നാലു ദിവസം നടന്നത് ഓര്‍മയില്ല, ഇയാളുടെ കഥ ദുരൂഹം, ഗജിനിയിലെ നായകനെപ്പോലെ!!!
കാണാതായ ശേഷം തിരിച്ചെത്തിയ മുംബൈിലെ ബാങ്ക് ജീവനക്കാരന് കഴിഞ്ഞ നാലു ദിവസത്തെക്കുറിച്ച് ഓര്‍മയില്ല
മുംബൈ: സൂപ്പര്‍ ഹിറ്റായ ഗജിനി സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം മുംബൈയില്‍ നടന്നു. മുംബൈയിലെ ഒരു ബാങ്ക് ജീവനക്കാരന് തന്റെ ജീവിതത്തിലെ നാലു ദിവസങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പോലുമാവുന്നില്ല.
കാണാതായ ഇയാള്‍ നാലു ദിവസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയെങ്കിലും കഴിഞ്ഞ സംഭവങ്ങള്‍ ഓര്‍മയിലില്ല. ഇയാളെ വിട്ടുതരണമെങ്കില്‍ മോചനദ്രവ്യം വേണമെന്നാവശ്യപ്പെട്ട് ചിലര്‍ ഫോണില്‍ വിളിച്ചുകൊണ്ടിരിക്കുകയാണെന്ന് കുടുംബം പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
29കാരനായ വിശാല്‍ പാട്ടീലാണ് കഥയിലെ നായകന്‍. മുംബൈയിലെ ദേന ബാങ്കിലെ കാഷ്യര്‍ കൂടിയാണ് ഇയാള്‍ ജോഗേശ്വരി നിവാസിയാണ്.
ജനുവരി 11ന് സാംഗ്ലിയിലെ മാതാപിതാക്കളെ സന്ദര്‍ശിച്ച് ദാദര്‍ ചാലൂക്യ എക്‌സ്പ്രസില്‍ വിശാല്‍ മുംബൈയിലേക്കു തിരിച്ചുവരവെ നാടകീയ സംഭവങ്ങള്‍ നടന്നത്. ഇയാളെ കാണാതാവുന്നതും ഇതേ ദിവസം തന്നെയാണ്.
തൊട്ടടുത്ത ദിവസം രാവിലെയായിട്ടും വിശാലിന്റെ ഫോണ്‍ കോള്‍ ലഭിച്ചില്ലെന്നു സഹോദരന്‍ ആകാശ് പറഞ്ഞു. മൊബൈലില്‍ വിളിച്ചപ്പോള്‍ അത് സ്വിച്ച് ഓഫുമായിരുന്നു. വിശാല്‍ താമസിക്കുന്ന വാടകവീടിന്റെ ഉടമസ്ഥനെ ആകാശ് വിളിച്ചെങ്കിലും വീട്ടില്‍ എത്തിയില്ലെന്നായിരുന്നു മറുപടി.
ആകാശ് വിശാലിന്റെ സുഹൃത്തുക്കളെ സമീപിച്ചു. പുലര്‍ച്ചെ അഞ്ച് മണിവരെ ഫോണ്‍ ആക്ടീവായിരുന്നെന്നും ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നെന്നും സുഹൃത്തുക്കള്‍ അറിയിച്ചു.
ജോഗേശ്വരി റെയില്‍വേ സ്‌റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ ദേന ബാങ്കിന്റെ ലോഗോയോടു കൂടിയ ബാങ്ക് കണ്ടെത്തിയതായി സ്‌റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു. ഇതു വിശാലിന്‍റേതാണെന്നും തിരിച്ചറിഞ്ഞു. യാത്രക്കാരില്‍ ഒരാളാണ് ഇതു സ്റ്റേഷന്‍ മാസ്റ്റര്‍ക്കു നല്‍കിയത്. ഇതോടെയാണ് വിശാല്‍ നാട്ടില്‍ എത്തിയെന്ന കാര്യം സ്ഥിരീകരിച്ചത്.
ബാഗ് തിരിച്ചേല്‍പ്പിച്ച യാത്രക്കാരന്‍ പറയുന്നത് ഇങ്ങനെയാണ്- ട്രെയിനിന്റെ ഫുട്‌ബോര്‍ഡില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്ന വിശാലിന്റെ മൊബൈല്‍ ഒരാള്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. ഇറങ്ങി ഓടിയ ഇയാളെ പിന്തുടരുന്നതിനിടെ വിശാലിന്റെ ബാഗ് ട്രെയിനില്‍ വീഴുകയായിരുന്നു.
പോലിസ് സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ വിശാലിനെ വിലെ പാര്‍ലെ സ്റ്റേഷനില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തന്റെ പക്കല്‍ നിന്നു വലിയൊരു തുക നഷ്ടപ്പെട്ടെന്നും ഇത് മാതാപിതാക്കളെ അറിയിക്കരുതെന്നും വിശാല്‍ പോലിസിനോട് പറഞ്ഞു.
പോലിസ് സ്‌റ്റേഷനില്‍ നിന്ന് രാവിലെ ലോക്കല്‍ ട്രെയിനില്‍ മടങ്ങിയ വിശാല്‍ ഈ ദിവസം വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്നു വിശാലിനെ കാണാനില്ലെന്നു സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയകളിലും മറ്റും പരസ്യം നല്‍കി. കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററും പതിച്ചു.
വിശാല്‍ തങ്ങളുടെ പക്കലുണ്ടെന്നും വിട്ടുകിട്ടണമെങ്കില്‍ 30 ലക്ഷം രൂപ നല്‍കണമെന്നും ജനുവരി 15ന് വിശാലിനൊപ്പം ജോലി ചെയ്യുന്ന സാമിന് കോള്‍ വന്നു. തുടര്‍ന്ന് സാമും വിശാലിന്റെ സഹോദരനും ചേര്‍ന്നു പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു.
സഹോദരന്‍ ആകാശും സാമും പോലിസ്റ്റ് സ്‌റ്റേഷനില്‍ നില്‍ക്കവെയാണ് വിശാലിന്റെ വീട്ടുടമസ്ഥന്റെ ഫോണ്‍ വരുന്നത്. വിശാല്‍ വീട്ടില്‍ എത്തിയിട്ടുണ്ടെന്നും ഉറങ്ങുകയാണെന്നുമാണ് ഇയാള്‍ പറഞ്ഞത്.
ജീവിതത്തില്‍ ഇതുവരെ ചേട്ടന്‍ മദ്യപിച്ചിട്ടില്ലെന്നും എന്‍സിസിയില്‍ മികച്ച കേഡറ്റിനുള്ള അവാര്‍ഡ് നേടിയ വിശാല്‍ റിപബ്ലിക് ഡേ പരേഡില്‍ പങ്കെടുത്തിട്ടുണ്ടെന്നും ആകാശ് പറഞ്ഞു. അതുകൊണ്ടു തന്നെ വിശാല്‍ മദ്യപിച്ചിരുന്നുവെന്നതിനോട് താന്‍ യോജിക്കുന്നില്ലെന്നും ആകാശ് വ്യക്തമാക്കി.
ക്ഷീണിച്ച് അവശനായി കാണപ്പെട്ട വിശാലിനെ കൂപ്പര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യസ്ഥിതിയില്‍ ഭയപ്പെടാനൊന്നുമില്ലെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. പക്ഷെ കഴിഞ്ഞ നാലു ദിവസം എവിടെയായിരുന്നുവെന്നു വിശാലിന് ഓര്‍ത്തെടുക്കാനാവുന്നില്ല. വസായ് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നതായി ഓര്‍മയുണ്ടെന്നും പിന്നീട് നടന്നത് ഓര്‍മയില്ലെന്നുമാണ് വിശാല്‍ പറയുന്നത്.
വിശാലിന്റെ കൈവശമുള്ള സ്വര്‍ണമാലയോ മോതിരമോ നഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍ എടിഎം കാര്‍ഡുകള്‍ കാണാനില്ല. ഈ എടിഎം ഉപയോഗിച്ച് പണമിടപാടുകളൊന്നും നടന്നിട്ടില്ലെന്നു കണ്ടെത്തി.
വിശാല്‍ സുരക്ഷിതനായി വീട്ടില്‍ തിരിച്ചെത്തിയിട്ടും മോചനദ്രവ്യം ആവശ്യപ്പെട്ട് തനിക്ക് കോളുകള്‍ വരുന്നുണ്ടെന്ന് സാം പോലിസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും എത്രയും പെട്ടെന്ന് ഫോണ്‍ ചെയ്തവരെ പിടികൂടാനാവുമെന്നും പോലിസ് അറിയിച്ചു.