്റവും അറിയാവുന്നത് ചിന്നമ്മക്കാണെന്നായിരുന്നു ഇതുസംബന്ധിച്ച പാര്‍ട്ടി വക്താവ് സി ആര്‍ സരസ്വതിയുടെ പ്രതികരണം. മന്ത്രിമാരുടെ അഭിപ്രായം തന്നെയാണ് തനിക്കുമുള്ളതെന്ന് അവര്‍ വ്യക്തമാക്കി. ഇത്തരം പ്രസ്താവനകള്‍ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ പനീര്‍ശെല്‍വത്തിന് മുഖ്യമന്ത്രി പദം നഷ്ടമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+