25 വർഷത്തേക്കുള്ള ഗതി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പെന്ന് മോദി: രാഹുലിനും മേധാപട്കറിനും രൂക്ഷ വിമർശനം
അഹമ്മദാബാദ്: വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് അഞ്ച് വർഷത്തേക്കല്ല, അടുത്ത 25 വർഷത്തേക്കുള്ള സംസ്ഥാനത്തിന്റെ ഗതി തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ ബി ജെ പിയുടെ പ്രചാരണത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ആക്ടിവിസ്റ്റ് മേധാ പട്കർ പങ്കെടുത്തതിലും രൂക്ഷമായ വിമർശനം ഉന്നയിച്ചു.
ആ 44 സീറ്റുകളില്‍ ബിജെപിക്ക് അടിപതറുമോ: എങ്കില്‍ ഗുജറാത്തില്‍ ഭരണമാറ്റം, പ്രതീക്ഷയോടെ കോണ്‍ഗ്രസും
സോമനാഥ ക്ഷേത്രത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം സൗരാഷ്ട്ര മേഖലയിലെ വെരാവൽ, ധോരാർജി, അമ്രേലി, ബോട്ടാഡ് എന്നിവിടങ്ങളിലെ റാലികളെ അഭിസംബോധന ചെയ്യവേ, ജലക്ഷാമം പരിഹരിക്കുന്നതിനും പൈപ്പ് ലൈനിലൂടെ ജനങ്ങൾക്ക് വെള്ളം നൽകുന്നതിനുമടക്കം ബി ജെ പി സർക്കാർ ഏറ്റെടുത്ത വികസന പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു.
സൗരാഷ്ട്ര മേഖലയിലെ ജലദൗർലഭ്യം അദ്ദേഹം അനുസ്മരിച്ചപ്പോഴായിരുന്നു, മൂന്ന് പതിറ്റാണ്ടായി നർമ്മദാ അണക്കെട്ട് പദ്ധതി മുടങ്ങിക്കിടക്കാന്‍ കാരണമായ നർമ്മദാ ബച്ചാവോ ആന്ദോളൻ ആക്ടിവിസ്റ്റ് മേധാ പട്കറിനൊപ്പം നടന്നതിന് പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിക്കെതിരെ വിമർശനം ഉന്നയിച്ചത്. നർമ്മദയ്ക്ക് മുകളിലൂടെ സർദാർ സരോവർ അണക്കെട്ട് പണിയുക എന്ന മഹത്തായ പദ്ധതി വൈകാൻ കാരണം പലരും അത് തടഞ്ഞുനിർത്താൻ ശ്രമിച്ചതിനാലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
'നർമ്മദാ അണക്കെട്ടിന് എതിരായവരുടെ തോളിൽ കൈവെച്ചാണോ നിങ്ങൾ പദയാത്ര നടത്തുന്നത് എന്ന്, വോട്ട് ചോദിക്കുമ്പോൾ കോൺഗ്രസിനോട് ചോദിക്കൂ. നർമ്മദാ അണക്കെട്ട് പണിതില്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് എല്ലാവർക്കും അറിയാമെന്നും മോദി പറഞ്ഞു. "കച്ചിന്റെയും കത്തിയവാഡിന്റെയും വരണ്ട പ്രദേശത്തിന്റെ ദാഹമകറ്റാനുള്ള ഏക പരിഹാരമാണ് നർമ്മദ പദ്ധതി. നർമ്മദാ വിരുദ്ധ പ്രവർത്തകയായ ഒരു സ്ത്രീയുടെ കൂടെ ഒരു കോൺഗ്രസ് നേതാവ് നടക്കുന്നത് നിങ്ങൾ ഇന്നലെ കണ്ടിട്ടുണ്ടാകും. മൂന്നു പതിറ്റാണ്ടായി അവർ പദ്ധതി മുടക്കുകയായിരുന്നു. ലോകബാങ്ക് പോലും പദ്ധതിക്കുള്ള ഫണ്ട് നിർത്തിവയ്ക്കുന്ന തരത്തിൽ പ്രവർത്തകർ ഗുജറാത്തിനെ അപകീർത്തിപ്പെടുത്തുകയായിരുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.
നവംബർ 17 ന് മഹാരാഷ്ട്രയിൽ നടന്ന ഭാരത് ജോഡോ യാത്രയിലായിരുന്നു മേധാ പട്കർ രാഹുലിനൊപ്പം സഞ്ചരിച്ചത്. രാഹുൽ ഗാന്ധി മേധാ പട്കറിന്റെ തോളിൽ കൈവച്ച് പ്രവർത്തകനോട് സംസാരിക്കുന്ന ചിത്രങ്ങൾ പാർട്ടി ട്വീറ്റ് ചെയ്തിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയുടെ (എ എ പി) മുഖ്യമന്ത്രി സ്ഥാനാർഥിയായി സാമൂഹിക പ്രവർത്തക മോധാപട്കർ വരുമെന്ന് നേരത്തെ ബി ജെ പി അവകാശപ്പെട്ടിരുന്നു. എന്നാല്‍ എ എ പിയില്‍ ചേരാന്‍ അവർ തയ്യാറായില്ല.