മോദിയുടെ യുദ്ധം ഇന്നലത്തെ സഖ്യകക്ഷികളോട്?
ദില്ലി: ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും പാര്‍ട്ടിയിലെ സൂപ്പര്‍മാനുമായ നരേന്ദ്ര മോദി എതിര്‍പക്ഷത്ത് നിര്‍ത്തി യുദ്ധം ചെയ്യുന്നവരില്‍ എന്‍ ഡി എയിലെ അംഗങ്ങളായിരുന്നവരും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുളള, മകന്‍ ഒമര്‍ അബ്ദുള്ള, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരാണ് ഇതില്‍ പ്രമുഖര്‍.
നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ജെ ഡി യു നേതാവായ നിതീഷ് കുമാര്‍ എന്‍ ഡി എ വിട്ടത്. മോദിയോടുള്ള വ്യക്തിപരമായ അകല്‍ച്ച മാത്രമാണ് ജെ ഡി യുവിനെ എന്‍ ഡി എ പാളയത്തിന് പുറത്തെത്തിച്ചത്. ബിഹാറില്‍ രാം വിലാസ് പാസ്വാനെ കൂട്ടുപിടിച്ച് മോദി സ്ഥിതി ഭദ്രമാക്കിയെങ്കിലും മമതാ ബാനര്‍ജിയുടെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും കാര്യത്തില്‍ അതത്ര എളുപ്പമല്ല.

തിരഞ്ഞെടുപ്പിന് ശേഷം എന്‍ ഡി എ - തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യമുണ്ടാകാനുള്ള സാധ്യതകളെ മുച്ചൂടും മുടിച്ചുകൊണ്ടാണ് മോദി - മമത യുദ്ധം പൊടിപൊടിക്കുന്നത്. ഗുജറാത്തിലെ ഇറച്ചിവെട്ടുകാരന്‍ എന്നായിരുന്നു കഴിഞ്ഞ ദിവസം തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാന്‍ മോദിയെ വിളിച്ചത്. പിന്നാലെ മോദിയെ പിശാച് എന്ന് വിളിച്ച് മമതാ ബാനര്‍ജിയും രംഗത്തെത്തി. 1999 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മമതയ്‌ക്കൊപ്പം മത്സരിച്ച് ബി ജെ പി ബംഗാളിലെ രണ്ട് സീറ്റുകളില്‍ ജയിച്ചിരുന്നു. ഇത്തവണ ഒറ്റയ്ക്ക് മത്സരിച്ച് അത് കൂടുമോ എന്ന് കണ്ടറിയണം.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കില്‍ 370 നെ ചൊല്ലിയാണ് നാഷണല്‍ കോണ്‍ഫറന്‍സും നരേന്ദ്ര മോദിയും ഇടഞ്ഞത്. കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസവും തിരഞ്ഞെടുപ്പ് ചര്‍ച്ചയായി. വിഷയങ്ങളില്‍ ചര്‍ച്ച വഴി മുട്ടിയപ്പോള്‍ വ്യക്തിപരമായ ആക്ഷേപമായി മോദിയും ഫറൂഖ് അബ്ദുള്ളയും തമ്മില്‍. അബ്ദുള്ള കുടുംബം കാശ്മീരിന്റെ ശാപമാണെന്നായിരുന്നു മോദിയുടെ ആരോപണം. അച്ഛന്റെ സഹായത്തിനായി മോദിക്കെതിരെ ഒമര്‍ അബ്ദുള്ളയും രംഗത്തിറങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications