ഒരു ലക്ഷം കോടിയോളം രൂപ ചെലവ്; 30 പദ്ധതികൾ, തിരഞ്ഞെടുപ്പിന് മുമ്പ് വമ്പൻ പ്രഖ്യാപനങ്ങൾ
Recommended Video

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. രാജ്യം വീണ്ടും ജനവിധി തേടുമ്പോൾ ഭരണത്തുടർച്ചയ്ക്കായി ബിജെപിയും അധികാരം തിരികെ പിടിക്കാൻ പ്രതിപക്ഷവും നീക്കങ്ങൾ സജീവമാക്കി കഴിഞ്ഞു. 2014ൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിൽ എത്തിയത്. ഇത്തവണ മോദി തരംഗത്തിന് മങ്ങലേറ്റിട്ടുണ്ടെന്നാണ് ബിജെപി കേന്ദ്രങ്ങൾ തന്നെ വിലയിരുത്തുന്നത്. ബിജെപി വിരുദ്ധ ചേരികളുടെ മഹാസഖ്യവും ശക്തിയാർജ്ജിക്കുന്നതോടെ ഇത്തവണ തിരഞ്ഞെടുപ്പ് പോരാട്ടം കനക്കുമെന്നുറപ്പാണ്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുള്ള മോദി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗമാണ് വ്യാഴാഴ്ച ചേർന്നത്. 30ഓളം നിർണായക തീരുമാനങ്ങളാണ് അവസാന മന്ത്രിസഭാ യോഗത്തിലെടുത്തത്. ഏകദേശം ഒരു ലക്ഷം കോടിയോളം രൂപ ചെലവ് വരുന്ന പദ്ധതികളാണ് അവസാന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചത്.

നിരവധി പദ്ധതികൾ
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം നിലവിൽ വരാൻ ഏതാനും നാളുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. അതുകൊണ്ട് തന്നെ ജനപ്രിയ പദ്ധതികളും നിർണായക തീരുമാനങ്ങളുമാണ് അവസാന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ എടുത്തിരിക്കുന്നത്. പുതിയ പദ്ധതികളും തുടർ പദ്ധതികളും ഇതിൽ ഉൾപ്പെടും.

അടിസ്ഥാന സൗകര്യ വികസനം
33,690 കോടി രൂപ അടങ്കലുള്ള മുംബൈ സബർബൻ റെയിൽ വേ വികസനം, ദില്ലി മെട്രോയുടെ നാലാം ഘട്ട വികസനം ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയിട്ടുള്ള പദ്ധതികളും തുടർ പദ്ധതികളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബീഹാറിലെ ബക്സറിലും ഉത്തർപ്രദേശിലെ ഖുർദയിലും താപവൈദ്യുത നിലയം സ്ഥാപിക്കും. സിക്കിമിൽ തീസ്ത ജലവൈദ്യുത നിലയം തുടങ്ങിയ പദ്ധതികൾക്കായി തുക അനുവദിക്കുന്ന കാര്യത്തിൽ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്.

50 കേന്ദ്രീയ വിദ്യാലയങ്ങൾ
രാജ്യത്ത് പുതിയതായി 50 കേന്ദ്രീയ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിന് അനുമതി നൽകി. 2019-20 വർഷ ത്തിൽ സ്കൂളുകൾ പ്രവർത്തനം ആരംഭിക്കും. കേന്ദ്രീയ വിദ്യാലയങ്ങളുടെ വികസനത്തിനായി 1579 കോടി രൂപ നീക്കി വയ്ക്കും. പുതിയ സ്കൂളുകൾ ആരംഭിക്കുന്നതോടെ ഏകദേശം ഒരു ലക്ഷത്തി പരം വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. കൂടുതൽ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെടും. എറണാകുളം തൃക്കാക്കരയിലാണ് കേരളത്തിൽ പുതിയ കേന്ദ്രീയ വിദ്യാലയം വരുന്നത്.

അടൽ ഇന്നവേഷൻ മിഷൻ
സ്വയം തൊഴിലും നൈപുണ്യ വികസനവും ലക്ഷ്യമിട്ടുള്ള അടൽ ഇന്നവേഷൻ മിഷന് 1000 കോടി രൂപ അനുവദിച്ചു. 2019-20 സാമ്പത്തിക വർഷത്തേയ്ക്കുള്ള തുകയാണ് അനുവദിച്ചത്. കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്താൻ ലക്ഷ്യമിട്ട് അടൽ ടിങ്കറിംഗ് ലാബുകൾ പതിനായിരം സ്കൂളുകളിലേക്ക് വ്യാപിപ്പിക്കാനും തുക വിനിയോഗിക്കും. സ്കൂളുകളിലൊരുക്കുന്ന ലാബുകൾക്ക് ആദ്യ വർഷം 12 വർഷവും തുടർ വർഷങ്ങളിൽ 2 ലക്ഷം രൂപ വീതവും ഗ്രാന്റായി അനുവദിക്കും.

മറ്റ് പദ്ധതികൾ
എയിഡ്സ് ബോധവൽക്കരണത്തിനും നിയന്ത്രണത്തിനുമായി 6435 കോടി രൂപ, ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഉപയോഗ്യ ശൂന്യമായതും കാര്യമായി ഉപയോഗിക്കാത്തതുമായ ചെറുകിട വിമാനത്താവളങ്ങളെ പുനരുദ്ധീകരിക്കാനായി 4500 കോടിയുടെ പദ്ധതിക്ക് അംഗീകാരം. കരിമ്പ് കർഷകർക്കും പഞ്ചസാര മില്ലുകൾക്കുമുള്ള സഹായത്തിനായി 2790 കോടി രൂപ തുടങ്ങിയ വമ്പൻ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു,

വിമുക്ത ഭടന്മാർക്ക്
വിമുക്ത ഭടന്മാർക്കുളള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ 43,000 പേരെക്കൂടി ഉൾപ്പെടുത്തി വിപുലീകരിക്കും. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത സൈനികർ,എമർജൻസി കമ്മീഷൻഡ് ഓഫീസർമാർ, സേവനം പൂർത്തിയാകാതെ വിരമിച്ചവർ, ഷോർട് സർവീസ് കമ്മീഷൻഡ് ഓഫീസർമാർ എന്നിവർക്കും പങ്കാളികൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഓർഡിനൻസിന് അംഗീകാരം
സർവ്വകലാശാലകളിൽ അധ്യാപകരുടെ നിയമനത്തിൽ സംവരണം ഉറപ്പാക്കാനുളള ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതോടെ ഒരു സർവ്വകലാശാലയേയും സ്ഥാപനത്തേയും അടിസ്ഥാന യൂണിറ്റുകളായി കണക്കാക്കിയായിരിക്കും സംവരണം നിശ്ചയിക്കുക.












Click it and Unblock the Notifications