പ്രപഞ്ചത്തിലെ ആദ്യത്തെ മാധ്യമപ്രവര്‍ത്തകന്‍ നാരദനെന്ന് ആര്‍എസ്എസ്
നാഗ്പൂര്‍: ഇന്ത്യയില്‍ പണ്ട് ഗ്രഹാന്തര യാത്രകള്‍ക്കുപയോഗിയ്ക്കാവുന്ന വിമാനങ്ങള്‍ ഉണ്ടായിരുന്നു എന്ന് ഒരു കക്ഷി പറഞ്ഞിട്ട് അധികമായിട്ടില്ല. അതിനിടയ്ക്കാണ് ഗണപതി പ്ലാസ്റ്റിക് സര്‍ജറിയുടെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. ഇപ്പോഴിതാ ഇത്തരത്തില്‍ വേറൊന്ന് കൂടി...
പ്രപഞ്ചത്തിലെ ആദ്യത്തെ മാധ്യമ പ്രവര്‍ത്തകന്‍ നാരദ മഹര്‍ഷിയാണെന്നാണ് ആര്‍എസ്എസ് പറയുന്നത്. ആര്‍എസ്എസ് അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖ് ജെ നന്ദകുമാര്‍ ആര്‍എസ്എസ് മുഖപത്രമായ ദ ഓര്‍ഗനൈസറില്‍ എഴുതിയ ലേഖനത്തിലാണ് ഇങ്ങനെ പറയുന്നത്.
പൗരാണിക ഗ്രന്ഥങ്ങളില്‍ നാരദനെ തത്വ ചിന്തകനും ധര്‍മബോധം ഉള്ളവനും ആയ സന്ദേശവാഹകനായാണ് വിശേഷിപ്പിച്ചിരിയ്ക്കുന്നത്. ഭാരത്തിലെ ദേശീയ ബോധമുള്ള സംഘടനകള്‍ അതുകൊണ്ട് തന്നെ നാരദ ജയന്തി ജേര്‍ണലിസ്റ്റ് ദിനമായി ആചരിയ്ക്കുന്നുണ്ടെന്നും ലേഖനത്തില്‍ ജെ നന്ദകുമാര്‍ പറയുന്നു.
ഏഷണിക്കാരനും, യുദ്ധപ്രേമിയും അസൂയ പെരുത്തവനും എന്നൊക്കെയാണ് നാരദന്‍ കരുതപ്പെടുന്നതെങ്കിലും അദ്ദേഹത്തിന്റെ ധര്‍മ ചിന്തകള്‍ക്ക് സമാനതകളിലല്ല. ദേവര്‍ഷികളില്‍ അത്യുത്തമന്‍ നാരദനാണെന്ന് ശ്രീകൃഷ്ണന്‍ വിശേഷിപ്പിയ്ക്കുന്നു. അസുരന്‍മാര്‍ക്കും ദേവന്‍മാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ആളാണ് നാരദന്‍- ലേഖനം തുടരുന്നു.
ലേഖനത്തിന്റെ പരിഭാഷ ജനം ടിവിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ പറയുന്ന ഒരു ഭാഗം ഇങ്ങനെയാണ്- ' സന്ദർഭവും സാഹചര്യവും കൃത്യമായും ആഴത്തിലും അപഗ്രഥിക്കാനുള്ള കഴിവ്, വാർത്തയെ വിശകലനം ചെയ്യാനുള്ള കഴിവ്,അനുബന്ധമായുള്ള അറിവുകൾ തേടാനും പഠിക്കാനുമുള്ള ശ്രമം , വിഷയത്തിൽ തുടർന്ന് സംഭവിക്കാൻ സാദ്ധ്യതയുള്ള കാര്യങ്ങൾ മുൻകൂട്ടി കാണാനുള്ള കഴിവ് , വ്യക്തമായും സ്പഷ്ടമായും വാർത്തകൾ ആവിഷ്കരിക്കാനുള്ള കഴിവ് , നാരദമഹർഷിക്കുള്ള സ്വതസിദ്ധമായ ഈ കഴിവുകൾ ഏത് മാദ്ധ്യമ പ്രവർത്തകനും അവശ്യം വേണ്ട ഗുണങ്ങളാണെന്ന് നിസ്സംശയം പറയാം. '
യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തകര്‍ നാരദന്റെ ഈ ഗുണങ്ങളാണ് സ്വാംശീകരിക്കേണ്ടതെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.