രാഹുലിന് പകരക്കാരന്‍ ഈ മുതിര്‍ന്ന നേതാവ്? തിരുമാനം അടുത്താഴ്ചയോടെ
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് അധ്യക്ഷ സ്ഥാനം രാജിവെയ്ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. ഇതോടെ രാഹുലിനെ രാജി തിരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ കടുത്ത സമ്മര്‍ദ്ദവുമായി രംഗത്തെത്തി. എന്നാല്‍ തിരുമാനത്തില്‍ നിന്ന് പിന്‍തിരിയില്ലെന്ന് വ്യക്തമാക്കിയ രാഹുല്‍ പുതിയ അധ്യക്ഷനെ കണ്ടെത്തിയേ മതിയൂവെന്ന് കട്ടായം പറയുകയും ചെയ്തു.
കര്‍ണാടക വിമതരുടെ കൂട്ടരാജി; സുപ്രീംകോടതിയില്‍ സ്പീക്കറുടെ പ്രഖ്യാപനം, തീരുമാനം ബുധനാഴ്ച
രാഹുല്‍ രാജിവെച്ചൊഴിഞ്ഞിട്ടും അധ്യക്ഷ സ്ഥാനത്തേക്ക് ഒരാളെ കണ്ടെത്താനാകാതെ ഉഴലുകയാണ് നേതൃത്വം. രാഹുലിന്‍റെ രാജി അംഗീകരിക്കാത്ത ഒരു വിഭാഗവും യുവാക്കള്‍ അധ്യക്ഷരാകട്ടെയെന്ന് മറുവിഭാഗവും മുറവിളി ഉയര്‍ത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഗാന്ധി കുടുംബത്തിന് പുറത്തുള്ള ആള്‍ അധ്യക്ഷനാവട്ടേയെന്ന നിലപാടായിരുന്നു നേരത്തേ രാഹുല്‍ ഗാന്ധി പങ്കുവെച്ചത്. ദളിത് വിഭാഗത്തിലുള്ള നേതാവിനെ തിരഞ്ഞെടുക്കണമെന്ന നിര്‍ദ്ദേശവും രാഹുല്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവായ മുകുള്‍ വാസ്നിക്കിന്‍റെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഇപ്പോള്‍ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ ന്യൂസ് നാഷന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പുതിയ അധ്യക്ഷന്‍
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ രാഹുൽ ഗാന്ധി രാജി പ്രഖ്യാപനം നടത്തിയെങ്കിലും രാഹുലിനെ അനുനയിപ്പിച്ച് തീരുമാനം പിൻവലിപ്പിക്കാമെന്ന പ്രതീക്ഷയിലായിരുന്നു നേതാക്കൾ. എന്നാല്‍ എല്ലാ അനുനയ നീക്കങ്ങളേയും തള്ളി രാഹുല്‍ രാജിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. അതേസമയം രാഹുലിന് പകരക്കാരനെ കണ്ടെത്താന്‍ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ വന്നാല്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന്‍ കഴിയുമോയെന്ന ആശങ്കയാണ് മുതിര്‍ന്ന നേതാക്കള്‍ പങ്കുവെയ്ക്കുന്നത്.
നിലപാട് വ്യക്തമാക്കി സോണിയ
ഈ സാഹചര്യത്തില്‍ സോണിയാ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആവശ്യം സോണിയ അംഗീകരിച്ചില്ല.അതേസമയം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കിടക്കുന്നതില്‍ നേതാക്കളും പ്രവര്‍ത്തകരും അതൃപ്തിയിലാണ്. പല മുതിര്‍ന്ന നേതാക്കളും പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. കര്‍ണാടകവും ഗോവയും ഉള്‍പ്പെടെ സാഹചര്യങ്ങളും പിസിസികളില്‍ ഉടലെടുത്ത ആഭ്യന്തര തര്‍ക്കങ്ങളും നേതാക്കളുടെ രാഹുലിന്‍റെ രാജിയെ തുടര്‍ന്നുള്ള പിസിസി അധ്യക്ഷന്‍മാരുള്‍പ്പെടെയുള്ളവരുടെ കൂട്ട രാജിയും ചൂണ്ടിക്കാട്ടിയാണ് നേതാക്കള്‍ പ്രതിഷേധിക്കുന്നത്.
സമയമില്ലെന്ന് നേതാക്കള്‍
പുതിയ അധ്യക്ഷനായുള്ള ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കണമെന്നും ഇനിയും പാഴാക്കാന്‍ സമയമില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എത്രയും പെട്ടെന്ന് അധ്യക്ഷനെ നിയമിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്നാണ് നോക്കള്‍ ആവശ്യപ്പെടുന്നത്. അതേസമയം തിരുമാനം ഏകപക്ഷീയമാവരുതെന്നും ഏവര്‍ക്കും സ്വീകാര്യമായ ആള് വേണമെന്നുമാണ് നേതാക്കളുടെ ആവശ്യം.
യുവാക്കള്‍ക്കായി ആവശ്യം
യുവ നിരിയിലുള്ള നേതാക്കള്‍ അധ്യക്ഷ സ്ഥാനത്ത് എത്തണമെന്നാണ് ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഊര്‍ജ്ജ്വസ്വലനായ നേതാവ് വരട്ടേയെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ മുതിര്‍ന്ന നേതാക്കളെ തന്നെയാണ് നേതൃത്വം പരിഗണിക്കുന്നതെന്നാണ് സൂചന. എഐസിസി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ മുകള്‍ വാസ്നികിനെ അധ്യക്ഷനാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 59 കാരനായ വാസ്നിക് മന്‍മോഹന്‍ സിംഗിന്‍റെ യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.
Recommended Video
അടുത്താഴ്ചയോടെ
1984 ല്‍ 25 വയസുള്ളപ്പോഴാണ് വാസ്നിക് ആദ്യമായി പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവെന്ന പരിഗണനയും വാസ്നികിന് ഉണ്ട്. അതേസമയം വാസ്നികിനെ കൂടാതെ മുതിര്‍ന്ന നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ, ജ്യോതിരാധിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. അടുത്താഴ്ച നടക്കുന്ന കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി യോഗത്തോടെ അധ്യക്ഷനെ സംബന്ധിച്ചുള്ള അന്തിമ തിരുമാനം കൈക്കൊള്ളുമെന്നാണ് കണക്കാക്കപ്പെടുന്നത്.
നല്ല എസ്എഫ്‌ഐ ,ചീത്ത എസ്എഫ്‌ഐ എന്ന ഒന്നില്ല: കെഎസ് യുക്കാരെ തല്ലിയോടിക്കാന്‍ അവരും മുന്നിലുണ്ടാവും
''കോൺഗ്രസിന് ഇനി എന്നാണ് ഒരു അധ്യക്ഷനുണ്ടാവുക?'' ആഭ്യന്തര തിരഞ്ഞെടുപ്പ് വേണം, അതൃപ്തി പുകയുന്നു