കേരളത്തിലും കർണാടകത്തിലും മഴകുറഞ്ഞു: ജൂൺ 19 ന് വീണ്ടും ശക്തി പ്രാപിക്കും
തിരുവന്തപുരം: തുടക്കത്തില്‍ ശക്തമായിരുന്ന കാലവര്‍ഷം കര്‍ണാടക-കേരള സംസ്ഥാനങ്ങളില്‍ ശക്തികുറഞ്ഞു വരുന്നു. മഴയുടെ ശക്തി കഴിഞ്ഞ രണ്ടുദിവസങ്ങാളായി ഇരു സംസ്ഥാനങ്ങളിലും കുറഞ്ഞ് വരികയാണെന്ന് കാലാവസ്ഥാ നീരീക്ഷകര്‍ അറിയിച്ചു. ചൊവ്വാഴ്ച്ച രാവിലെ മുതലുള്ള 24 മണിക്കൂറിനുള്ളില്‍ കര്‍വാറില്‍ 36.8 മി.മി കൊച്ചിയില്‍ 38 മി.മി മഴയും ആണ് ലഭിച്ചത്. ഇതേ കാലയളവില്‍ തിരുവനന്തപുരത്ത് 12 മി.മി മഴയും കോഴിക്കോട് 7 മി.മി മഴയും ലഭിച്ചു.
ഈ ആഴ്ച്ചയുടെ അവസാന ദിനങ്ങളില്‍ മഴമേഘങ്ങള്‍ കര്‍ണാടക-കേരളതീരത്തേക്ക് തിരിച്ചെത്തുന്നതോടെ മഴയുടെ ശക്തി വീണ്ടും വര്‍ധിക്കും. അത് വരെ ഇടിയോട് കൂടിയ താരതമ്യേന ശക്തി കുറഞ്ഞ മഴയാണ് ഇരുസംസ്ഥാനത്തും പ്രതീക്ഷിക്കാമെന്നും കലാവസ്ഥാ നിരീക്ഷണ വിദഗ്ദര്‍ അറിയിക്കുന്നു. മഴകുറഞ്ഞോതോടെ അന്തരീക്ഷതാപനിലയിലും കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. മഴ ദിനങ്ങളില്‍ കുറഞ്ഞ് നിന്ന ചൂട് ഇപ്പോള്‍ വീണ്ടും കൂടികൊണ്ടിരിക്കുകയാണ്.
കാലവര്‍ഷത്തിന്റെ ആരംഭത്തില്‍ ശക്തമായി മഴപെയ്തതിന് ശേഷം മഴമേഘങ്ങള്‍ പിന്‍വാങ്ങുന്നത് സാധാരാണയാണ്. പിന്നീട് വീണ്ടും മഴമേഘങ്ങള്‍ ശക്തമായി തിരിച്ചെത്തുകയാണ് പതിവ്. അത് ഈ വര്‍ഷവും തുടരും. ജൂണ്‍ പത്തൊമ്പതോടെ കര്‍ണാടകയിലും കേരളത്തിലും കാലവര്‍ഷം വീണ്ടും ശക്തമാകുമെന്നാണ് കലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ജൂണ്‍ 7മുതല്‍ കേരളത്തില്‍ ശക്തമായ മഴയാണ് ലഭിച്ചിരുന്നു. നാല് ദിവസത്തോളം തുടര്‍ച്ചയായി മഴ ലഭിച്ചതോടെ 95% അധികമഴയാണ് കേരളത്തില്‍ ലഭിച്ചത്.
മഴ കുറഞ്ഞെങ്കിലും കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലവാസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായേക്കും. ഇതനാല്‍ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറെ ഭാഗത്തും കാര്‍ണാടക-കേരള തീരങ്ങളിലും മീന്‍ പിടിത്തതിന് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.