അയോധ്യ കേസ് വൈകിക്കാൻ സുപ്രീം കോടതിയിൽ കോൺഗ്രസ് ഇടപെട്ടു, ആരോപണവുമായി മോദി
Recommended Video

ആള്‍വാര്‍: പൊതുതെരഞ്ഞെടുപ്പ് അടുത്ത് വരുന്ന പശ്ചാത്തലത്തില്‍ രാമക്ഷേത്ര നിര്‍മ്മാണം വലിയ വിഷയമാക്കി ഉയര്‍ത്തിക്കൊണ്ട് വരികയാണ് ശിവസേനയും വിഎച്ച്പിയും അടക്കമുളളവര്‍. അയോധ്യയില്‍ പ്രത്യക്ഷ സമരരംഗത്തുളളത് ശിവസേനയും വിഎച്ച്പിയും ആണെങ്കിലും അയോധ്യ ബിജെപിയുടേയും തെരഞ്ഞെടുപ്പ് വിഷയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അയോധ്യ വിഷയം ഉയര്‍ത്തിയിരിക്കുന്നു.
രാജസ്ഥാനിലെ ആള്‍വാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് നരേന്ദ്ര മോദി കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ അയോധ്യ കേസ് ഉയര്‍ത്തിക്കാട്ടിയത്. അയോധ്യ കേസ് നീട്ടിവെയ്ക്കാന്‍ സുപ്രീം കോടതിയില്‍ കോണ്‍ഗ്രസ് ഇടപെടല്‍ നടത്തിയെന്ന ഗുരുതരമായ ആരോപണമാണ് നരേന്ദ്ര മോദി ഉന്നയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നിയമസംവിധാനത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. നിയമവ്യവസ്ഥയ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത തരത്തിലുളള ഭീതിതമായ അന്തരീക്ഷം കോണ്‍ഗ്രസ് സൃഷ്ടിച്ചിരിക്കുന്നു. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അയോധ്യ കേസ് പരിഗണിക്കുന്നത് വൈകിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളിലൊരാള്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു എന്നും പ്രധാനമന്ത്രി ആരോപണം ഉന്നയിച്ചു.
ന്യായാധിപന്മാര്‍ കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതിരിക്കുമ്പോള്‍ അവരെ ഇംപീച്ച് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണ് എന്നും മോദി പറഞ്ഞു. ആരെയും ഭയപ്പെടാതെ നീതി നടപ്പിലാക്കുകയാണ് നിയമജ്ഞര്‍ ചെയ്യേണ്ടതെന്നും മോദി പറഞ്ഞു. അയോധ്യ കേസില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു തീരുമാനമുണ്ടാകണം എന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. എന്നാല്‍ കേസില്‍ എപ്പോള്‍ വാദം കേള്‍ക്കണം എന്ന് 2019 ജനുവരിയില്‍ മാത്രമേ സുപ്രീം കോടതി തീരുമാനം പറയുകയുളളൂ.












Click it and Unblock the Notifications