കശ്മീര്‍ പൊളിച്ചെഴുത്ത് വൈകി; ഫെബ്രുവരിയില്‍ തീരുമാനിച്ചു... പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് തിരിച്ചടി
ദില്ലി: കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന വകുപ്പുകള്‍ റദ്ദാക്കാനും കശ്മീരിനെ വിഭജിക്കാനും കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് തൊട്ടുമുമ്പ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കാന്‍ ഇരുന്നതുമാണ്. എന്നാല്‍ എല്ലാം തകിടം മറിച്ചത് പുല്‍വാമ തീവ്രവാദി ആക്രമണമായിരുന്നു. അന്നത്തെ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ഭടന്‍മാര്‍ കൊല്ലപ്പെട്ടതോടെ മോദി സര്‍ക്കാരിന്റെ ശ്രദ്ധ മാറുകയായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരിയില്‍ അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു. നിയമവിദഗ്ധരുമായി ആലോചിച്ചു. കശ്മീരിലെ സൈനിക സാന്നിധ്യം പരിശോധിക്കുകയും ചെയ്തു. എന്നാല്‍ ഈ വേളയിലാണ് പുല്‍വാമയില്‍ ആക്രമണമുണ്ടായത്. പിന്നീട് സര്‍ക്കാരിന്റെ മുന്‍ഗണനാ വിഷയം മാറി. പാകിസ്താനെ തിരിച്ചടിക്കുക എന്ന ലക്ഷ്യമായിരുന്നു പിന്നീടുണ്ടായിരുന്നതെന്ന ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
35എ വകുപ്പ് മാത്രം ഒഴിവാക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. പിന്നീട് വിശദമായ ചര്‍ച്ച നടത്തിയതിന് ശേഷമാണ് 370 ാം വകുപ്പും റദ്ദാക്കുക എന്ന തീരുമാനത്തിലേക്ക് എത്തിയത്.
തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുകയും അമിത് ഷാ ആഭ്യന്തര മന്ത്രിയാകുകയും ചെയ്തതോടെ കശ്മീര്‍ വിഷയം പ്രാധാന്യത്തിലെടുക്കുകയായിരുന്നു. പിന്നീട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കശ്മീരിലേക്ക് അയക്കുകയും നടപടികള്‍ വേഗത്തിലാക്കുകയും ചെയ്യുകയായിരുന്നു. സംഘര്‍ഷ സാധ്യത മുന്‍കൂട്ടി കണ്ട് സൈന്യത്തെ കൂടുതല്‍ വിന്യസിക്കുകയും രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications