പ്രധാനമന്ത്രി അമേരിക്കയിലേക്ക്: പ്രതിരോധ വാണിജ്യ മേഖലകളിലെ സഹകരണം ഊട്ടിയുറപ്പിക്കല്‍ പ്രധാന ലക്ഷ്യം
ഡല്‍ഹി: അമേരിക്കന്‍ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. മൂന്ന് ദിവസത്തെ സന്ദർശത്തിനിടയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പടേയുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്ന മോദി യുഎസ് കോണ്‍ഗ്രസിനെ അഭിമുഖീകരിച്ച് സംസാരിക്കുകയും ചെയ്യും. പ്രതിരോധ വാണിജ്യ മേഖലകളിലെ സഹകരണം ഊട്ടിയുറിപ്പിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യം.
പ്രസിഡന്‍റ് ജോ ബൈഡന്‍റെ ക്ഷണപ്രകാരമാണ് മോദിയുടെ അമേരിക്കന്‍ സന്ദർശനം. ചൊവ്വാഴ്ച രാവിലെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നും ന്യൂയോർക്കിലെത്തുന്ന പ്രധാനമന്ത്രിയെ ഇന്ത്യന്‍ വംശജർ സ്വീകരിക്കും. ജൂണ്‍ 21 യുഎന്‍ ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗാ ദിന ആഘോഷങ്ങള്‍ക്ക് മോദിയായിരിക്കും നേതൃത്വം നല്‍കുക.

ജൂണ്‍ 22ന് പ്രധാനമന്ത്രി തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയിലേക്ക് പുറപ്പെടും. വൈറ്റ്ഹൗസില്‍ അദ്ദേഹത്തിന് ജോ ബൈഡന്‍ ഔദ്യോഗിക സ്വീകരണം നല്‍കുകയും വിരുന്നൊരുക്കുകയും ചെയ്യും. അതേ ദിവസം തന്നെ യുഎസ് കോണ്‍ഗ്രസ് നേതാക്കളുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി യുഎസ് കോണ്‍ഗ്രസിനെ അഭിമുഖീകരിച്ച് സംസാരിക്കും.
ജൂണ്‍ 23ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ എന്നിവര്‍ ചേര്‍ന്നും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഔദ്യോഗിക വിരുന്നൊരുക്കും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ലായിരിക്കും പ്രധാനമന്ത്രിയുടെ ഈ അമേരിക്കന്‍ സന്ദർശനമെന്നാണ് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രിയായതിന് ശേഷം മോദി നടത്തുന്ന ആറാമത് അമേരിക്കന്‍ സന്ദർശനം കൂടിയാണിത്.
ജെറ്റ് വിമാനങ്ങൾ മുതൽ സെമി കണ്ടക്ടർ രംഗത്തെ സഹകരണം അടക്കം വിവിധ മേഖലകളിൽ യോജിച്ച പ്രവർത്തനങ്ങളെ അടുത്തതലത്തിലേക്ക് എത്തിക്കുന്നതാകും സന്ദർശനമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്ത്യയിൽ യുദ്ധവിമാന എഞ്ചിനുകൾ നിർമ്മിക്കുന്നതിനിടക്കമുള്ള കരാർ ഈ സന്ദർശനത്തിനിടെ യു എസ് സന്ദർശനത്തിൽ ഒപ്പവെച്ചേക്കുമെന്നും സൂചനയുണ്ട്. തെരഞ്ഞെടുത്ത കമ്പനികളുടെ സി ഇ ഒ മാരുമായും ഇന്ത്യൻ സംഘം ചർച്ച നടത്തും
കഴിഞ്ഞ ആഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ദില്ലിയിൽ ഉഭയകക്ഷി പ്രതിരോധ ചർച്ച നടത്തിയതോടെ തന്നെ ഇന്ത്യയിൽ യുദ്ധവിമാന എഞ്ചിനുകൾ നിർമ്മിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഏകദേശ ധാരണയായിരുന്നു. അതേസമയം യുഎസ് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ജൂണ്‍ 24 ന് ഈജിപ്തിലേക്ക് തിരിക്കും. ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍ സിസിയുടെ ക്ഷണത്തെ തുടര്‍ന്നാണ് മോദിയുടെ സന്ദര്‍ശനം.












Click it and Unblock the Notifications