'ഗുലാം നബി ആസാദിന് പിന്തുണ'; കോൺഗ്രസിനെ ഞെട്ടിച്ച് കൂട്ടരാജി, മുൻ ഡെപ്യൂട്ടി സ്പീക്കറും എംഎൽഎമാരും
ദില്ലി; രാജിവെച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദിന് പിന്തുണ പ്രഖ്യാപിച്ച് ജമ്മു കാശ്മീർ കോൺഗ്രസിൽ നിന്നും കൂട്ടരാജി. കോൺഗ്രസ് നേതാക്കളും അപ്നി പാർട്ടിയിൽ നിന്നും ഒരു ഡസനോളം പ്രവർത്തകരുമാണ് രാജിവെച്ചത്. വരും ദിവസങ്ങളിലും കൂടുതൽ രാജി ഉണ്ടാകുമെന്നാണ് നേതാവിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
ജമ്മു കശ്മീർ നിയമസഭാ മുൻ ഡെപ്യൂട്ടി സ്പീക്കർ ഗുലാം ഹൈദർ മാലിക്, മുൻ എം എൽ സിമാരായ കത്വയിൽ നിന്നുള്ള സുബാഷ് ഗുപ്ത, ഡോഡയിൽ നിന്നുള്ള ഷാം ലാൽ ഭഗത്ത് എന്നിവരാണ് രാജിവെച്ചത്. ഇവർ രാജിക്കത്ത് കോൺഗ്രസ് ഹൈക്കമാന്റിന് കൈമാറി.ഗുലാം നബി ആസാദിനെ പിന്തുണച്ച് കൊണ്ടുള്ള കത്ത് നേതാക്കൾ തങ്ങൾക്ക് കൈമാറിയതായി ആസാദിന്റെ അടുത്ത അനുയായി മുൻ മന്ത്രി ജി എം സരൂരി പറഞ്ഞു.

ആസാദിനെ പിന്തുണച്ച് ജമ്മു കശ്മീർ കോൺഗ്രസ് ജനറൽ സെക്രട്ടറി മഹേശ്വർ സിംഗ് മാൻഹാസും പാർട്ടിയിൽ നിന്ന് രാജിവെച്ചിരുന്നു.ദോഡയിൽ നിന്നുള്ള അപ്നി പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് അസ്ഗർ ഹുസൈൻ ഖണ്ഡേ, ജില്ലാ ജനറൽ സെക്രട്ടറി വീരേന്ദർ കുമാർ ശർമ്മ, ജില്ലാ വൈസ് പ്രസിഡന്റ് (വനിതാ വിഭാഗം) , പ്രൊമിള എന്നിവർ ഉൾപ്പെടെ 12 പ്രവർത്തകർ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ച് ആസാദിന് പിന്തുണ അറിയിച്ചു.

കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ച ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ്, മുൻ മന്ത്രിമാരായ അബ്ദുൾ മജീദ് വാനി, മനോഹർ ലാൽ ശർമ, ഘരു റാം, മുൻ എംഎൽഎ ബൽവാൻ സിങ് എന്നിവർ ഇന്ന് ദില്ലിയിൽ ആസാദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുൻ മന്ത്രിമാരും നിയമസഭാംഗങ്ങളും ഉൾപ്പെടെ ഒരു ഡസനിലധികം പ്രമുഖ കോൺഗ്രസ് നേതാക്കളും നൂറുകണക്കിന് പഞ്ചായത്ത് അംഗങ്ങളും മുനിസിപ്പൽ കോർപ്പറേറ്റർമാരും ജില്ലാ-ബ്ലോക്ക് തല നേതാക്കളും പാർട്ടിയിൽ നിന്ന് രാജിവെച്ച് കഴിഞ്ഞു. ഇവരെല്ലാവരും തന്നെ ആസാദിന്റെ പുതിയ പാർട്ടിയുടെ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ട്.

കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് കൊണ്ടായിരുന്നു മുതിർന്ന നേതാവായ ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം പാർട്ടി വിട്ടത്. ഉടൻ തന്നെ അദ്ദേഹം സ്വന്തം പാർട്ടി പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജമ്മുകാശ്മീർ കേന്ദ്രീകരിച്ചായിരിക്കും തന്റെ പുതിയ പാർട്ടി എന്നാണ് ഗുലാം നബി വ്യക്തമാക്കിയത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണ് ഗുലാം നബിയുടെ ലക്ഷ്യം.

അതേസമയം ഗുലാം നബി ബി ജെ പിയുമായി സഹകരിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. രാജിവെച്ച പിന്നാലെ ബി ജെ പിയോട് കൂടുതൽ അടുക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ഗുലാം നബി നടത്തുന്നത്. ഇന്ന് പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് ഗുലാം നബി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു പരുക്കനായ മനുഷ്യനാണെന്നാണ് താന്‍ കരുതിയിരുന്നതെന്നും എന്നാൽ മനുഷ്യത്വവും കരുണയും പ്രധാനമന്ത്രി തന്റെ പ്രവൃത്തികളിലൂടെ തെളിയിച്ചുവെന്നുമായിരുന്നു ഗുലാം നബി പറഞ്ഞത്. രാജ്യസഭയില്‍ നടന്ന വിരമിക്കല്‍ ചടങ്ങില്‍ ഗുലാം നബി ആസാദിനെ ഓര്‍ത്ത് പ്രധാനമന്ത്രി കണ്ണീരണിഞ്ഞ സംഭവത്തെ കുറിച്ചായിരുന്നു മാധ്യമപ്രവർത്തകരോടായി ആസാദ് ഇത്തരത്തിൽ പ്രതികരിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്നും ആസാദ് പറഞ്ഞു. തന്നെ ആവശ്യമില്ലെന്ന തോന്നലാണ് കോണ്‍ഗ്രസ് നേതൃത്വം തനിക്ക് നല്‍കിയത്. കോണ്‍ഗ്രസിന് തന്നോട് എക്കാലവും നീരസം ഉണ്ടായിരുന്നതായും ആസാദ് ആരോപിച്ചു.
'ഇജ്ജ് എന്ത് സുന്ദരിയാണ് പാത്തൂ, ഇങ്ങനെ ചിരിക്കല്ലെ പാത്തൂ'; കല്യാണിയുടെ കിടിലൻ ഫോട്ടോകൾ












Click it and Unblock the Notifications