മുസ്ലീം സ്ത്രീകൾക്ക് ഇത്തവണ ആൺതുണയില്ലാതെ ഹജ്ജിന് പോകാം! ശബരിമലയ്ക്ക് അഭിനന്ദനവും...
സർക്കാർ ഈ നയത്തിൽ മാറ്റംവരുത്തിയെന്നും, ഇത്തവണ നിരവധി സ്ത്രീകൾ ആൺതുണയില്ലാതെ ഹജ്ജിന് പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദില്ലി: മുസ്ലീം സ്ത്രീകൾക്ക് പുരുഷ രക്ഷകർത്താവിനൊപ്പം മാത്രമേ ഹജ്ജിന് പോകാനാകു(മഹറം) എന്ന നയം അവരോടുള്ള അനീതിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വർഷത്തെ അവസാന മൻ കി ബാത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
നൂറുക്കണക്കിന് സ്ത്രീകളാണ് ഒറ്റയ്ക്ക് ഹജ്ജിന് പോകാനായി അപേക്ഷ നൽകിയത്. അതിനാൽ സർക്കാർ ഈ നയത്തിൽ മാറ്റംവരുത്തിയെന്നും, ഇത്തവണ നിരവധി സ്ത്രീകൾ ആൺതുണയില്ലാതെ ഹജ്ജിന് പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതൊരു വലിയ സംഭവമൊന്നുമല്ല, പക്ഷേ ഇത്തരം നടപടികൾ നമ്മുടെ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രസംഗത്തിൽ സൂചിപിച്ചു.

നിരോധനങ്ങളില്ല...
ഇത്തരം നിരോധനങ്ങൾ എന്തുകൊണ്ടാണ് ഇതുവരെ ചർച്ച ചെയ്യപ്പെടാതിരുന്നതെന്നും പ്രധാനമന്ത്രി ചോദിച്ചു. ഇസ്ലാമിക രാഷ്ട്രങ്ങളിലൊന്നും ഇത്തരം നിരോധനങ്ങളില്ല. ഇത്തവണ 1300 മുസ്ലീം സ്ത്രീകളാണ് മഹറം ഇല്ലാതെ ഹജ്ജിന് പോകാൻ അപേക്ഷിച്ചിരിക്കുന്നത്. ഇവർക്കെല്ലാം ഹജ്ജിന് അവസരമൊരുക്കണമെന്ന് ന്യൂനപക്ഷ മന്ത്രാലയത്തോട് നിർദേശിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പരാമർശിച്ചില്ല....
കഴിഞ്ഞദിവസം ലോക്സഭയിൽ പാസാക്കിയ മുത്തലാഖ് ബില്ലിനെക്കുറിച്ച് മൻ കി ബാത്തിൽ പരാമർശം നടത്താതിരുന്നതും ശ്രദ്ധേയമായി. അതേസമയം, ശബരിമലയിലെ പുണ്യം പൂങ്കാവനം മാലിന്യനിർമ്മാജ്ജന പദ്ധതിയെ മോദി അഭിനന്ദിച്ചു. പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന പി വിജയൻ ഐപിഎസിനെ പേരെടുത്ത് പറഞ്ഞാണ് അഭിനന്ദിച്ചത്.

വോട്ടർമാർ...
21-ാം നൂറ്റാണ്ടിൽ ജനിച്ചവർ 2018ൽ വോട്ടവകാശമുള്ള പൗരന്മാരായി മാറുകയാണെന്നും അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു. ഇന്ത്യൻ ജനാധിപത്യത്തിലേക്ക് അവരെ സ്വാഗതം ചെയ്തതോടൊപ്പം, അവർ ആഗ്രഹിക്കുന്ന മാറ്റങ്ങൾ നടപ്പിൽവരുത്തുന്നതിന് വേണം വോട്ടവകാശം വിനിയോഗിക്കേണ്ടതെന്നും മോദി ഓർമ്മിപ്പിച്ചു.

ഗുരു ഗോബിന്ദ് സിങ്...
ക്രിസ്മസ് ദിനത്തെക്കുറിച്ചും ഗുരു ഗോബിന്ദ് സിങിന്റെ ജന്മദിനത്തെക്കുറിച്ചും പ്രധാനമന്ത്രി മൻ കി ബാത്തിൽ പരാമർശിച്ചു. ഏത് മതവും ജാതിയും നിറവുമായാലും സേവനമാണ് മനുഷ്യന്റെ ഏറ്റവും ഉയർന്ന മൂല്യമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications