കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് ആവശ്യമെന്ന് ഗഡ്കരി: അത് മോദിയോടും പറയണം, തിരിച്ചടിച്ച് സാവന്ത്
ദില്ലി: "ജനാധിപത്യത്തിന് ശക്തമായ കോൺഗ്രസ് പ്രധാനമാണ്" കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പരാമർശത്തെ സ്വാഗതം ചെയ്ത് മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത്. അതേസമയം തന്നെ രാജ്യത്തോ പ്രതിപക്ഷ പാർട്ടികളേയും സംഘടനകളേയും തകർക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നിതിന്‍ ഗഡ്കരി സംസാരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശനിയാഴ്ച പൂനെയിൽ നടന്ന ഒരു പരിപാടിയിൽ, ജനാധിപത്യത്തിന് ശക്തമായ കോൺഗ്രസ് പ്രധാനമാണെന്നും പാർട്ടി ദേശീയ തലത്തിൽ ശക്തമാകണമെന്നാണ് തന്റെ സത്യസന്ധമായ ആഗ്രഹമെന്നും ഗഡ്കരി പറഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

ബി ജെ പി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ സർക്കാരുകളെ ദ്രോഹിക്കാനുള്ള ശ്രമത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ ബി ജെ പി ദുരുപയോഗം ചെയ്യുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സാവന്ത് അഭിപ്രായപ്പെട്ടു. "ഗഡ്കരി ജി കാണിച്ച ആശങ്കകളെ ഞങ്ങൾ അഭിനന്ദിക്കുന്നു. എന്നാൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ചുമതല ഏറ്റെടുത്ത് പ്രതിപക്ഷ പാർട്ടികളെയും ജനാധിപത്യത്തെയും തകർക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം തന്റെ നേതാവ് മോദി ജിയോട് സംസാരിക്കണം," സാവന്ത് പറഞ്ഞു.

"സുപ്രീം കോടതിയും നിസ്സഹായരാണെന്ന് തോന്നുന്നു. ബി ജെപി ഇതര പാർട്ടികളുടെ സർക്കാരുകളെ ഉപദ്രവിക്കാൻ നിങ്ങൾ അന്വേഷണ ഏജൻസികളെ നിരന്തരം ഉപയോഗിക്കുന്നു," സാവന്ത് അവകാശപ്പെട്ടു. കഴിഞ്ഞ എട്ട് വർഷമായി രാജ്യത്ത് നടക്കുന്ന രാഷ്ട്രീയമാണ് അഭൂതപൂർവമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ പാർട്ടിയെ തകർക്കാനും ജനാധിപത്യത്തെ സ്വേച്ഛാധിപത്യമാക്കി മാറ്റാനുമുള്ള ബി ജെ പിയുടെ ചിന്താഗതിയെക്കുറിച്ച് ഗഡ്കരി മോദിജിയോട് സംസാരിച്ചാൽ അത് ജനാധിപത്യത്തിനും രാജ്യത്തിനും ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു.

ഗഡ്കരി പ്രകടിപ്പിച്ച വികാരങ്ങൾ നല്ലതാണെങ്കിലും മോദി സർക്കാർ എങ്ങനെയാണ് രാജ്യത്തെ ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്നതെന്ന് ഗഡ്കരിക്ക് അറിയാഞ്ഞിട്ടല്ല. കോൺഗ്രസ് പാർട്ടിയാണ് രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയെന്നും കോൺഗ്രസ് ആശയങ്ങളും ചിന്തകളും രാജ്യതാൽപ്പര്യത്തിന് വേണ്ടിയുള്ളതാണെന്ന് ജനങ്ങൾ തിരിച്ചറിയുമെന്നും സാവന്ത് കൂട്ടിച്ചേർത്തു...

ജനാധിപത്യം രണ്ട് ചക്രത്തിലാണ് ഓടുന്നത്. ഒരു ചക്രം ഭരണകക്ഷിയും മറ്റൊരു ചക്രം പ്രതിപക്ഷവുമാണ്. ജനാധിപത്യത്തിന് ശക്തമായ പ്രതിപക്ഷം ആവശ്യമാണെന്നും അതിനാലാണ് ദേശീയ തലത്തിൽ കോൺഗ്രസ് കൂടുതൽ ശക്തമാകണമെന്ന് തനിക്ക് ഹൃദയത്തിൽ നിന്ന് തോന്നുന്നതെന്നുമായിരുന്നു ഗഡ്കരി പറഞ്ഞത്. കോൺഗ്രസ് ദുർബലമാകുമ്പോൾ മറ്റ് പ്രാദേശിക പാർട്ടികൾ അതിന്റെ ഇടം പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് പ്രാദേശിക പാർട്ടികൾ കോൺഗ്രസിന്റെ ഇടം പിടിക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ലെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു. ബി ജെ പിയിലെ തന്റെ ആദ്യ നാളുകളിൽ മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് അന്തരിച്ച ശ്രീകാന്ത് ജിച്ച്‌കർ ആ പാർട്ടിയിൽ ചേരാൻ തന്നോട് ആവശ്യപ്പെട്ടിരുന്നതായും പൂനെ പരിപാടിയിൽ ഗഡ്കരി പറഞ്ഞിരുന്നു.

അടല്‍ ബിഹാരി വാജ്‌പോയി 1950കളുടെ അവസാനം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. എന്നിട്ടും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആദരവ് നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ജനാധിപത്യത്തില്‍ എപ്പോഴും പ്രതിപക്ഷത്തിന്റെ റോള്‍ നിര്‍ണായകമാണ്. കോണ്‍ഗ്രസ് കരുത്തരായി വരട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണെന്നും ഗഡ്കരി വ്യക്തമാക്കി. കോണ്‍ഗ്രസിനെ ഈ ഘട്ടത്തില്‍ നേതാക്കള്‍ കൈവിടരുത്. തോല്‍വിയെ തുടര്‍ന്ന് അവര്‍ പ്രതീക്ഷ കൈവിടരുത്. നന്നായി പ്രവര്‍ത്തിക്കാന്‍ അവര്‍ തയ്യാറാവണം. തിരഞ്ഞെടുപ്പില്‍ തോറ്റത് കൊണ്ട് ഒരാളും കോണ്‍ഗ്രസ് വിട്ടുപോകാന്‍ പാടില്ലെന്നും-ബി ജെ പി നേതാവ് കൂട്ടിച്ചേർത്തിരുന്നു.


Click it and Unblock the Notifications