24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു, കേരളത്തിൽ ഹർത്താൽ സമാന സാഹചര്യം
ദില്ലി: രാജ്യത്ത് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധവും കര്‍ഷക വിരുദ്ധവുമായ നയങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തത്. അര്‍ധരാത്രി 12 മണി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. പത്ത് തൊഴിലാളി സംഘടനകള്‍ ആണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.
കേരളത്തില്‍ ഹര്‍ത്താല്‍ സമാനമായ സാഹചര്യമാണുളളത്. കെഎസ്ഐർടിസി യൂണിയനുകളും പൊതുപണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ പൊതുഗതാഗതം സ്തംഭിച്ചു. റോഡുകളില്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രമാണുളളത്. കടകളും മറ്റും അടഞ്ഞ് കിടക്കുന്നു. പശ്ചിമ ബംഗാളിലും സമാനമായ സാഹചര്യമാണുളളത്. കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കം രാജ്യത്തെ 25 കോടിയില്‍ അധികം ജീവനക്കാരും തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമാകുന്നുവെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.

ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപവീതം നൽകുക; ആവശ്യക്കാരായ എല്ലാവർക്കും പ്രതിമാസം 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുക; തൊഴിലുറപ്പ് തൊഴിൽദിനങ്ങൾ 200 ആക്കുക, വേതനം വർധിപ്പിക്കുക; പൊതുമേഖലാ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക; കർഷകദ്രോഹ നിയമങ്ങളും തൊഴിലാളിവിരുദ്ധ കോഡുകളും പിൻവലിക്കുക; കേന്ദ്ര സർവീസ് പൊതുമേഖലാ ജീവനക്കാരെ നിർബന്ധപൂർവം പിരിച്ചുവിടുന്നത് നിർത്തുക; എല്ലാവർക്കും പെൻഷൻ നൽകുക, പുതിയ പെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, പിഎഫ് പെൻഷൻ പദ്ധതി മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പത്ത് ദേശീയ ട്രേഡ് യൂണിയനും കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ബാങ്ക്, ഇൻഷുറൻസ്, ബിഎസ്എൻഎൽ സംഘടനകളും ചേർന്നാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്.
ബാങ്കിങ്, ഇൻഷുറൻസ്, എണ്ണ-പ്രകൃതിവാതകം, ഊർജം, തുറമുഖം, കൽക്കരി അടക്കമുള്ള ഖനിമേഖലകൾ, സിമന്റ്, സ്‌റ്റീൽ, തപാൽ, ടെലികോം, പൊതു-സ്വകാര്യ വാഹനഗതാഗതം, പ്രതിരോധം, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, ആശ-അങ്കണവാടി തുടങ്ങി പദ്ധതിത്തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, അസംഘടിത മേഖലയിലെ തൊഴിലാളികൾ തുടങ്ങി എല്ലാവിഭാഗവും പണിമുടക്കിൽ അണിനിരക്കുന്നു. അതിനിടെ കാർഷിക നിയമത്തിന് എതിരെ കർഷകരുടെ ദില്ലി ചലോ മാർച്ചും ഇന്ന് തുടങ്ങുകയാണ്.












Click it and Unblock the Notifications