തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയെ വീഴ്ത്താൻ പ്രതിപക്ഷം; സുഗതനെ സത്യപ്രതിജ്ഞ ചെയ്യിക്കാൻ വൻ നീക്കം
ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം നേടിയ ബിജെപിക്ക് കനത്ത പ്രഹരമായിരുന്നു കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയ ഹൈക്കോടതി ഉത്തരവ്. വിവിധ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ ബിജെപി അംഗങ്ങൾ നടത്തിയ സത്യപ്രതിജ്ഞ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോടതി റദ്ദാക്കിയതോടെ കോർപ്പറേഷനിൽ വൻ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ വിധി വന്നതോടെ കൗൺസിലർമാർക്ക് താൽക്കാലികമായി അധികാരം നഷ്ടമായിരുന്നു. ഇത് മുതലെടുത്ത് ജൂൺ 26-ന് ചേരുന്ന കൗൺസിൽ യോഗത്തിൽ ബിജെപി ഭരണത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ സിപിഎമ്മും കോൺഗ്രസും നീക്കങ്ങൾ സജീവമാക്കിയിരുന്നു. ഈ പ്രതിസന്ധി അതിവേഗം മറികടക്കാനായി 20-ൽ 19 ബിജെപി അംഗങ്ങളെയും എത്തിച്ച് മേയർക്ക് മുന്നിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ നടന്ന അടിയന്തര ചടങ്ങിൽ 19 ബിജെപി കൗൺസിലർമാരും 'ഈശ്വരനാമത്തിൽ' സത്യവാചകം ചൊല്ലി കൗൺസിൽ യോഗത്തിന് മുൻപായി അധികാരം തിരിച്ചുപിടിച്ചു. എന്നാൽ, കാപ്പാ കേസിൽ ഉൾപ്പെട്ട് നിലവിൽ ജയിലിൽ കഴിയുന്ന വഴോട്ട് കോണം വാർഡ് അംഗം ആർ. സുഗതന് ഇന്നലെ സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചിട്ടില്ല.
സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കാൻ ബിജെപി നീക്കം
ആദ്യതവണ ഗുരുദേവ നാമത്തിലായിരുന്നു സുഗതൻ സത്യപ്രതിജ്ഞ ചെയ്തിരുന്നത്. കോടതി ഉത്തരവോടെ സുഗതന്റെ കൗൺസിലർ പദവി റദ്ദാക്കപ്പെട്ട നിലയിലാണ്. വരാനിരിക്കുന്ന അവിശ്വാസ പ്രമേയ ചർച്ചകളിൽ ഓരോ വോട്ടും ബിജെപിക്ക് നിർണ്ണായകമാണ്. ഈ സാഹചര്യത്തിൽ, ജയിലിൽ കഴിയുന്ന സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ മാത്രമായി ഒരു ദിവസത്തെ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ബിജെപി നേതൃത്വം ഇപ്പോൾ ആലോചിക്കുന്നത്.

കൗൺസിലർമാർ ബലിദാനികളുടെയും വിവിധ ദൈവങ്ങളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ചട്ട ലംഘനമാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കുകയായിരുന്നു. പഞ്ചായത്ത് രാജ് 152-ാം വകുപ്പിലും, മുനിസിപ്പാലിറ്റി ആക്ടിലെ 143-ാം വകുപ്പിലും അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യേണ്ടത് ദൈവ നാമത്തിലോ, അല്ലെങ്കിൽ ദൃഢപ്രതിജ്ഞയോ ആകണമെന്ന് നിയമം നിഷ്കർഷിക്കുന്നുണ്ട്. നിയമം അനുശാസിക്കുന്ന ദൈവനാമത്തിന് മറ്റ് നിർവ്വചനങ്ങളോ വിപുലീകരണങ്ങളോ ചട്ടത്തിലില്ലാത്തതിനാലാണ് പല ദൈവങ്ങളുടെ പേരിലുള്ള പ്രതിജ്ഞ അസാധുവായത്.
അതേസമയം, ബിജെപിയെ പൂർണ്ണമായി പ്രതിരോധത്തിലാക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട സമയത്ത് നടന്ന ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും. 26-ാം തീയതിയിലെ കൗൺസിൽ യോഗത്തിൽ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കാണ് തലസ്ഥാന കോർപ്പറേഷൻ സാക്ഷ്യം വഹിക്കാൻ പോകുന്നത്.












Click it and Unblock the Notifications