ലോക് സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 120 സീറ്റ് മാത്രം; കത്ത് വ്യാജമാണെന്ന് മുരളീ മനോഹർ ജോഷി
ദില്ലി: തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ കത്തിനെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിയുമായി മുതിർന്ന ബിജെപി നേതാവ് മുരളീ മനോഹർ ജോഷി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 120 സീറ്റുകൾ മാത്രമെ ലഭിക്കുകയുള്ളവെന്ന് ചൂണ്ടിക്കാട്ടി എൽകെ അദ്വാനിക്ക് അയച്ചതെന്ന പേരിലാണ് വ്യാജ കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കത്ത് വ്യാജമാണെന്നും കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും മുരളീ മനോഹർ ജോഷി പരാതിയിൽ പറയുന്നു.
ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പിന്നിട്ട ശേഷമാണ് മുരളീ മനോഹർ ജോഷിയുടെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ കത്ത് പ്രചരിച്ചത്. മുരളീ മനോഹർ ജോഷിയുടെ ലെറ്റർ പാഡിൽ എഎൻഐയുടെ വാട്ടർ മാർക്കോടുകൂടിയാണ് കത്ത് പ്രചരിച്ചത്. ഇത്തരത്തിൽ ഒരു കത്ത് പുറത്ത് വിട്ടിട്ടില്ലെന്ന് എഎൻഐയും നേരത്തെ സ്ഥിരീകരിച്ചിരുന്നു.
Read More: ബി ജെ പി vs ഐ എൻ സി vs സി പി എം ലോക്സഭ തിരഞ്ഞെടുപ്പ് 2019നുള്ള പ്രകടനപത്രിക

91 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 8 മുതൽ 10 വരെ സീറ്റുകൾ ലഭിക്കാനെ സാധ്യതയുള്ളുവെന്നും കത്തിൽ പറയുന്നുണ്ട്. മാത്രമല്ല ബിഎസ്പിയും സമാജ് വാദി പാർട്ടിയും തനിക്ക് മേൽ സമ്മർദ്ധം ചെലുത്തുന്നുണ്ടെന്നും എന്നാൽ ബിജെപി വിട്ട് പോകാൻ മനസില്ലെന്നും കത്തിൽ പറയുന്നുണ്ട്.
മുതിർന്ന നേതാക്കളായ എൽകെ അദ്വാനിക്കും മുരളീ മനോഹർ ജോഷിക്കും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. തുടർന്ന് ഇരു നേതാക്കളും പ്രതിഷേധത്തിലാണെന്നാണ് സൂചന. മുരളീ മനോഹർ ജോഷി പ്രതിപക്ഷ സ്ഥാനാർത്ഥിയാകുമെന്നും വാരണാസിയിൽ മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ മുരളീ മനോഹർ ജോഷിയുടെ പേരിൽ അതൃപ്തിയറിയിക്കുന്ന കത്ത് പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിലും ചർച്ചകൾ സജീവമായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ


Click it and Unblock the Notifications