മൈസൂരു-ബെംഗളൂരു-ചെന്നൈ വന്ദേ ഭാരത് ട്രെയിൻ പശുക്കിടാവിനെയിടിച്ച് തകരാറിലായി
ചെന്നൈ: മൈസൂരു-ബെംഗളൂരു-ചെന്നൈ വന്ദേ ഭാരത് ട്രെയിന് ആരക്കോണത്തിന് സമീപം പശുക്കിടാവിനെ ഇടിച്ചതിനെ തുടർന്ന് തകരാറുണ്ടായി. വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ പശുക്കുട്ടി ചത്തു. അപകടം നടക്കുമ്പോൾ ട്രെയിൻ മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിലായിരുന്നു. ചെന്നൈയിലേക്കുള്ള യാത്ര പുനരാരംഭിക്കുന്നതിന് മുമ്പ് ട്രെയിൻ രണ്ട് മിനിറ്റോളം നിർത്തി പരിശോധന നടത്തി.
'പശുക്കിടാവിന്റെ ഉടമയെ കണ്ടെത്താനും കേസെടുക്കാനും കനത്ത പിഴ ചുമത്താനും ആലോചിക്കുന്നു. കന്നുകാലികളെ ട്രാക്കിലേക്ക് കയറ്റുന്നതിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും നീക്കം നടത്തുകയാണ്' ദക്ഷിണ റെയിൽവേ ചെന്നൈ ഡിവിഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസർ എ ഏലുമലൈ പറഞ്ഞു.കന്നുകാലികളെ ഇടിച്ച് നിരവധി വന്ദേ ഭാരത് ട്രെയിനുകൾക്ക് കേടുപാടുകൾ സംഭവിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
1989ലെ റെയിൽവേ ആക്ടിന്റെ സെക്ഷൻ 154 പ്രകാരം കന്നുകാലികളുടെ ഉടമകൾ ശിക്ഷക്ക് അർഹരാണ്. റെയിൽവേയിൽ യാത്ര ചെയ്യുന്ന വ്യക്തികളെ അപകടപ്പെടുത്തുന്നത് ഒരു വർഷത്തെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കാൻ ഇടയാക്കുന്നതുമാണ്.
അഹമ്മദാബാദിൽ പോത്തുകളുമായി കൂട്ടിയിടിച്ച് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ മുൻഭാഗം തകർന്ന സംഭവത്തിൽ പോത്തുകളുടെ ഉടമകൾക്കെതിരെ കേസെടുത്തിരുന്നു. റെയിൽവേ ട്രാക്കിലുണ്ടായിരുന്ന പോത്തുകൾ ഇടിച്ചാണ് മുംബൈ - ഗാന്ധിനഗർ വന്ദേമാരത് ട്രെയിനിന്റെ മുൻഭാഗം തകർന്നിരുന്നത്. സംഭവത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സാണ് (ആർ.പി.എഫ്) കേസെടുത്തത്.
അതേസമയം, ചെന്നൈ-മൈസൂർ വന്ദേ ഭാരത് എക്‌സ്പ്രസ് കഴിഞ്ഞ ആഴ്ച ബെംഗളൂരുവിലെ ക്രാന്തിവീര സങ്കൊല്ലി രായണ്ണ (കെഎസ്ആർ) റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. രാജ്യത്തെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ വന്ദേ ഭാരത് ട്രെയിൻ സർവീസാണ്. ചെന്നൈ - ബെംഗളൂരു - മൈസൂരു റൂട്ടിലാണ് ട്രെയിൻ സർവീസ് നടത്തുക. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണു സർവീസ്. പൊതുജനങ്ങൾക്കു കാണുന്നതിനായി ആദ്യയാത്രയിൽ റൂട്ടിലെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
രാവിലെ 5.50നു ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ 10.20നു ബെംഗളുരുവിലും 12.20നു മൈസൂരുവിലുമെത്തും. ഒരുമണിക്കു മൈസൂരുവിൽ നിന്നു മടക്കയാത്ര തുടങ്ങുന്ന ട്രെയിൻ രാത്രി 7.30ന് ചെന്നൈയിൽ തിരിച്ചെത്തും. കാട്പ്പാടിയിലും ബെംഗളൂരുവിലും മാത്രമാണു നിലവിൽ സ്റ്റോപ്പുള്ളത്.
പാതകളോടു ചേർന്നു സുരക്ഷാ വേലി ഇല്ലാത്തതിനാൽ, മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ ഓടാൻ ശേഷിയുള്ള വന്ദേഭാരത് ട്രെയിനുകൾക്ക് ശരാശരി 75-80 കിലോമീറ്റർ വേഗതയേ ഈ റൂട്ടിലുള്ളൂ.