കശ്മീര്‍ ഹൈവേകള്‍ സൈനികര്‍ക്ക് ദു:സ്വപ്‌നം..... 6 വര്‍ഷത്തിനിടെ 11 ഭീകരാക്രമണങ്ങള്‍!!
ദില്ലി: പുല്‍വാമയിലെ ഭീകരാക്രമണം രാഷ്ട്രീയത്തിന് അപ്പുറമുള്ള കാര്യമാണ്. പക്ഷേ ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ ചില ആശങ്കകള്‍ക്ക് കൂടിയാണ് ഇത് തുടക്കമിട്ടത്. ഇത്രയും ദുര്‍ഘടം പിടിച്ചൊരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൈനികര്‍ക്ക് എന്തുകൊണ്ട് മികച്ച അടിസ്ഥാന സൗകര്യം ഒരുക്കാന്‍ കഴിഞ്ഞില്ല എന്നതാണ് ആദ്യത്തെ ചോദ്യം. പക്ഷേ അതൊക്കെ സര്‍ക്കാരിന്റെ മാത്രം പരിധിയില്‍ വരുന്ന കാര്യമാണ്. പുല്‍വാമ എങ്ങനെ െൈസനികരുടെ കുരുതി കളമാകുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഭീകരര്‍ക്ക് എളുപ്പത്തില്‍ ആക്രമിക്കാവുന്ന വിഭാഗമായി സൈനികരുടെ വാഹനവ്യൂഹവും കശ്മീരിലെ സാഹചര്യങ്ങളും മാറികൊണ്ടിരിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. രാഷ്ട്രീയം ഒഴിവാക്കി നിര്‍ത്തി, ഇക്കാര്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യക്ക് ഇനിയും സൈനികരുടെ മരണത്തില്‍ അപലപിക്കേണ്ടി വരും. അങ്ങനെയാണ് കണക്കുകള്‍ വ്യക്തമാക്കുന്നതും.
നടുക്കുന്ന ആക്രമണം
പുല്‍വാമയില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടത് രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച വാര്‍ത്തയാണ്. ഒരുപക്ഷേ സമീപകാലത്തൊന്നും ഇങ്ങനൊരു ആക്രമണം സൈന്യത്തിന് നേരെ ഉണ്ടായിട്ടില്ല. സൈനിക മേഖലയില്‍ വന്ന പിഴവല്ലെങ്കിലും, ചില മുന്നൊരുക്കങ്ങളില്‍ പ്രതിരോധ മേഖലയ്ക്ക് പിഴച്ചെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇപ്പോഴത്തെ പ്രശ്‌നം ആശങ്കപ്പെടുത്തുന്നത് തന്നെയാണ്.
കശ്മീര്‍ നാഷണല്‍ ഹൈവേ
പുല്‍വാമ അവന്തിപ്പോറയിലെ ദേശീയ പാതയിലാണ് ആക്രമണം നടന്നിരിക്കുന്നത്. കഴിഞ്ഞ ആറുവര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇതെന്ന് പറയേണ്ടി വരും. 2013 മുതല്‍ 11 ഭീകരാക്രമണങ്ങളാണ് സൈന്യത്തിന് നേരെ ഉണ്ടായത്. കൊല്ലപ്പെട്ടവര്‍ 58 പേരാണ്. ഇതില്‍ ഏറ്റവും ഞെട്ടിപ്പിക്കുന്നത് ദക്ഷിണ കശ്മീരിലെ ഹൈവേകളില്‍ വെച്ചാണ് ഏറ്റവുമധികം ആക്രമണം ഉണ്ടായതെന്നാണ്. ഇപ്പോള്‍ ഉണ്ടായതും സമാന രീതിയില്‍ ഉള്ളത്.
2013ലെ ആക്രമണം
2013ല്‍ റോഡ് ഓപ്പണിംഗ് പാര്‍ട്ടിക്കിടെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഇതില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. പുല്‍വാമയില്‍ ടന്ന സമാന ആക്രമണത്തിലും ഒരാള്‍ കൊല്ലപ്പെട്ടു. ഇതെല്ലാം സൈനികര്‍ക്കുള്ള മുന്നറിയിപ്പായിരുന്നു. 2014ല്‍ മാത്രമാണ് സൈനികര്‍ക്ക് ഏറ്റവും ആശ്വാസ്യകരമായ വര്‍ഷം. ഒരാക്രമണം പോലും ഈ വര്‍ഷം ഉണ്ടായില്ല. പക്ഷേ 2015ല്‍ ഇത് വീണ്ടും ആരംഭിക്കുന്നതാണ് കണ്ടത്.
പ്രശ്‌നം തുടരുന്നു
2015ല്‍ മൂന്ന് ആക്രണമണങ്ങളാണ് ഉണ്ടായത്. രണ്ട് ബിഎസ്ഫ് സൈനികരും രണ്ട് സിആര്‍പിഎഫ് സൈനികരും ഇതില്‍ കൊല്ലപ്പെട്ടു. രണ്ടെണ്ണം പാമ്പോറില്‍ ബിജ്‌ബെഹറയിലാണ് നടന്നത്. ഒന്ന് ചെന്നൈയിലായിരുന്നു. 2016ല്‍ ഇത് ഏറ്റവും മോശമായ നിലയിലെത്തി. നാല് ആക്രമണങ്ങളാണ് നടന്നത്. 13 സൈനികരാണ് കൊല്ലപ്പെട്ടത്. പാമ്പോറില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുള്ള ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടത് സര്‍ക്കാരിനെ ഞെട്ടിച്ചിരുന്നു. ഇതും ദേശീയ പാതയില്‍ വെച്ചായിരുന്നു സംഭവിച്ചത്.
കുറയാതെ ആക്രമണങ്ങള്‍
2017ല്‍ ആകെ ഒരു ആക്രമണമാണ് ദേശീയ പാതയില്‍ വെച്ച് നടന്നത്. അമര്‍നാഥ് യാത്രാ സംഘത്തിലെ സൈന്യത്തിന് നേരെയായിരുന്നു ആക്രമണം. എന്നാല്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടില്ല. പകരം ഏഴ് തീര്‍ത്ഥാടകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2018 ജൂണ്‍ 14 ഭീകരര്‍ ബിഎസ്എഫ് വാഹനവ്യൂഹത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇത്രയൊക്കെ അപകടങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് പ്രതിരോധ സംവിധാനങ്ങള്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിച്ചില്ല എന്നതും ചോദ്യമാണ്.
സിആര്‍പിഎഫ് ആവശ്യപ്പെട്ടത്
ഇത്തരം ഹൈവേകളില്‍ ആക്രമണ സാധ്യത വളരെ കൂടുതലാണ്. സിആര്‍പിഎഫ് വളരെ കാലം മുമ്പ് തന്നെ ആയുധങ്ങള്‍ നിറച്ച വാഹനവ്യൂഹം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. സര്‍വസന്നാഹവുമായി സൈന്യം സഞ്ചരിക്കണമെന്ന് അത്യാവശ്യമാണ്. തങ്ങള്‍ക്ക് പിഴച്ചതായി രാജ്‌നാഥ് സിംഗും നിര്‍മലാ സീതാരാമനും സമ്മതിക്കുന്നു. ആധുനിക രീതിയിലുള്ള ആയുധങ്ങള്‍ സൈന്യത്തിന് ഇല്ലെന്ന് ആരോപണമുണ്ട്. ഇതുവഴി മാത്രമേ ആക്രമണങ്ങളെ നേരിടാന്‍ സാധിക്കൂ.
എന്തുകൊണ്ട് ഹൈവേകള്‍ സുരക്ഷിതമല്ല
കശ്മീര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മെഹബൂബ മുഫ്തി എന്തുകൊണ്ട് സൈനിക വ്യൂഹത്തിന് ദേശീയ പാതയിലൂടെ സഞ്ചരിക്കാന്‍ അനുമതി നല്‍കുന്നുവെന്ന് ചോദിച്ചിരുന്നു. ഏറ്റവും നല്ല മാര്‍ഗം വ്യോമാര്‍ഗമാണ്.. ഇത് ലോകത്തിലെ എല്ലാ സൈന്യവും ഉപയോഗിക്കുമ്പോള്‍ ഇന്ത്യ പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. കശ്മീരില്‍ റോഡുകള്‍ നിരന്തരം തടസ്സപ്പെടുന്ന സാഹചര്യത്തില്‍ വിമാനങ്ങളുടെയും ഹെലികോപ്ടറുകളുടെയും സഹായം സൈന്യത്തിന് ലഭ്യമാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
ജോതിരാദിത്യ സിന്ധ്യയുടെ ഭാര്യ മത്സര രംഗത്തേക്ക്, ഗ്വാളിയോര്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കം