'മോദി സർക്കാർ പരാജയം', കൊവിഡ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സോണിയാ ഗാന്ധി
ദില്ലി: രാജ്യത്തെ കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കൊവിഡ് നിയന്ത്രിക്കുന്നതില്‍ രാജ്യത്തെ ഭരണ സംവിധാനമല്ല മോദി സര്‍ക്കാരാണ് പരാജയപ്പെട്ടത് എന്ന് സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ കരുത്തും സംവിധാനങ്ങളും കൃത്യമായി ഉപയോഗപ്പെടുത്തുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതായി കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സോണിയാ ഗാന്ധി പറഞ്ഞു. ഓണ്‍ലൈന്‍ ആയാണ് യോഗം ചേര്‍ന്നത്.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് കത്ത് സമര്‍പ്പിക്കും. നേരത്തെ കൊവിഡ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിലെ മുന്നറിയിപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു. അതാണ് രാജ്യത്തെ ഇന്ന് വലിയ ദുരന്ത മുനമ്പില്‍ എത്തിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്റെ രാജ്യസഭാ, ലോക്‌സഭാ എംപിമാര്‍ യോഗത്തില്‍ പങ്കെടുത്തു. കൊവിഡ് മഹാമാരിയെ ഫലപ്രദമായി ചെറുക്കുന്നതിന് വേണ്ട കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ലമെന്ററി സമിതികള്‍ വിളിച്ച് ചേര്‍ക്കണം എന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. മോദി സര്‍ക്കാര്‍ അടിയന്തരമായി ഒരു സര്‍വ്വകക്ഷി യോഗം വിളിച്ച് ചേര്‍ക്കണം എന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്ത് ഒരു ദിവസം 4.14 ലക്ഷം പുതിയ കൊവിഡ് കേസുകളും 3900 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ജനങ്ങളോട് യാതൊരു വിധത്തിലുളള കരുണയും ഇല്ലാത്ത ഭരണാധികാരികളാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്നും രാജ്യത്തെ ജനങ്ങളെ മോദി സര്‍ക്കാര്‍ തോല്‍പ്പിച്ചിരിക്കുകയാണ് എന്നും കോണ്‍ഗ്രസ് അധ്യക്ഷ കുറ്റപ്പെടുത്തി. ഓക്‌സിജന്‍, വെന്റിലേറ്റര്‍, മെഡിസിന്‍ വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. വാക്‌സിന്‍ ആവശ്യത്തിന് അനുസരിച്ച് ഓര്‍ഡര്‍ ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും സോണിയാ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications