പിറന്നത് 22-ാം ആഴ്ചയിൽ; 132 ദിവസത്തിനു ശേഷം വീട്ടിലേക്ക്, ഇന്ത്യയുടെ അത്ഭുതശിശു
132 ദിവസം നവജാതശിശുക്കള്‍ക്കു വേണ്ടിയുള്ള അത്യാഹിത വിഭാഗത്തിലെ പരിചരണത്തിന് ശേഷം ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിര്‍വാണിനെ ഡിസിചാര്‍ജ് ചെയ്തത്
മുംബൈ: പൂർണ വളർച്ച എത്തുന്നതിനും മുൻപ് പിറന്നു വീണ കുട്ടിയാണ് നിർവാൺ. വെറും 22 ആഴ്ചത്തെ വളർച്ചയുള്ളപ്പോഴാണ് നിർവാൺ ഭൂമിയിലേക്ക് വന്നത്. ജനനസമയത്ത് 610 ഗ്രാം മാത്രമായിരുന്നു കുട്ടിയുടെ ഭാരം. 32 സെന്റിമീറ്ററായിരുന്നു ശരീരത്തിന്റെ നീളം. മുംബൈ സ്വദേശികളായ റെതിക-വിശാല്‍ ദമ്പതികളുടെ മകനാണ് നിര്‍വാണ്‍ 132 ദിവസമാണ് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞത്. നിർവാണിനെ പരിചരിക്കാൻ സൂര്യ ഹോസ്പിറ്റലിലെ 14 ഡോക്ടർമാരും 50 നെഴ്സുമാരുമാണ് ഉണ്ടായിരുന്നത്.
വൈദ്യശാസ്ത്രം അനുസരിച്ച് 22 ആഴ്ച മാത്രം വളര്‍ച്ചയെത്തിയ കുട്ടികള്‍ പിറന്ന് കഴിഞ്ഞാല്‍ ജീവന്‍ നിലനിൽക്കാനുള്ള സാധ്യത വളരെ കുറവാണ്. ചെറിയ സാധ്യതകള്‍ അവശേഷിച്ചാല്‍ തന്നെ സെറിബ്രല്‍ പാള്‍സി, മാനസിക വളര്‍ച്ചക്കുറവ്, കേള്‍വി-കാഴ്ച വൈകല്യങ്ങള്‍, അപസ്മാരം തുടങ്ങിയ രോഗങ്ങള്‍ ഇവരെ ബാധിച്ചേക്കാം. കൂടാതെ ജനന സമയത്ത് നിർവാണിന്റെ ശ്വാസകോശങ്ങൾ പൂർണ വളർച്ച പ്രാപിച്ചിരുന്നില്ല. ജനിച്ച സമയം മുതൽ യന്ത്രസഹായത്തോടെയാണ് കുട്ടി ശ്വസിച്ചിരുന്നത്. നിരവധി അപകടനിലകളെ തരണം ചെയ്താണ് നിര്‍വാണ്‍ ജീവിതത്തിലേക്കെത്തിയതെന്ന് നിര്‍വാണിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു. ഒരുമാസം നീണ്ടുനിന്ന സ്റ്റിറോയ്ഡ് ചികിത്സയിലൂടെയാണ് തനിച്ച് ശ്വാസമെടുക്കാന്‍ കുട്ടിക്ക് കഴിഞ്ഞതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ആറുമാസത്തെ പരിചരണത്തിലൂടെയും ചികിത്സയിലൂടെയും നിര്‍വാണിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇപ്പോള്‍ 3.8 കിലോഗ്രാമാണ് നിര്‍വാണിന്റെ തൂക്കം. കൃത്രിമശ്വാസോച്ഛ്വാസ മാര്‍ഗങ്ങള്‍ എടുത്തുമാറ്റിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു.ഇതിന് മുമ്പ് പൂര്‍ണവളര്‍ച്ചയില്ലാതെ ജനിച്ച കുട്ടികള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നതായി റിപ്പോര്‍ട്ടുകളില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.












Click it and Unblock the Notifications