മോദി താണ്ടിയത് 3 ലക്ഷം കിലോമീറ്റർ, 437 റാലികൾ
ദില്ലി: 2014 ലോക്‌സഭ തിരഞ്ഞെടുപ്പിലെ സ്റ്റാര്‍ ക്യാംപെയ്‌നര്‍ ആരാണ്. ഉത്തരം പറയാന്‍ വേണ്ടി രണ്ട് തവണ ആലോചിക്കേണ്ട കാര്യമില്ല. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദി തന്നെയാണ് അത്. തിരഞ്ഞെടുപ്പ് റാലികളുമായി കഴിഞ്ഞ ആറ് മാസത്തിനിടെ മോദി സഞ്ചരിച്ചത് 3 ലക്ഷത്തില്‍ പരം കിലോമീറ്റര്‍ ദൂരമാണ്. 437 റാലികളാണ് ഈ കാലയളവില്‍ മോദി പൂര്‍ത്തിയാക്കുക.
2013 സെപ്തംബര്‍ 15 നാണ് ഹരിയാനയിലെ രേവാരിയില്‍ നരേന്ദ്ര മോദി തന്റെ മാരത്തോണ്‍ തിരഞ്ഞെടുപ്പ് റാലികള്‍ക്ക് തുടക്കമിട്ടത്. അവിടുന്നിങ്ങോട്ട് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഓരോ പ്രധാനകേന്ദ്രങ്ങളിലും മോദി തിരഞ്ഞെടുപ്പ് റാലികളുമായി എത്തി. മെയ് പന്ത്രണ്ടിന് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പായി മോദി 437 റാലികള്‍ പൂര്‍ത്തിയാക്കുമെന്ന് ബി ജെ പി കേന്ദ്രങ്ങള്‍ പറഞ്ഞു.
25 സംസ്ഥാനങ്ങളിലെ കൂറ്റന്‍ തിരഞ്ഞെടുപ്പ് റാലികളും പൊതുയോഗങ്ങളും കൂടാതെ 1350 ത്രീഡി റാലികളം ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നടത്തി. മെയ് 1 മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന മെയ് 10 വരെ 600 ത്രിഡി റാലികള്‍ കൂടി മോദിയുടെ പദ്ധതിയിലുണ്ട്. ഇത് കൂടാതെയാണ് പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി പറയുന്ന ചായ് പെ ചര്‍ച്ചകള്‍.
ഇത് കൂടാതെയാണ് താന്‍ മത്സരിക്കുന്ന വഡോദരയിലും വാരണാസിയിലും നടത്തിയ ഭാരത് വിജയ് റാലികള്‍. രാജ്യം ഇത് വരെ കണ്ടിട്ടില്ലാത്ത തിരഞ്ഞെടുപ്പ് പ്രചാരണ ശൈലിയും തന്ത്രങ്ങളുമാണ് ഗുജറാത്ത് മുഖ്യമന്ത്രി കാഴ്ചവെക്കുന്നത്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, നിതീഷ് കുമാര്‍, ഫറൂഖ് അബ്ദുള്ള, ജയലളിത, മമതാ ബാനര്‍ജി എന്നിങ്ങനെ പ്രമുഖരായ പല നേതാക്കളും മോദി പ്രചാരണത്തിന്റെ ചൂടറിഞ്ഞു.