മുഹമ്മദ് ഷമി 'ഒളിവിൽ' നിന്നും പുറത്തേക്ക്.. പ്രതികരണം ഭാര്യ ഹസിൻ ജഹാനുള്ള വെല്ലുവിളി!
ദില്ലി: അവിഹിത ബന്ധങ്ങളും ഒത്തുകളിയും സെക്‌സ് റാക്കറ്റിലെ പങ്കാളിത്തവും ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ചത്. ആരോപണങ്ങള്‍ ഉന്നയിക്കുക മാത്രമല്ല, പോലീസില്‍ രേഖാമൂലം പരാതി നല്‍കുകയും ചെയ്തു ഹസിന്‍ ജഹാന്‍.
ഭാര്യ പരാതി നല്‍കിയതിന് പിന്നാലെ മുഹമ്മദ് ഷമിയെ കാണാനില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. ഷമി ഒളിവിലാണെന്നും പ്രചാരണങ്ങളുണ്ടായി. എന്നാലിത്തരം പ്രചാരണങ്ങളിലൊന്നും വാസ്തവമില്ലെന്ന് തെളിയിച്ച് കൊണ്ട് വിവാദങ്ങളില്‍ പ്രതികരണവുമായി ഷമി തന്നെ രംഗത്ത് വന്നിട്ടുണ്ട്.
ഷമിയെ കാണാനില്ലെന്ന് വാർത്ത
ഷമിയും കുടുംബാംഗങ്ങളും തന്നെ രണ്ട് വര്‍ഷത്തോളമായി ക്രൂരമായി പീഡിപ്പിക്കുന്നു എന്നാണ് ഹസിന്‍ ജഹാന്‍ കൊല്‍ക്കത്ത പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഹസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിക്കും നാല് കുടുംബാംഗങ്ങള്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഷമിയെക്കുറിച്ച് ആര്‍ക്കും ഒരു വിവരവും ഇല്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ അടക്കം കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയത്. ഷമിയേയും ഒപ്പം സഹോദരനേയും കാണാനില്ലെന്നായിരുന്നു വാര്‍ത്തകള്‍. അവസാനമായി ഷമി ദില്ലി വിമാനത്താവളത്തിലായിരുന്നു ഉണ്ടായിരുന്നതെന്നും രാത്രി 9 മണിക്കാണ് ഒടുവിലായി ഫോണിൽ ഷമിയെ ലഭിച്ചതെന്നുമാണ് കുടുംബാംഗങ്ങളിൽ നിന്നുമുള്ള വിവരം.
പ്രശ്നങ്ങൾ പരിഹരിക്കും
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുതല്‍ ഷമിയെക്കുറിച്ച് വിവരമൊന്നുമില്ലെന്നും ഫോണ്‍ ഓഫാണെന്നുമാണ് വാര്‍ത്ത വന്നത്. ദില്ലി വിമാനത്താവളത്തിൽ നിന്നും സഹോദരനൊപ്പം ഗോരഖ്പൂരിലേക്ക് വന്നുവെന്ന വിവരമുണ്ടെങ്കിലും പിന്നീട് ഷമിയെക്കുറിച്ച് ആർക്കും ഒരു വിവരവും ഇല്ലായിരുന്നു. എന്നാല്‍ വിവാദം കത്തുന്നതിനിടെ പ്രതികരണവുമായി ഷമി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ടൈംസ് നൗ അടക്കമുള്ള ദേശീയ മാധ്യമങ്ങളോട് ഷമി പ്രതികരണം നടത്തിയിട്ടുണ്ട്. കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് ഷമി പ്രത്യാശ പ്രകടിപ്പിച്ചു. തന്റെ കുടുംബത്തില്‍ വീണ്ടും സന്തോഷം കൊണ്ടുവരാന്‍ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും ഷമി മാധ്യമങ്ങളോട് പ്രതികരിക്കവേ വ്യക്തമാക്കി.
ആരോപണം തെളിയിക്കണം
ഹസിന്‍ ജഹാന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപങ്ങള്‍ എല്ലാം അന്വേഷണ വിധേയമാക്കണമെന്ന് ഷമി ആവശ്യപ്പെട്ടു. ആ ആരോപണങ്ങള്‍ തെളിയിക്കപ്പട്ടാല്‍ താന്‍ എന്ത് ശിക്ഷ വേണമെങ്കിലും അനുഭവിക്കാന്‍ തയ്യാറാണ്. എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ ഹസിന്‍ ജഹാന്‍ അതിനുള്ള ഉത്തരം നല്‍കണമെന്നും ഷമി ആവശ്യപ്പെട്ടു. കുടുംബത്തിന് അകത്ത് തന്നെ പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതാണ് നല്ലതെന്നാണ് കരുതുന്നതെന്നും മുഹമ്മദ് ഷമി ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പെട്ടെന്ന് തന്നെ പ്രശ്‌നപരിഹാരമുണ്ടാക്കാനാവും എന്നും കഴിഞ്ഞ ദിവസം പോലും തന്നെ മിസ്സ് ചെയ്യുന്നുവെന്ന് അവൾ പറഞ്ഞതാണെന്നും ഷമി വ്യക്തമാക്കി.
അന്വേഷണത്തോട് സഹകരിക്കും
എന്തിനെക്കുറിച്ചും ആരെക്കുറിച്ചും ആരോപങ്ങള്‍ ഉന്നയിക്കുക എന്നത് ആര്‍ക്കും വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. അതുകൊണ്ട് തന്നെ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കേണ്ട ബാധ്യത ഹസിന്‍ ജഹാന് ഉണ്ടെന്നും ഷമി പറഞ്ഞു. ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍, ഹസിന്‍ ജഹാന് തന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകളടക്കം മാറ്റി വെയ്ക്കണമെന്നും കുടുംബത്തെക്കുറിച്ച് ചിന്തിക്കണമെന്നുമാണ് ഷമി ആവശ്യപ്പെടുന്നത്. പോലീസ് അന്വേഷണത്തോട് താന്‍ സഹകരിക്കുമെന്നും അന്വേഷണം തുടങ്ങുമ്പോള്‍ കാര്യങ്ങള്‍ എന്താണ്, എങ്ങെനെയൊക്കെയാണ് എന്നത് സംബന്ധിച്ച് പോലീസിന് വിശദമായ വിവരങ്ങള്‍ നല്‍കുമെന്നും മുഹമ്മദ് ഷമി വ്യക്തമാക്കി.
കരിയർ അപകടത്തിൽ
ഒരാളെ കുറ്റപ്പെടുത്താന്‍ എളുപ്പമാണെന്നും എന്നാല്‍ അന്വേഷണത്തിലൂടെ സത്യം പുറത്ത് വരുമെന്നും ഷമി പറഞ്ഞു. താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിക്കുമ്പോഴും ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വേതനക്കരാറില്‍ നിന്നും ബിസിസിഐ ഷമിയെ പുറത്താക്കിയിരിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ബിസിസിഐയെ വിശ്വസിക്കുന്നു എന്നുമാണ് ഇതിനോടുള്ള ഷമിയുടെ പ്രതികരണം. ഐപിഎല്‍ ടീമായ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിലെ ഷമിയുടെ സ്ഥാനവും ആശങ്കയിലാണ്. അതേക്കുറിച്ച് ബിസിസിഐ അധികൃതരുമായി ചര്‍ച്ച നടത്തുന്നുണ്ട് എന്നാണ് ടീം വക്താക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
ഭാര്യയുടെ പരാതിക്ക് പിന്നാലെ ഷമിയെ കാണാനില്ല? എവിടെയെന്ന് ആർക്കുമറിയില്ല.. ഒപ്പം സഹോദരനും!
ഹാദിയയുടേത് മതംമാറ്റത്തിന് വേണ്ടി നടത്തിയ ലൗ ജിഹാദെന്ന് ബിജെപി.. പിന്നിൽ പോപ്പുലർ ഫ്രണ്ട്